ഡൽഹി: ഏകദിന ഫോർമാറ്റിൽ ഈ വർഷം ഒക്ടോബറിൽ ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയും, രണ്ടു വർഷത്തിനകം ലോകകപ്പും നടക്കാനിരിക്കുകയാണ്. 2027ലെ ഏകദിന ലോകകപ്പ് ആരംഭിക്കുമ്പോഴേക്കും രോഹിത്തിന് നാൽപ്പതും വിരാട് കോഹ്‌ലിക്ക് 39 ഉം ആയിരിക്കും പ്രായം.
എന്നാൽ ഈ വയസ്സൻ പടയെ ആകുമോ ബിസിസിഐയും കോച്ച് ഗൗതം ഗംഭീറും ലോകകപ്പിനായി അയക്കുകയെന്നാണ് ആരാധകരുടെ സംശയം.
അതേസമയം, ഏകദിന ഫോർമാറ്റിൽ നിന്ന് രോഹിത് ശർമയോട് ഉടൻ ക്യാപ്റ്റൻസി ഒഴിയാൻ സെലക്ടർമാർ ആവശ്യപ്പെട്ടേക്കുമെന്നാണ് ദി ഇന്ത്യൻ എക്സ്‌പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.
ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ താരമായ ശുഭ്മാൻ ഗില്ലിനെ ഈ ഫോർമാറ്റിൽ കൂടി പരീക്ഷിക്കാനാണ് പിന്നാമ്പുറത്തെ നീക്കങ്ങളെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
അതേസമയം, യുവതലമുറയ്ക്ക് വേണ്ടി രക്തം തിളയ്ക്കുന്നവരുടെ ആവേശം അത്ര നല്ലതല്ലെന്നും കുറച്ചുകൂടി കാത്തിരിക്കുകയാണ് വേണ്ടതെന്നുമാണ് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്നയ്ക്ക് പറയാനുള്ളത്.
ഏകദിന മത്സരങ്ങളിൽ ഒന്ന്, മൂന്ന് ബാറ്റിങ് പൊസിഷനുകളിൽ ഇന്ത്യക്ക് ആശ്രയിക്കാവുന്ന താരങ്ങളൊന്നും നിലവിലില്ലെന്നാണ് റെയ്ന അഭിപ്രായപ്പെടുന്നത്. ഏകദിനത്തിൽ ഗില്ലും കൂട്ടരും കുറച്ചുകൂടി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ആവശ്യമാണെന്നും മുൻ ഇന്ത്യൻ ഓൾറൗണ്ടർ പറഞ്ഞു.
"ഏകദിന മത്സരങ്ങളിൽ ഒന്ന്, മൂന്ന് ബാറ്റിങ് പൊസിഷനുകളിൽ ഇന്ത്യക്ക് ആശ്രയിക്കാവുന്ന താരങ്ങളൊന്നും നിലവിലില്ല. റൺസ് ചേസ് ചെയ്യുമ്പോൾ പ്രത്യേകിച്ച്" റെയ്ന പറഞ്ഞു.
"രോഹിത്തിൻ്റേയും കോഹ്‌ലിയുടേയും അനുഭവസമ്പത്ത് വളരെ പ്രധാനമാണ്. ഈ സീനിയേഴ്സ് ജൂനിയർ താരങ്ങൾക്കൊപ്പം കളിക്കേണ്ടത് പ്രധാനമാണ്. നായകനായി ഗിൽ മികച്ച പ്രകടനമാണ് നടത്തുന്നത്. എന്നാൽ ഗില്ലിന് ഇപ്പോൾ രോഹിത്തിനേയും കോഹ്‌ലിയേയും പോലുള്ള കളിക്കാരെ ആവശ്യമുണ്ട്," സുരേഷ് റെയ്ന പറഞ്ഞു.
"അവർ ചാംപ്യൻസ് ട്രോഫി നേടിയിട്ടുണ്ട്, ലോകകപ്പുകളും നേടിയിട്ടുണ്ട്. കഴിഞ്ഞ ഐപിഎല്ലിലും വിരാട് വിജയിച്ചു. രോഹിത്തും കോഹ്‌ലിയും അവരുടെ കരിയറിൽ കാണിച്ച മികച്ച നേതൃപാടവത്തിൻ്റെ പേരിലെങ്കിലും ഡ്രസ്സിംഗ് റൂമിൻ്റെ ഭാഗമാകേണ്ടതുണ്ട്," റെയ്‌ന കൂട്ടിച്ചേർത്തു.
രോഹിത്തിനേയും കോഹ്‌ലിയേയും പോലെ അനുഭവസമ്പത്തുള്ള സീനിയർ കളിക്കാർ ഇന്ത്യൻ ടീമിലെ ജൂനിയർ താരങ്ങൾക്കൊപ്പം കളിക്കേണ്ടത് പ്രധാനമാണെന്നാണ് റെയ്നയുടെ അഭിപ്രായം.