അപകടത്തിൽ മരിച്ച നാല് വയസ്സുകാരൻ അഭിരാമിന്റെ സംസ്കാരം നാളെ വീട്ടുവളപ്പിൽ നടക്കും
പത്തനംതിട്ട കോന്നി ആനക്കൂട്ടിൽ കോൺക്രീറ്റ് തൂൺ ഇളകിവീണ് നാല് വയസുകാരൻ മരിച്ച സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന് പ്രാഥമിക വിലയിരുത്തൽ. ഡിഎഫ്ഒയുടെ റിപ്പോർട്ട് ഇന്ന് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്ക് കൈമാറും. തിങ്കളാഴ്ചയാണ് അന്തിമ റിപ്പോർട്ട് വനംമന്ത്രിക്ക് നൽകുക. അതേസമയം അപകടത്തിൽ മരിച്ച നാല് വയസ്സുകാരൻ അഭിരാമിന്റെ സംസ്കാരം നാളെ വീട്ടുവളപ്പിൽ നടക്കും.
കഴിഞ്ഞദിവസമാണ് ആനക്കൂട്ടിൽ ഫെൻസിങ്ങിന് വേണ്ടി സ്ഥാപിച്ച പഴയ കോൺക്രീറ്റ് തൂൺ ഇളകിവീണ് അപകടമുണ്ടായത്. തൂൺ മറിഞ്ഞ് കുട്ടിയുടെ തലയിലേക്ക് വീഴുകയായിരുന്നു. അടൂർ കടമ്പനാട് സ്വദേശി അഭിരാം ആണ് മരിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം നടന്നത്. ഉടൻ തന്നെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ആനക്കൂട്ടിൽ വിനോദ സഞ്ചാരത്തിനെത്തിയതായിരുന്നു ഇവർ.
ALSO READ: കോട്ടയത്ത് പുഴയിൽ ചാടി ജീവനൊടുക്കിയ ജിസ്മോളുടെയും മക്കളുടെയും സംസ്കാരം ഇന്ന് നടക്കും
വനവകുപ്പ് ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന് കെ.യു. ജനീഷ് കുമാർ എംഎൽഎ പ്രതികരിച്ചിരുന്നു. ഒരു തരത്തിലും അംഗീകരിക്കാൻ പറ്റാത്ത വീഴ്ചയാണിത്. ആനക്കൂട്ടിൽ ഉണ്ടായിരുന്ന തൂണുകൾക്ക് പത്ത് വർഷത്തോളം പഴക്കമുണ്ട്. അതിന് കൃത്യമായ അറ്റകുറ്റ പണികൾ നടത്തിയിരുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. അത്തരത്തിലൊരു തൂണിൻ്റെ ആവശ്യമേ ഇല്ലായിരുന്നുവെന്നും കണ്ടെത്തിയിതായും അദ്ദേഹം പറഞ്ഞു. നിലവിൽ ആനക്കൂട് താത്കാലികമായി അടച്ചിട്ടിരിക്കുകയാണ്.