ക്ഷേമ പെൻഷൻ മൂന്നു ഗഡു കുടിശിക നൽകുമെന്നും ധനമന്ത്രി പറഞ്ഞു. വിരമിച്ച ജീവനക്കാരുടെ അനുഭവ സമ്പത്ത് വികസന പദ്ധതികളിൽ ഉൾക്കൊള്ളിക്കാൻ ന്യൂ ഇന്നിങ്സ് പദ്ധതി ആരംഭിക്കും. കൊച്ചി മറൈൻ ഡ്രൈവിൽ ഭവന നിർമാണ ബോർഡുമായി ചേർന്ന് 2,400 കോടി രൂപ ചെലവഴിച്ച് മറൈൻ ഇക്കോ പദ്ധതി നടപ്പാക്കും.
രണ്ടാം പിണറായി സർക്കാരിൻ്റെ അവസാന സമ്പൂർണ ബജറ്റ് നിയമസഭയിൽ അവതരിപ്പിച്ചു. ക്ഷേമത്തിലും വികസനത്തിലും പണം കണ്ടെത്താൻ പുതിയ വഴികൾ തുറന്നാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് അവതരിപ്പിച്ചത്. പെൻഷൻകാരുടെ 600 കോടി രൂപയുടെ കുടിശിക ഈ വർഷം തന്നെ നൽകും. രണ്ടു ഗഡു ശമ്പള പരിഷ്കാര കുടിശികയും ഈ വർഷം നൽകും. ശമ്പളക്കാരുടെ രണ്ടു ഗഡു ഡിഎ കുടിശിക പിഎഫിലേക്ക് ഈ സാമ്പത്തിക വർഷം തന്നെ ലയിപ്പിക്കും.
ഭൂനികുതിയിൽ 50 ശതമാനം വർദ്ധിപ്പിച്ചും കോടതി വ്യവഹാരച്ചെലവ് കൂട്ടിയുമാണ് അധിക വിഭവ സമാഹരണം.കോടതി ഫീസുകൾ പരിഷ്കരിക്കും. ഇതുവഴി 150 കോടി രൂപയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്. കോടതി ഫീസ് പരിഷ്കരണ കമ്മീഷന്‍ ശുപാര്‍ശ പ്രകാരമാണ് വര്‍ധനയെന്നും ധനമന്ത്രി വ്യക്തമാക്കി.
മുണ്ടക്കൈ - ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസ പദ്ധതിക്ക് ആദ്യഘട്ടമായി 750 കോടി രൂപ വകയിരുത്തി. പുനരധിവാസം സമയബന്ധിതമായി പൂർത്തിയാക്കും. പുനരധിവാസത്തിന് കേന്ദ്ര ബജറ്റിൽ സഹായം അനുവദിച്ചിട്ടില്ലെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. അതേ സമയം സ്വകാര്യ ബസുകൾക്കും ടൂറിസ്റ്റ് ബസുകൾക്കും നികുതി ഇളവ് പ്രഖ്യാപിച്ച് ബസ് നിരക്ക് ഉടൻ വർദ്ധിപ്പിക്കില്ലെന്ന സൂചനയും ധനമന്ത്രി ബജറ്റിൽ നൽകി. ക്ഷേമ പെൻഷൻ മൂന്നു ഗഡു കുടിശിക നൽകുമെന്നും ധനമന്ത്രി പറഞ്ഞു. വിരമിച്ച ജീവനക്കാരുടെ അനുഭവ സമ്പത്ത് വികസന പദ്ധതികളിൽ ഉൾക്കൊള്ളിക്കാൻ ന്യൂ ഇന്നിങ്സ് പദ്ധതി ആരംഭിക്കും. കൊച്ചി മറൈൻ ഡ്രൈവിൽ ഭവന നിർമാണ ബോർഡുമായി ചേർന്ന് 2,400 കോടി രൂപ ചെലവഴിച്ച് മറൈൻ ഇക്കോ പദ്ധതി നടപ്പാക്കും.
കിഫ്ബി വഴി വിഴിഞ്ഞം- പുനലൂർ- കൊല്ലം വികസന ത്രികോണ പദ്ധതിയാണ് ബജറ്റിലെ വൻകിട പ്രഖ്യാപനം. കൊച്ചി കോയമ്പത്തൂർ ഇടനാഴിക്ക് 200 കോടിയും നീക്കിവച്ചു. തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ നടപ്പാക്കും. നവകേരള പദ്ധതികൾക്കായി 500 കോടി രൂപയും ഈ വർഷം ചെലവഴിക്കും.ഔട്ടർ റിങ് റോഡ്, തീരദേശ ഹൈവേ എന്നിവയുമായി ബന്ധപ്പെട്ട വികസന ഇടനാഴികളും കിഫ്ബി വഴി നടപ്പാക്കും. കിഫ്ബിക്ക് വരുമാനം നേടാൻ വിഭാവനം ചെയ്യുന്ന പദ്ധതികളുടെ ഭാഗമായി കൊല്ലത്ത് ഐടി പാർക്ക് സ്ഥാപിക്കുമെന്ന് ധനമന്ത്രി. കോർപറേഷൻ്റെ ഉടമസ്ഥതയിലുള്ള ഭൂമി ഉപയോഗിച്ചായിരിക്കും പദ്ധതി. 2025-26ൽ ആദ്യഘട്ടം പൂർത്തീകരിക്കുമെന്നും ബജറ്റിൽ പറയുന്നുണ്ട്.
ഭൂമി കണ്ടെത്താനുള്ള ബുദ്ധിമുട്ടുമൂലം ഒരു നിക്ഷേപകനും കേരളത്തിൽ നിക്ഷേപം നടത്തുന്നതിൽനിന്ന് പിന്തിരിയില്ലെന്ന് സർക്കാർ ഉറപ്പാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. സർക്കാർ വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും തദ്ദേശ സ്ഥാപനങ്ങളുടേയും കൈവശമുള്ള ഭൂമി നിക്ഷേപങ്ങൾക്കായി പ്രയോജനപ്പെടുത്തുമെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു.