തിക്കിലും തിരക്കിലും മരിച്ച നൂറ് കണക്കിന് ആളുകളുടെ മൃതദേഹങ്ങൾ ആരുമറിയാതെ യോഗി സർക്കാർ മറവു ചെയ്തെന്നും മമത ആരോപിച്ചിരുന്നു
ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ മഹാകുംഭമേള 'മൃത്യു കുംഭ്' ആയെന്ന പരാമർശത്തെ രാഷ്ട്രീയ ആയുധമാക്കാൻ ബിജെപി. വിഐപികൾ ലക്ഷങ്ങൾ നൽകി ടെൻ്റുകൾ എടുക്കുന്നു, ദരിദ്രർക്ക് ഒരു സൗകര്യവും ഇല്ലെന്നും മമത കുംഭമേളയെ വിമർശിച്ചു. തിക്കിലും തിരക്കിലും മരിച്ച നൂറ് കണക്കിന് ആളുകളുടെ മൃതദേഹങ്ങൾ ആരുമറിയാതെ യോഗി സർക്കാർ മറവു ചെയ്തെന്നും മമത ആരോപിച്ചിരുന്നു.
ഇതിന് പിന്നാലെ, 56 കോടിയോളം വരുന്ന ഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണ് മമതയുടെ പ്രസ്താവനയെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തിരിച്ചടിച്ചു. നിയമസഭയിലായിരുന്നു യോഗിയുടെ വിമർശനം. 56 കോടിയോളം പേർ മഹാ കുംഭമേളയ്ക്കെത്തി പുണ്യസ്നാനം ചെയ്തു. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് മമതയുടേത്. ഭക്തരുടെ വികാരം വ്രണപ്പെടുത്തുന്നതാണ് പ്രസ്താവനയെന്നും യോഗി വിമർശിച്ചു.
മമത ബാനർജി ഹിന്ദുകൾക്ക് എതിരാണെന്ന് ബംഗാൾ ബിജെപി വൈസ് പ്രസിഡന്റ് ജഗന്നാഥ് സർക്കാർ പരാമർശത്തെ ആരോപിച്ചു. പശ്ചിമ ബംഗാളിനെ ബംഗ്ലാദേശ് ആക്കാനാണ് മമതയുടെ നീക്കമെന്നും പ്രധാനമന്ത്രിയാകാൻ വേണ്ടിയാണ് മമതയുടെ ശ്രമമെന്നും ജഗന്നാഥ് സർക്കാർ ആരോപിച്ചു.
കുംഭമേള യാതൊരു ആസൂത്രണവുമില്ലാതെ നടത്തിയതിനാല്‍ ‘മൃത്യു കുംഭ്’ ആയി ‘മഹാ കുംഭ്’ മാറി. പ്രയാഗ്‌രാജിൽ തിക്കിലും തിരക്കിലും പെട്ട് മരണപ്പെട്ടവരുടെ യഥാർഥ കണക്കുകള്‍ പുറത്തുവിടുന്നില്ല. മരണപ്പെട്ടവരുടെ എണ്ണം കുറച്ചു കാണിക്കുന്നതിനായി ബിജെപി ഇപ്പോഴും 100 കണക്കിന് മൃതദേഹങ്ങൾ ഒളിപ്പിച്ചിരിക്കുകയാണെന്നും കഴിഞ്ഞ ദിവസമാണ് ബംഗാൾ നിയമസഭയിൽ മമത പറഞ്ഞത്.
മമത ബാനർജിക്ക് പിന്തുണയുമായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും രംഗത്തെത്തി. മമത പറഞ്ഞത് സത്യമാണ്. അവരുടെ സംസ്ഥാനത്ത് നിന്നുള്ളവർക്കും ജീവൻ നഷ്ടമായിരുന്നു. ബംഗാളിൽ നിന്നും മറ്റ് സംസ്ഥാനത്ത് നിന്നുള്ളവർക്കും ജീവൻ നഷ്ടമായി. ഒരു എഫ്ഐആർ പോലും റജിസ്റ്റർ ചെയ്തിട്ടില്ല. ആരാണ് ഈ ക്രമീകരണങ്ങൾക്ക് ഉത്തരവാദിയെന്നും അഖിലേഷ് യാദവ് ചോദിച്ചു.
ALSO READ: തെളിവുകളില്ല! മുഡ കേസില്‍ സിദ്ധരാമയ്യയ്ക്ക് ലോകായുക്തയുടെ ക്ലീന്‍ചിറ്റ്
മമതാ ബാനർജിക്ക് പിന്തുണയുമായി ഉത്തരാഖണ്ഡിലെ ജ്യോതിഷ് പീഠത്തിലെ 46-ാമത് ശങ്കരാചാര്യനായ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതിയും രംഗത്തെത്തി. പ്രയാഗ്‌രാജിലെ കുംഭമേളയിലെ കെടുകാര്യസ്ഥതയെ അവിമുക്തേശ്വരാനന്ദ സരസ്വതി വിമർശിച്ചു. സംഘാടകർ ജനങ്ങൾക്കാവശ്യമായ സൗകര്യങ്ങളൊരുക്കിയില്ലെന്നും തിരക്ക് നിയന്ത്രിക്കാനുള്ള നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.