"പ്രതീക്ഷയോടെ കഠിനാധ്വാനം ചെയ്യുന്ന അസംഖ്യം ആളുകളുടെ ഒരു മഹാസാഗരത്തിൽ നിന്ന് കഴിവുള്ള ഒരു കളിക്കാരനെ തിരഞ്ഞെടുക്കാൻ അദ്ദേഹത്തിന് കഴിയും. എല്ലാ തലങ്ങളിലും... പ്രത്യേകിച്ച് ജൂനിയർ തലങ്ങളിൽ പ്രതിഭകളെ തിരഞ്ഞെടുക്കാൻ അദ്ദേഹത്തിന് ഒരു പ്രത്യേക ആറാം ഇന്ദ്രിയം ഉണ്ടായിരുന്നു," സച്ചിൻ അനുസ്മരിച്ചു.
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ, രോഹിത് ശർമ മുതൽ ഒടുക്കം യശസ്വി ജയ്‌സ്വാൾ വരെയുള്ള മുംബൈ ക്രിക്കറ്റിലെ മാറിമാറി വന്ന തലമുറകളെ വളർത്തിയെടുക്കുകയും ഇന്ത്യൻ ക്രിക്കറ്റിന് സംഭാവന നൽകുകയും ചെയ്ത മുംബൈയുടെ മുൻ ക്രിക്കറ്റ് താരവും ക്യാപ്റ്റനും സെലക്ടറുമായിരുന്ന മിലിന്ദ് റെഗെ (76) അന്തരിച്ചു. കഴിഞ്ഞ നാല് വർഷമായി മുംബൈ ക്രിക്കറ്റ് അസോസിയേഷൻ്റെ ഉപദേഷ്ടാവായിരുന്നു.
ഹൃദയാഘാതത്തെ തുടർന്ന് ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് അന്ത്യം. ഹൃദയസംബന്ധിയായ ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്ന മിലിന്ദ് റെഗെക്ക് 26-ാം വയസിൽ ഹൃദയാഘാതം വന്നിരുന്നെങ്കിലും പിന്നീട് തിരിച്ചെത്തി മുംബൈ ടീമിന്റെ ക്യാപ്റ്റനായിരുന്നു.
1966നും 1978നും ഇടയിൽ 52 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ ടീമിനെ പ്രതിനിധീകരിച്ച ഓഫ് സ്പിന്നർ 126 വിക്കറ്റുകൾ വീഴ്ത്തി. 23 ശരാശരിയിൽ 1500 റൺസും നേടി. തുടർച്ചയായ അഞ്ച് രഞ്ജി ട്രോഫി സീസണുകളിൽ ജേതാക്കളായപ്പോഴും അദ്ദേഹം മുംബൈ ടീമിൻ്റെ ഭാഗമായിരുന്നു. ടാറ്റ സ്‌പോർട്‌സ് ക്ലബ്ബിന്റെ തലവനായതിന് പുറമെ റെഗെ മുംബൈ ക്രിക്കറ്റിനെ വിവിധ പദവികളിലും സേവനമനുഷ്ഠിച്ചിരുന്നു.
അതേസമയം, വിടവാങ്ങിയത് തൻ്റെ ജീവിതം മാറ്റിമറിച്ച വ്യക്തിയാണെന്ന് സച്ചിൻ ടെണ്ടുൽക്കർ അനുസ്മരിച്ചു. 1988ൽ സച്ചിനെ രഞ്ജി ട്രോഫി ടീമിൽ ഉൾപ്പെടുത്തിയപ്പോൾ മുംബൈ സെലക്ടർമാരിൽ ഒരാളായിരുന്നു റെഗെ. "മിലിന്ദ് റെഗെ സാറിന്റെ വിയോഗ വാർത്ത കേട്ടതിൽ ദുഃഖമുണ്ട്. മുംബൈ ക്രിക്കറ്റിന് വലിയ സംഭാവനകൾ നൽകിയ ഒരു യഥാർത്ഥ ക്രിക്കറ്റ് കളിക്കാരനായിരുന്നു അദ്ദേഹം. അദ്ദേഹവും മറ്റു മുംബൈ സെലക്ടർമാരും എന്നിലെ കഴിവ് കണ്ടെത്തി രഞ്ജിയിൽ മുംബൈക്കായി കളിക്കാൻ എന്നോട് ആവശ്യപ്പെട്ടു. ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ, എൻ്റെ കരിയറിലെ ഒരു നിർണായക നാഴികക്കല്ലായിരുന്നു അത്," സച്ചിൻ അനുശോചിച്ചു.
ALSO READ: സച്ചിൻ്റെ ആ റെക്കോർഡും തകർന്നു; റൺവേട്ടയിൽ ജോ റൂട്ട് മുന്നിൽ
"പ്രതീക്ഷയോടെ കഠിനാധ്വാനം ചെയ്യുന്ന അസംഖ്യം ആളുകളുടെ ഒരു മഹാസാഗരത്തിൽ നിന്ന് കഴിവുള്ള ഒരു കളിക്കാരനെ തിരഞ്ഞെടുക്കാൻ അദ്ദേഹത്തിന് കഴിയും. എല്ലാ തലങ്ങളിലും... പ്രത്യേകിച്ച് ജൂനിയർ തലങ്ങളിൽ പ്രതിഭകളെ തിരഞ്ഞെടുക്കാൻ അദ്ദേഹത്തിന് ഒരു പ്രത്യേക ആറാം ഇന്ദ്രിയം ഉണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ വിയോഗത്തോടെ ഒരു ശൂന്യതയാണ് അവശേഷിപ്പിക്കുന്നത്. അത് നികത്താൻ പ്രയാസമുള്ള ഒന്നായിരിക്കും. ഇനിയങ്ങോട്ടേക്ക് അദ്ദേഹം അടുത്തില്ലായിരിക്കാം, പക്ഷേ നിരവധി ആളുകളുടെ ജീവിതത്തിൽ അദ്ദേഹം പതിപ്പിച്ച മുദ്ര എപ്പോഴും മായാതെ നിലനിൽക്കും. നിരവധി പേരുടെ ജീവിതങ്ങളിൽ അദ്ദേഹം മാറ്റങ്ങൾ വരുത്തി.. തീർച്ചയായും ഞാനും അതിലൊരാളാണ്. മിലിന്ദ് റെഗെ സാർ.. എല്ലാത്തിനും നന്ദി. അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്കും കുടുംബത്തിനും ഹൃദയംഗമമായ അനുശോചനം നേരുന്നു," സച്ചിൻ എക്സിൽ കുറിച്ചു.