കേസെടുത്ത രണ്ട് ഉദ്യോഗസ്ഥർക്ക് തിരുവനന്തപുരത്ത് എക്സൈസ് കമ്മീഷണർ ഓഫീസിൽ ഹാജരാകാൻ നിർദേശം നൽകിയിരുന്നു
കഞ്ചാവ് കേസിൽ കായംകുളം എംഎൽഎ യു. പ്രതിഭയുടെ മകനെതിരെ കേസെടുത്ത എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് നീക്കം. പ്രതിഭ എംഎൽഎ നൽകിയ പരാതിയിലാണ് തുടർ നടപടി.
കേസെടുത്ത രണ്ട് ഉദ്യോഗസ്ഥർക്ക് തിരുവനന്തപുരത്ത് എക്സൈസ് കമ്മീഷണർ ഓഫീസിൽ ഹാജരാകാൻ നിർദേശം നൽകിയിരുന്നു. കേസെടുത്ത കുട്ടനാട് എക്സൈസ് സിഐ ജയരാജ്, റേഞ്ച് ഇൻസ്പെക്ടർ അനിൽകുമാർ എന്നിവർ ഇന്ന് മൊഴി നൽകാനെത്തി. അന്വേഷണോദ്യോഗസ്ഥനായ ആലപ്പുഴ എക്സൈസ് അസി. കമ്മീഷണറാണ് ഇവരുടെ മൊഴി രേഖപ്പെടുത്തുക. എംഎൽഎയുടെ മകനെ പിടികൂടിയ സംഘത്തിലെ മുഴുവൻ ഉദ്യോഗസ്ഥരുടെയും മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.
ഡിസംബർ 28നാണ് കഞ്ചാവ് കൈവശം വെച്ചതിന് യു. പ്രതിഭ എംഎൽഎയുടെ മകനും സുഹൃത്തുക്കൾക്കും എതിരെ കുട്ടനാട് എക്സൈസ് കേസെടുത്തത്. യു. പ്രതിഭയുടെ മകൻ കനിവ് ഉൾപ്പടെ ഒൻപത് പേരെയാണ് കഞ്ചാവുമായി കുട്ടനാട് എക്സൈസ് സംഘം പിടികൂടിയത്. പ്രതിഭയുടെ മകനടക്കം ഉള്ളവർക്കെതിരെ എക്സൈസ് ചട്ടം 27-ാം വകുപ്പ് പ്രകാരം ആണ് കേസെടുത്തത്. പൊതുസ്ഥലത്ത് ഇരുന്ന് പരസ്യമായി കഞ്ചാവ് വലിച്ചെന്നാണ് കേസ്. കുപ്പിയിൽ വെള്ളം നിറച്ച് കഞ്ചാവ് ഇട്ട് കുഴലുപയോഗിച്ച് വലിക്കുന്ന സംവിധാനം (ബോങ്ങ്) ഇവരിൽ നിന്ന് കണ്ടെടുത്തിരുന്നുവെന്നും കേസിൽ പറയുന്നു. മൂന്ന് ഗ്രാം കഞ്ചാവ് മാത്രമാണ് ഇവരിൽ നിന്ന് കണ്ടെത്തിയതെന്ന് എക്സൈസ് റിപ്പോർട്ട്. പിന്നീട് ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിരുന്നു.
എന്നാൽ, മകനെ കഞ്ചാവുമായി പിടികൂടിയെന്ന വാർത്ത വ്യാജമെന്ന് യു. പ്രതിഭ പ്രതികരിച്ചിരുന്നു. ഫേസ്ബുക്ക് ലൈവിലൂടെയാണ് സംഭവത്തിൽ എംഎൽഎ വിശദീകരണവുമായി എത്തിയത്. സുഹൃത്തുക്കളുമായി ചേർന്ന് ഇരുന്നപ്പോൾ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും മാധ്യമങ്ങൾ തന്നെ വേട്ടയാടുന്നുവെന്നും യു. പ്രതിഭ ലൈവിൽ പറഞ്ഞിരുന്നു.