ചെലവാക്കിയ ബാക്കി പണം സംബന്ധിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു
ചാലക്കുടി പോട്ടയിൽ ബാങ്ക് കൊള്ള നടത്തിയ റിജോ ആൻ്റണിയെ ഇന്ന് ബാങ്കിലെത്തിച്ച് തെളിവെടുപ്പ് നടത്തും. ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. മോഷ്ടിച്ച 15 ലക്ഷത്തിൽ 12 ലക്ഷം രൂപയാണ് കണ്ടെത്താനായത്. ചെലവാക്കിയ ബാക്കി പണം സംബന്ധിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.
മുപ്പത്തിയാറ് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് കഴിഞ്ഞദിവസം പ്രതിയെ പൊലീസ് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് തൃശൂർ റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള 25 അംഗ സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
അതേസമയം, ബാങ്ക് കൊള്ളയടിച്ചെന്ന വാർത്ത അറിഞ്ഞപ്പോൾ പൊലീസ് മോഷ്ടാവിനെ പിടികൂടാൻ പോകുന്നില്ലെന്ന് റിജോ പറഞ്ഞതായി വാർഡ് മെമ്പർ പറഞ്ഞു. റിജോയ്ക്ക് മോഷണം നടത്തി കടം വീട്ടണ്ട കാര്യമില്ലായിരുന്നുവെന്നും വാർഡ് മെമ്പർ ലിജി ജോൺസൺ പറഞ്ഞു.കൂടാതെ റിജോ ആൻ്റണി ചാലക്കുടി പള്ളിപ്പെരുന്നാളിന് എത്തിയ ദൃശ്യങ്ങൾ ന്യൂസ് മലയാളത്തിന് ലഭിച്ചു. ഇവിടെ വച്ച് കണ്ട ബൈക്കിൻ്റെ നമ്പർ ആണ് വ്യാജ നമ്പർ ആയി പ്രതി ഉപയോഗിച്ചത്.
ഫെബ്രുവരി 14ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മുഖം മൂടി ധരിച്ചെത്തിയ പ്രതി ബാങ്ക് കവർച്ച നടത്തിയത്. ജീവനക്കാർ ഭക്ഷണം കഴിക്കാൻ പോകുന്ന സമയത്ത് മുഖം മറച്ച ഒരാൾ കത്തിയുമായി ബാങ്കിലേക്ക് കടന്നുവരികയായിരുന്നു. ആ സമയത്ത് ബാങ്കിലുണ്ടായിരുന്ന ജീവനക്കാരെ കത്തികാട്ടി ഭാഷണിപ്പെടുത്തി ടൊയ്‌ലെറ്റിനുള്ളിൽ പൂട്ടിയിടുകയായിരുന്നു. തുടർന്ന് ഇയാൾ ക്യാഷ് കൗണ്ടർ തല്ലിപ്പൊളിച്ച് അവിടെയുണ്ടായിരുന്ന പണം മുഴുവൻ കൊള്ളയടിച്ചു. ഏകദേശം 15 മിനിറ്റ് സമയത്തിനുള്ളിൽ ഇയാൾ മോഷണം പൂർത്തിയാക്കി ബാങ്കിൽ നിന്നും രക്ഷപ്പെട്ടിരുന്നു. മോഷണം നടന്ന സമയം എട്ട് ജീവനക്കാരാണ് ബാങ്കിലുണ്ടായിരുന്നത്.