കണ്ടാൽ ഒറിജിനൽ കരിവീരനെ വെല്ലുന്ന തരത്തിലാണ് റോബർട്ട് ആനയെ രൂപകൽപ്പന ചെയ്തിട്ടുള്ളത്
ക്ഷേത്രോത്സവങ്ങളിലെ ആന എഴുന്നള്ളിപ്പിനെ ചൊല്ലി തർക്കങ്ങൾ നടക്കുന്നതിനിടെ റോബോ ആനയുമായി തൃശൂർ കോമ്പാറ ക്ഷേത്രം. കഴുത്തിൽ മണിയും വടവും കെട്ടി, സ്വർണ വർണ നെറ്റിപ്പട്ടവുമായി എത്തിയ ഈ ആനയുടെ പേര് കോമ്പാറ കണ്ണൻ എന്നാണ്. പീപ്പിൾ ഫോർ ദി എത്തിക്കൽ ട്രീറ്റ്‌മെൻ്റ് ഓഫ് അനിമൽസ് ഇന്ത്യ (പെറ്റ)യാണ് ക്ഷേത്രത്തിന് റോബോ ആനയെ നൽകിയത്. ആന എഴുന്നള്ളിപ്പ് മൂലമുണ്ടാകുന്ന പ്രശ്നങ്ങളും അപകടങ്ങളും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ഷേത്രഭാരവാഹികൾ റോബോ ആനയെ ഉപയോഗിക്കാനുള്ള തീരുമാനമെടുത്തത്.
കണ്ടാൽ ഒറിജിനൽ കരിവീരനെ വെല്ലുന്ന തരത്തിലാണ് റോബർട്ട് ആനയെ രൂപകൽപ്പന ചെയ്തിട്ടുള്ളത്. കോലവും മുത്തുക്കുടയും വെഞ്ചാമരവുമായി ആളുകൾക്കും ആനപ്പുറത്ത് ഇരിക്കാം. യഥേഷ്ടം എവിടേക്കും സഞ്ചരിക്കാം. 800 കിലോയോളം ഭാരമുള്ള ആന റോബോട്ട് ആണെങ്കിലും ജീവനുള്ള ആനകൾ ചെയ്യുന്ന എല്ലാ കാര്യങ്ങളും നിർവഹിക്കാൻ കോമ്പാറ കണ്ണനാകും.
ALSO READ: വേനല്‍ കടുത്തു, വെള്ളവും ഭക്ഷണവും തേടി വന്യമൃഗങ്ങള്‍ ജനവാസ മേഖലയില്‍; ഭീതിയില്‍ ഇടുക്കി മലയോര മേഖല
കാവനാട് മനയുടെ കീഴിൽ വരുന്ന നൂറോളം വർഷം പഴക്കമുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിൽ 2016 മുതൽ ആനയെഴുന്നള്ളിപ്പ് നടത്തുന്നില്ലെന്ന കാര്യമറിഞ്ഞാണ് പെറ്റ ഭാരവാഹികൾ ക്ഷേത്രവുമായി ബന്ധപ്പെട്ടത്. റോബർട്ട് ആനയെ സ്വീകരിക്കാൻ ക്ഷേത്ര ഭാരവഹാകിൾ തയ്യാറായതോടെ ഒരു വർഷം മുൻപ് തുടങ്ങിയ നിർമ്മാണം പൂർത്തീകരിച്ച് കഴിഞ്ഞ ദിവസമാണ് ആനയെ ക്ഷേത്രത്തിന് സമർപ്പിച്ചത്.
ദുബായ് ഫെസ്‌റ്റിവലിന് ഉൾപ്പെടെ മെക്കാനിക്കൽ ആനകളെ നിർമിച്ചു നൽകിയ ചാലക്കുടി പോട്ട ഫോർ ഹി ആർട്‌സ് ക്രിയേഷൻസിലെ ശിൽപികളായ പി. പ്രശാന്ത്, കെ.എം.ജിനേഷ്, എം.ആർ. റോബിൻ, സാൻ്റോ ജോസ് എന്നിവരാണ് വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ആനയെ നിർമിച്ചത്.
800 കിലോഗ്രാം ഭാരമുള്ള ആനയെ റബർ, ഫൈബർ, മെറ്റൽ, മെഷ്, ഫോം ഷീറ്റ്, സ്‌റ്റീൽ എന്നിവ ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. 5 മോട്ടറുകളിൽ പ്രവർത്തി ക്കുന്ന കൊമ്പന് തല കുലുക്കാനും ചെവികളും കണ്ണുകളും ചലിപ്പിക്കാനും വാൽ ആട്ടാനും തുമ്പിക്കൈ ഉയർത്താനും വെള്ളം തളിക്കാനും കഴിയും. ആളുകൾക്ക് കയറി ഇരിക്കാനും പ്ലഗ് ഇൻ ചെയ്‌ത് പ്രവർ ത്തിപ്പിക്കാനും കഴിയുന്ന തരത്തിലാണ് നിർമാണമെന്നതും കോമ്പാറ കണ്ണൻ്റെ നിർമാണത്തിലെ പ്രത്യേകതയാണ്.