വിദ്യാർഥിയെ തെരുവിലിട്ട് മർദിച്ച ശേഷം ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയായിരുന്നു
കൊച്ചിയിൽ വിദ്യാർഥികളുടെ ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചതിന് സഹപാഠിക്ക് ക്രൂരമർദനമേറ്റ സംഭവത്തിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസറോട് റിപ്പോർട്ട് തേടി വിദ്യാഭ്യാസ വകുപ്പ്. കഴിഞ്ഞ ദിവസമാണ് വിദ്യാർഥിയെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. തെരുവിലിട്ട് മർദിച്ച ശേഷം ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയായിരുന്നു. 'ഒറ്റുകാർക്ക് ഇതായിരിക്കും ശിക്ഷ' എന്ന താക്കീതോടെയാണ് ഗ്രൂപ്പുകളിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്.
റോഡരികിൽ ബസ് കാത്തുനിൽക്കെ, യൂണിഫോമിലുള്ള വിദ്യാർഥിയെ ഒരു കൂട്ടം വിദ്യാർഥികൾ ചേർന്ന് ആക്രമിക്കുകയായിരുന്നു. നടുറോഡിൽ മറ്റു വിദ്യാർഥികളുടെ കൺമുന്നിൽ വെച്ചാണ് അക്രമമുണ്ടായത്. അതേസമയം, കൂടുതൽ കുട്ടികൾ ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങളും ഗ്രൂപ്പിൽ പ്രചരിക്കുന്നുണ്ട്. കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിയാണ് കുട്ടികൾ ഉപയോഗിക്കുന്നതായി കാണുന്നത്.ഇത്തരത്തിൽ ലഹരി ഉപയോഗിക്കുന്ന വിവരം അധ്യാപകരെ അറിയിച്ചതിനാണ് മർദനം ഏൽക്കേണ്ടി വന്നത്. അതിക്രൂരമായാണ് മർദിക്കുന്നതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.
ALSO READ: കോളേജിലെ തർക്കത്തിന് ഒന്നര വർഷം കാത്തിരുന്ന് പകവീട്ടി; വിദ്യാർഥിയുടെ ചുണ്ട് വെട്ടേറ്റു മുറിഞ്ഞു
കഴിഞ്ഞ കുറച്ചുദിവസങ്ങളായി കേരളത്തിൽ ഇത്തരത്തിൽ വിദ്യാർഥികൾ തമ്മിലുള്ള സംഘർഷം വർധിച്ചുവരികയാണ്. ലഹരി വാങ്ങാൻ പണം കണ്ടെത്തുന്നതിനായി വിദ്യാർഥികൾ ബൈക്ക് മോഷ്ടിക്കുന്നുവെന്ന വാർത്ത പുറത്തുവന്നിരുന്നു. വിൽപ്പനയ്ക്കായി ലഹരി മരുന്ന് മറ്റ് സംസ്ഥാനങ്ങളിൽ പോയി വാങ്ങുന്നതിനായുള്ള പണം ഉണ്ടാക്കാനാണ് മോഷണം നടത്തുന്നതെന്നാണ് ലഭ്യമാകുന്ന വിവരം.
കൂടാതെ സ്കൂൾ വിദ്യാർഥികൾ രാസലഹരി ഉപയോഗിക്കുന്നതിൻ്റെയും ലഹരി ചോക്ലേറ്റ് തയാറാക്കുന്നതിൻ്റെയും ദൃശ്യങ്ങൾ ന്യൂസ് മലയാളം പുറത്തുവിട്ടിരുന്നു. പെൺകുട്ടികള്‍ക്ക് അടക്കം ലഹരിമരുന്ന് ചേർത്ത ചോക്ലേറ്റ് കൈമാറുന്നതിൻ്റെ ദൃശ്യങ്ങളും പുറത്തുവിട്ടു. വിദ്യാർഥികളെ വാട്സാപ്പ് കൂട്ടായ്മയിലൂടെയാണ് കെണിയില്‍ വീഴ്ത്തുന്നത്. ആറാം ക്ലാസുമുതലുള്ള വിദ്യാർഥികളാണ് വാട്സ്ആപ്പ് ഗ്രൂപ്പിലുള്ളത്. 'പണി' എന്ന പേരിൽ വാട്സാആപ്പ് ഗ്രൂപ്പുണ്ടാക്കിയാണ് വിദ്യാർഥിനികളെയടക്കം ലഹരി കെണിയിൽ വീഴ്ത്തുന്നതെന്നും കണ്ടെത്തിയിരുന്നു.