1500ഓളം പേർ പങ്കെടുത്ത സംഗീത വിരുന്നിനിടയിലാണ് അപകടം സംഭവിച്ചത്.
യൂറോപ്യൻ രാജ്യമായ നോർത്ത് മാസിഡോണിയയിലെ നിശാക്ലബ്ബിൽ വൻ തീപിടിത്തം. അപകടത്തിൽ 59 പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 1500ഓളം പേർ പങ്കെടുത്ത സംഗീത വിരുന്നിനിടയിലാണ് അപകടം സംഭവിച്ചത്.
ഇന്ന് പുലർച്ചെ 3 മണിയോടെയാണ് തീപിടിത്തമുണ്ടായതെന്നാണ് റിപ്പോർട്ട്. നോർത്ത് മാസിഡോണിയ തലസ്ഥാനമായ സ്കോപ്ജെയിൽ നിന്ന് 100 കിലോമീറ്റർ മാറിയുള്ള കൊക്കാനി പട്ടണത്തിലെ പൾസ് ക്ലബ്ബിലാണ് അപകടം. ഹിപ്-ഹോപ്പ് ഗായകജോഡിയായ ഡിഎൻകെ ബാൻഡിന്റെ സംഗീതവിരുന്നിനിടെയാണ് തീ പടർന്നത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ കെട്ടിടത്തെ തീ വിഴുങ്ങിയതായി കാണാം.
സംഗീത പരിപാടിക്കായി പലതരം കരിമരുന്നുകൾ ഉപയോഗിച്ചിരുന്നു. ഇത്തരത്തിൽ കരിമരുന്നിൽ നിന്നും പടർന്ന തീപ്പൊരികളാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. തീപ്പൊരി ഫ്ലൈമബിൾ വസ്തുക്കളാൽ നിർമിച്ച സീലിംഗിൽ തട്ടി, ക്ലബിൽ മുഴുവനായി പടരുകയായിരുന്നെന്ന് ആഭ്യന്തര മന്ത്രി പാൻസ് ടോസ്കോവ്സ്കി പറഞ്ഞു. സംഭവത്തിൽ ചിലരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അപകടത്തിൽ അപലപിച്ചുകൊണ്ട് പ്രധാനമന്ത്രി ഹ്രിസ്റ്റിജാൻ മിക്കോസ്‌കി രംഗത്തെത്തി. ദുരന്തത്തിന്റെ അനന്തരഫലങ്ങൾ കൈകാര്യം ചെയ്യുന്നതിനും കാരണങ്ങൾ നിർണയിക്കുന്നതിനും ആവശ്യമായതെല്ലാം സർക്കാർ ചെയ്യുമെന്നും ഹ്രിസ്റ്റിജാൻ മിക്കോസ്‌കി ഫേസ്ബുക്കിൽ കുറിച്ചു.