ഇവരെ ഒരു വർഷത്തേക്ക് കോളേജിൽ നിന്ന് പുറത്താക്കായിരുന്നു
പൂക്കോട് സർവകലാശാലയിലെ സിദ്ധാർത്ഥൻ്റെ മരണത്തിൽ നടപടി നേരിട്ട രണ്ട് വിദ്യാർഥികൾക്ക് തുടർ പഠനത്തിന് അനുമതി. പ്രതി പട്ടികയിൽ ഉൾപ്പെടാത്ത വിദ്യാർത്ഥികളെയാണ് തിരികെ എടുത്തത്. ഇവരെ ഒരു വർഷത്തേക്ക് കോളേജിൽ നിന്ന് പുറത്താക്കായിരുന്നു. ഒരു വർഷം പൂർത്തിയായ സാഹചര്യത്തിലാണ് തിരിച്ചെടുത്തത്. കേസിലെ പ്രതികൾക്ക് മണ്ണുത്തിയിൽ തുടർപഠനത്തിന് അനുമതി നൽകിയതിന് എതിരായ ഹർജി കോടതിയുടെ പരിഗണനയിലാണ്.
വിദ്യാർഥികളെ മണ്ണുത്തി ക്യാംപസിലേക്ക് മാറ്റാനുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവെയ്ക്കുകയായിരുന്നു. ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള സർവകലാശാലയുടെ ഹർജി ഡിവിഷൻ ബെഞ്ച് അംഗീകരിച്ചില്ല. തുടർ പഠനത്തിന് പ്രതികളായ വിദ്യാർഥികളുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാനും കോടതി നിർദേശം നൽകിയിരുന്നു.
ALSO READ: സിനിമാ സമരം ഒഴിവാക്കാൻ സർക്കാർ ഇടപെടൽ; സംഘടനകളുമായി ചർച്ച നടത്തും
പൂക്കോട് വെറ്ററിനറി സർവകലാശാല രണ്ടാം വർഷ വിദ്യാർഥി സിദ്ധാർത്ഥനെ 2024 ഫെബ്രുവരി 18നാണ് ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സിദ്ധാർത്ഥനെ സീനിയർ വിദ്യാർഥികളും സഹപാഠികളും ക്രൂരമായി മർദിച്ചിരുന്നതായി കണ്ടെത്തിയിരുന്നു.
ക്യാംപസിൽ വെച്ച് സിദ്ധാർത്ഥനെ ക്രൂരമായി ആക്രമിച്ചതായി അൻറി റാഗിങ് സ്ക്വാഡ് കണ്ടെത്തിയതിനെ തുടർന്നാണ് 19 വിദ്യാർഥികൾക്കെതിരെ സർവകലാശാല നടപടിയെടുത്തത്. ആത്മഹത്യാ പ്രേരണ ഉൾപ്പെടെ നിരവധി കുറ്റങ്ങളാണ് ഈ വിദ്യാർഥികൾക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. ഹോസ്റ്റലിൽ ദിവസങ്ങളോളം സിദ്ധാർത്ഥൻ പീഡിപ്പിക്കപ്പെടുകയും ഭക്ഷണം നിഷേധിക്കപ്പെടുകയും ചെയ്തിരുന്നതായാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.