കുനാൽ സ്റ്റാൻഡ് കൊമഡിക്കിടെ ഏക്നാഥ് ഷിൻഡെയെ 'വഞ്ചകന്‍' എന്ന് വിളിച്ചതാണ് വിവാദങ്ങൾക്കും കേസിനും കാരണമായത്.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെ പരിഹസിച്ചതിൽ ഖേദമില്ലെന്ന് സ്റ്റാൻഡ് അപ് കൊമേഡിയൻ കുനാൽ കാമ്ര. ഏക്‌നാഥ് ഷിൻഡെയ്ക്കെതിരായ പരാമർശത്തിൽ കൊമേഡിയനെതിരെ മഹാരാഷ്ട്ര പൊലീസ് കേസെടുത്തതിരുന്നു. തനിക്ക് പരാമർശത്തിൽ ഖേദമില്ലെന്ന് കുനാൽ കാമ്ര പൊലീസിനോട് പറഞ്ഞാതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. സ്റ്റാൻഡ് അപ്പ് കൊമഡിക്കിടെ ഏക്നാഥ് ഷിൻഡെയെ 'വഞ്ചകന്‍' എന്ന് വിളിച്ചതാണ് വിവാദങ്ങൾക്കും കേസിനും കാരണമായത്.
കോടതി ആവശ്യപ്പെട്ടാൽ മാത്രമെ താൻ ക്ഷമാപണം നടത്തുകയുള്ളൂ എന്നാണ് കുനാൽ കാമ്രയുടെ പക്ഷം. കുനാൽ കാമ്ര മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉൾപ്പെടെ ആവശ്യപ്പെട്ടിരുന്നു. കുനാൽ നടത്തിയത് താഴ്ന്ന തരത്തിലുള്ളതും, ഉപമുഖ്യമന്ത്രിയെ അനാദരിക്കുന്നതുമായ കോമഡിയാണെന്നായിരുന്നു ദേവേന്ദ്ര ഫഡ്‌നാവിസ് ഇന്ന് രാവിലെ നിയമസഭയിൽ പറഞ്ഞത്.
ഷിൻഡെയെ അപമാനിക്കുന്നതിന് പ്രതിപക്ഷം കുനാൽ കാമ്രയ്ക്ക് പണം നൽകിയെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. എന്നാൽ ഇക്കാര്യങ്ങളും കുനാൽ നിഷേധിച്ചു. പരിപാടി നടന്ന മുംബൈ യുണികോണ്ടിനെന്റൽ ഹോട്ടലിന്റെ സ്റ്റുഡിയോ വിമർശനത്തിൽ പ്രകോപിതരായ ശിവസേന പ്രവർത്തകർ അടിച്ചുതകർത്തിരുന്നു. രാജ്യത്ത് ഒരിടത്തും പരിപാടി അവതരിപ്പിക്കാൻ കുനാലിനെ അനുവദിക്കില്ലെന്ന ഭീഷണിയും പ്രവർത്തകർ ഉയർത്തി.
2022 ൽ ഉദ്ധവ് താക്കറെയെ വഞ്ചിച്ച് ഷിൻഡെ നടത്തിയ നീക്കങ്ങളെ പ്രശസ്തമായ ഹിന്ദി ഗാനത്തിന്റെ താളത്തിൽ പരാതിയായി അവതരിപ്പിച്ചായിരുന്നു സ്റ്റാൻഡ് അപ്പ് കൊമേഡിയൻ കുനാൽ കാമ്രയുടെ വിമർശനം. പരിപാടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് പ്രതിഷേധം ശക്തമായത്.
വിമർശനത്തിൽ ഷിൻഡെ പക്ഷ എംഎൽഎ മുർജി പട്ടേൽ നൽകിയ പരാതിയിൽ എംഐഡിസി പൊലീസ് കേസെടുത്തിട്ടുണ്ട്. പൊതുവികാരത്തെ വ്രണപ്പെടുത്തുന്ന പരാമർശമെന്നാണ് പരാതിയിൽ പറയുന്നത്. ഹോട്ടൽ സ്റ്റുഡിയോ പ്രവർത്തിക്കുന്നത് നിയമവിരുദ്ധമായെന്നും, പ്രധാനമന്ത്രി ഉൾപ്പടെയുള്ളവർക്കെതിരെ ആ സ്റ്റുഡിയോയിൽ മോശം പരാമർശം നടത്തിയിട്ടുണ്ടെന്നും സമഗ്ര അന്വേഷണം ആവശ്യപ്പെടുമെന്നും മന്ത്രി പ്രതാപ് സർനായിക് വ്യക്തമാക്കി.
വിമർശനം രാഷ്ട്രീയ വിവാദമായതോടെ കുനാൽ കാമ്രയെ അനുകൂലിച്ച് നിരവധി പേർ സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തി. സർക്കാരുകളെയും രാഷ്ട്രീയ പാർട്ടികളെയും ഉൾപ്പടെ വിമർശനത്തിന് വിധേയമാക്കുന്ന കുനാൽ, ദേശസ്നേഹവും സർക്കാരും എന്ന പേരിൽ മുൻപ് ചെയ്ത വീഡിയോയും വിവാദമായിരുന്നു. പുതിയ വിവാദത്തിന് പിന്നാലെ ഭരണഘടന പിടിച്ച് നിൽക്കുന്ന ചിത്രം കുനാൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.