സംഘടനാ ഭാരവാഹികളുമായി സംസാരിച്ച മന്ത്രി സജി ചെറിയാൻ പ്രധാന ആവശ്യങ്ങൾ സർക്കാരിന് മുന്നിൽ സമർപ്പിക്കാനും നിർദേശമുണ്ട്
സംസ്ഥാനത്ത് ജൂൺ 1 മുതൽ നടത്താനിരിക്കുന്ന സിനിമാ സമരം ഒഴിവാക്കാൻ ഇടപെടലുമായി സർക്കാർ. ഇതുമായി ബന്ധപ്പെട്ട് സിനിമാ സംഘടനകളെ സാംസ്കാരിക വകുപ്പ് ചർച്ചയ്ക്ക് വിളിച്ചു. സംഘടനാ ഭാരവാഹികളുമായി സംസാരിച്ച മന്ത്രി സജി ചെറിയാൻ പ്രധാന ആവശ്യങ്ങൾ സർക്കാരിന് മുന്നിൽ സമർപ്പിക്കാനും നിർദേശമുണ്ട്. നാളെ കൊച്ചിയിലാണ് സമരത്തിനിറങ്ങുന്ന സിനിമാ സംഘടനകളുടെ യോഗം നടക്കുക. സർക്കാരിന് സമർപ്പിക്കേണ്ട ആവശ്യങ്ങൾ യോഗം ചർച്ച ചെയ്യും.
നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സിനിമാ മേഖല ജൂണ്‍ ഒന്ന് മുതല്‍ നിശ്ചലമാകുമെന്ന് പ്രഖ്യാപിച്ചത്. ജിഎസ്ടിക്കൊപ്പമുള്ള വിനോദ നികുതി സംസ്ഥാന സർക്കാർ പിൻവലിക്കണം, താരങ്ങളുടെ പ്രതിഫലം കുറയ്ക്കണം തുടങ്ങിയവയാണ് നിർമാതാക്കളുടെ ആവശ്യങ്ങൾ. ജനുവരിയിൽ മാത്രം മലയാള സിനിമയുടെ തിയറ്റർ നഷ്ടം 101 കോടിയാണെന്നും നിർമാതാക്കൾ പറഞ്ഞിരുന്നു.
അതേസമയം, സിനിമാ മേഖലയിലെ വിവിധ സംഘടനകളുടെ സംയുക്ത തീരുമാനമാണിതെന്നാണ് സുരേഷ് കുമാര്‍ പറഞ്ഞത്. എന്നാൽ സമര പ്രഖ്യാപനത്തെ വിമര്‍ശിച്ച് നിര്‍മാതാക്കളടക്കം നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇതെല്ലാം പറയാന്‍ സുരേഷ് കുമാറിനെ ആരാണ് ചുമതലപ്പെടുത്തിയത് എന്നായിരുന്നു നിര്‍മാതാവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അംഗവുമായ ആന്റണി പെരുമ്പാവൂരിന്റെ പ്രതികരണം. എംപുരാന്റെ ബജറ്റിനെ കുറിച്ച് സുരേഷ് കുമാര്‍ സംസാരിച്ചതിനെയും ആന്റണി വിമര്‍ശിച്ചിരുന്നു.