fbwpx
അന്താരാഷ്ട്ര ക്രിപ്‌റ്റോ കറൻസി തട്ടിപ്പ് പ്രതി കേരളത്തിൽ എത്തിയത് 18 തവണ; NIA അന്വേഷണം അലക്സേജിന്‍റെ മലയാളി ബന്ധങ്ങളിലേക്കും
logo

ന്യൂസ് ഡെസ്ക്

Last Updated : 16 Mar, 2025 12:08 PM

ഡൽഹി തിഹാർ ജയിലിൽ കഴിയുന്ന അലക്സേജ് ബെസിക്കോവിനെ എൻഐഎയും ഐബിയും ചോദ്യം ചെയ്ത് വരികയാണ്

KERALA


വർക്കലയിൽ പിടിയിലായ അന്താരാഷ്ട്ര ക്രിപ്‌റ്റോ കറൻസി തട്ടിപ്പ് കേസ് പ്രതി അലക്സേജ് ബെസിക്കോവ് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കേരളത്തിൽ എത്തിയത് 18 തവണ. ബെസിക്കോവുമായി നിരന്തരം ബന്ധപ്പെട്ട 18 മലയാളികളുടെ ഫോൺ കോളുകൾ അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലാണ്. കേരള പൊലീസിൻ്റെ അറസ്റ്റ് ഒഴിവാക്കാൻ അലക്സേജ് 20 ലക്ഷം വാഗ്ദാദം ചെയ്തെന്നും റിമാൻഡ് റിപ്പോർട്ടിൽ. ഡൽഹി തിഹാർ ജയിലിൽ കഴിയുന്ന ഇയാളെ എൻഐഎയും ഐബിയും ചോദ്യം ചെയ്ത് വരികയാണ്. നിയമപരമായി ഇന്ത്യയിൽ കേസില്ലാത്തതിനാൽ ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാവില്ലെന്നതാണ് അന്വേഷണ സംഘം നേരിടുന്ന വെല്ലുവിളി.

Also Read: ലഹരി മാഫിയ നാടിനെ പിടികൂടാൻ ശ്രമിക്കുന്നു, പൊലീസും എക്സൈസും നടത്തുന്നത് ഫലപ്രഥമായ ഇടപെടൽ: മുഖ്യമന്ത്രി


അഞ്ച് ഇരുചക്ര വാഹനങ്ങൾ, രണ്ട് എസ്‌യുവി, മൂന്ന് ലാപ്‌ടോപ്പ്, നാല് ഐ ഫോൺ, നിരവധി സിം കാർഡുകൾ എന്നിങ്ങനെ തട്ടിപ്പിന് ഉപയോഗിച്ച എല്ലാ സാമഗ്രികളും അന്വേഷണ ഏജൻസികൾ കണ്ടെടുത്തിട്ടുണ്ട്.  ഡിഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള സംഘം അലക്സേജിനെ  ഇന്റർപോളിന്റെ ഇന്ത്യയിലെ നോഡൽ ഏജൻസിയായ സിബിഐയ്ക്ക് കഴിഞ്ഞദിവസമാണ് കൈമാറിയത്. തുടർന്ന് ഡൽഹി പട്ട്യാല കോടതിയിൽ ഹാജരാക്കിയ അലക്സേജിനെ റിമാൻഡ് ചെയ്തു. ക്രിപ്റ്റോ കറൻസി തട്ടിപ്പ് കൂടാതെ ലഹരിമരുന്ന് കടത്ത്, കുട്ടികളുടെ അശ്ലീല വീഡിയോകളുടെ പ്രചരണം, സൈബർ ആക്രമണങ്ങൾ തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിലും ഇയാൾ ഏർപ്പെട്ടിട്ടുണ്ട് എന്നാണ് വിവരം. ഇൻറർ പോൾ റെഡ് കോർണർ നോട്ടീസ് പ്രഖ്യാപിച്ചിട്ടുള്ള പ്രതിയെ നിയമനടപടികൾക്ക് ശേഷം ആയിരിക്കും കൈമാറുക.


2021 മുതൽ ഇന്റർപോൾ തിരയുന്ന വ്യക്തിയാണ് ലിത്വാനിയൻ പൗരനും മോസ്കോ നിവാസിയുമായ അലക്‌സേജ് ബെസിക്കോവ്. വർക്കലയിലെ സോയ ഹോം സ്റ്റേയിലാണ് ഇയാൾ എട്ട് വർഷത്തോളം താമസിച്ചിരുന്നത്. അലക്സേജിന്റെ സുഹൃത്തുക്കൾ സ്ഥിരമായി കാണാൻ എത്തിയിരുന്നതായി ഹോം സ്റ്റേ കെയർ ടേക്കർ സലീം പറയുന്നു. സലീം പറയുന്നത് പ്രകാരം, 2017ലാണ് സോയ ഹോം സ്റ്റേയിൽ അലക്സേജ് താമസം ആരംഭിച്ചത്. ഒരോ വർഷവും ഇയാൾ വീടിന്റെ കരാർ പുതുക്കിക്കൊണ്ടിരുന്നു. പതിനൊന്ന് മാസത്തെ കരാറാണ് എല്ലാ വർഷവും എഴുതിക്കുക. എന്നാൽ വർഷത്തിൽ രണ്ട് മാസം മാത്രമാണ് ഇയാൾ വർക്കലയിലെ വീട്ടിൽ താമസിച്ചിരുന്നത്. ചില വരവിൽ ഒപ്പം ഭാര്യയും മകനും ഉണ്ടാകാറുണ്ട്. ചിലപ്പോൾ ഒപ്പമുണ്ടാവുക സുഹൃത്തും അയാളുടെ ഭാര്യയും കുഞ്ഞുമാകും. ഫെബ്രുവരി 10നും ഇത്തരത്തിൽ ഒരു മാസത്തേക്ക് വർക്കലയിലേക്ക് എത്തുന്നുവെന്നാണ് അലക്സേജ് സലീമിനെ അറിയിച്ചിരുന്നത്. എന്നാൽ മാർച്ച് 10ന് കേരളത്തിൽ നിന്ന് കടക്കാൻ ശ്രമിക്കുമ്പോഴാണ് പൊലീസ് അലക്സേജിനെ പിടികൂടിയത്. ഇന്ത്യയിലെ പലയിടങ്ങളിലായി താമസിച്ചിരുന്ന ഇയാളുടെ ഒളിവ് കേന്ദ്രങ്ങളിൽ ഒന്ന് മാത്രമായിരുന്നു വർക്കലയിലെ ഹോം സ്റ്റേ. വർക്കലയ്ക്ക് പുറമേ കൊച്ചിയും മൂന്നാറും ഇയാള്‍ സന്ദർശിച്ചിരുന്നു.


Also Read: കളമശേരി പോളിടെക്നിക്കിലെ കഞ്ചാവ് കേസ്: വിദ്യാർഥികൾ ക്യാംപസിന് പുറത്തും ലഹരി വിൽപ്പന നടത്തിയെന്ന് മൊഴി


റാൻസംവെയർ, കമ്പ്യൂട്ടർ ഹാക്കിങ്, മയക്കുമരുന്ന് ഇടപാടുകൾ, തുടങ്ങിയ ക്രിമിനൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം വെളുപ്പിക്കുന്നതിനായി അലക്സേജ് 'ഗാരൻ്റക്സ്' എന്ന ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ച് സ്ഥാപനം നടത്തിയിരുന്നു. യുഎസ് സീക്രട്ട് സർവീസ് രേഖകൾ പ്രകാരം, ആറ് വർഷക്കാലം ബെസിക്കോവ് ഗാരൻ്റക്സിന് നിയന്ത്രിക്കുകയും അതിൻ്റെ പ്രവർത്തനങ്ങൾ കൃത്യമായി ആസൂത്രണം ചെയ്യുകയും ചെയ്തിരുന്നു.


Also Read: കൈക്കൂലിക്ക് പുറമേ അനധികൃത സ്വത്ത് സമ്പാദനവും; ഐഒസി ഡിജിഎം അലക്സ് മാത്യുവിന്‍റെ വീടും ഓഫീസും പരിശോധിച്ച് വിജിലന്‍സ്


അലക്സേജ്, ഭീകര സംഘടനകൾ ഉൾപ്പെടെയുള്ളവർക്ക് ക്രിപ്‌റ്റോ കറൻസിയിലൂടെ കുറഞ്ഞത് 96 ബില്യൺ ഡോള‍ർ (8 ലക്ഷം കോടിയിലധികം രൂപ) പണം വെളുപ്പിക്കാൻ സൗകര്യമൊരുക്കുകയും ഉപരോധങ്ങൾ ലംഘിക്കുകയും ചെയ്തുവെന്നാണ് ഇന്റർപോളിന്റെ കണ്ടെത്തൽ. ഹാക്കിങ്, റാൻസംവെയർ, തീവ്രവാദം, മയക്കുമരുന്ന് കടത്ത് എന്നിവയുൾപ്പെടെ വിവിധ കുറ്റകൃത്യങ്ങൾക്ക് സൗകര്യമൊരുക്കാൻ ആ പണം ഉപയോഗിച്ചുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. കള്ളപ്പണം വെളുപ്പിക്കാനുള്ള ഗൂഢാലോചന, യുഎസ് ഇൻ്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്‌സ് ആക്ട് ലംഘിക്കാനുള്ള ഗൂഢാലോചന എന്നിവയുൾപ്പെടെ നിരവധി കുറ്റങ്ങളാണ് യുഎസ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. യുഎസ് ഉദ്യോഗസ്ഥർ വിദേശകാര്യ മന്ത്രാലയത്തിന് ഇയാളെപ്പറ്റി അറിയിപ്പ് നൽകിയിരുന്നു. ഇതിനെത്തുടർന്ന്, സിബിഐയും കേരളാ പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തെ തുടർന്നാണ് പ്രതി പിടിയിലായത്.

BUSINESS
ജോലിയൊക്കെ നിർത്തി വിശ്രമജീവിതം ആകാം.... പക്ഷെ ഒന്ന് കരുതിയിരിക്കണേ!
Also Read
user
Share This

Popular

WORLD
KERALA
WORLD
നോർത്ത് മാസിഡോണിയയിലെ നിശാക്ലബ്ബിൽ വൻ തീപിടിത്തം; 51 മരണം, നൂറിലധികം പേർക്ക് പരിക്ക്