വിമോചന സമരത്തോട് ആശാ സമരത്തെ ഉപമിക്കാനുള്ള എം.എ. ബേബിയുടെ ശ്രമം പാവപ്പെട്ട സ്ത്രീകളെ ദേശവിരുദ്ധരായി ചിത്രീകരിക്കാനുള്ള നീക്കമാണെന്നും കെ. മുരളീധരൻ വിമർശിച്ചു.
ആശാ വർക്കർമാരുടെ സമരത്തിലെ ഐഎൻടിയുസി അധ്യക്ഷൻ ആർ. ചന്ദ്രശേഖരൻ്റെ നിലപാടിനെ വിമർശിച്ച് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. ആർ. ചന്ദ്രശേഖരൻ്റെ നിലപാടിനെതിരെ കെപിസിസി താക്കീത് നൽകി. നിലപാട് അച്ചടക്ക ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയ കെ. സുധാകരൻ, സർക്കാരിന് അനുകൂലമായ നിർദേശം മുന്നോട്ട് വെച്ചത് തെറ്റാണെന്നും വ്യക്തമാക്കി. ഇത്തരം പ്രവൃത്തികൾ ആവർത്തിക്കരുതെന്നും കെപിസിസി അധ്യക്ഷൻ താക്കീത് നൽകി.
ഐഎൻടിയുസിയെ സർക്കാർ വിലാസം സംഘടനയാക്കാൻ അനുവദിക്കില്ലെന്ന് കെ. മുരളീധരനും വിമർശിച്ചു. "കോൺഗ്രസ് തീരുമാനമെടുത്താൽ അതിന് മേലെ പറയാനുള്ള അധികാരം ഒരു പോഷക സംഘടനയ്ക്കും ഇല്ല. കോൺഗ്രസ് അധ്യക്ഷൻ നിലപാടെടുത്താൽ അതാണ് പാർട്ടി നിലപാട്. പ്രതിപക്ഷ നേതാവും വർക്കിംഗ് കമ്മിറ്റി അംഗങ്ങളും അടക്കമുള്ള നേതാക്കൾ സമരപ്പന്തലിൽ എത്തി പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളതാണ്," കെ. മുരളീധരൻ പറഞ്ഞു.
"ഐഎൻടിയുസിയെ സർക്കാർ വിലാസം സംഘടനയാക്കാൻ അനുവദിക്കില്ല. അതിൻ്റെ ഭാഗമായാണ് കെപിസിസി അധ്യക്ഷൻ താക്കീത് നൽകിയത്. സിപിഐഎം സമര പാരമ്പര്യം തന്നെ മറന്നു. വിമോചന സമരത്തോട് ആശാ സമരത്തെ ഉപമിക്കാനുള്ള എം.എ. ബേബിയുടെ ശ്രമം പാവപ്പെട്ട സ്ത്രീകളെ ദേശവിരുദ്ധരായി ചിത്രീകരിക്കാനുള്ള നീക്കമാണ്," കെ. മുരളീധരൻ വിമർശിച്ചു.
ALSO READ: ദിലീപിന് തിരിച്ചടി; നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണമില്ല; ഹർജി ഡിവിഷൻ ബെഞ്ചും തള്ളി