തമിഴ്നാട് സുന്നത്ത് ജമാഅത്ത് ട്രഷറർ സയ്യിദ് കൗസ് ചെന്നൈ പൊലീസ് കമ്മീഷണറുടെ ഓഫീസിലെത്തിയാണ് പരാതി നൽകിയത്.
തമിഴ് നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ് വെള്ളിയാഴ്ച ചെന്നൈയിൽ സംഘടിപ്പിച്ച ഇഫ്താർ ചടങ്ങിൽ മുസ്ലീങ്ങളെ അപമാനിച്ചെന്ന് പരാതി. തമിഴ്‌നാട് സുന്നത്ത് ജമാഅത്താണ് നടനെതിരെ വിമർശനവുമായി രംഗത്തെത്തിയത്. "വിജയ് സംഘടിപ്പിച്ച ഇഫ്താർ പരിപാടിയിൽ മുസ്ലീങ്ങളെ അപമാനിച്ചു. നോമ്പ് തുറയുമായോ ഇഫ്താറുമായോ യാതൊരു ബന്ധവുമില്ലാത്ത മദ്യപാനികളും റൗഡികളും പങ്കെടുത്തത് മുസ്ലീങ്ങളെ അപമാനിക്കും വിധമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു" തമിഴ്നാട് സുന്നത്ത് ജമാഅത്ത് ട്രഷറർ സയ്യിദ് കൗസ് മാധ്യമങ്ങളോട് പറഞ്ഞു. ചെന്നൈ പൊലീസ് കമ്മീഷണറുടെ ഓഫീസിലെത്തിയാണ് പരാതി നൽകിയത്.
ഇഫ്താർ ചടങ്ങിൽ ക്രമീകരണങ്ങൾ ശരിയായ രീതിയിലല്ല നടത്തിയതെന്നും, ഇളയ ദളപതിയുടെ ഗാർഡുകൾ ജനങ്ങളോട് അനാദരവ് കാണിക്കുകയും അവരെ പശുക്കളെ പോലെയാണ് പരിഗണിച്ചതെന്നും സയ്യിദ് കൗസ് ആരോപിച്ചു. ഇനിയും ഇതുപോലെ സംഭവിക്കാതിരിക്കാൻ നടനെതിരെ നിയമനടപടി സ്വീകരിക്കണം. പബ്ലിസിറ്റിക്ക് വേണ്ടിയല്ല ഞങ്ങൾ പരാതി നൽകിയതെന്നും ട്രഷറർ കൂട്ടിച്ചേർത്തു.
വെള്ളിയാഴ്ച റോയപ്പേട്ട വൈ.എം.സി.എ ഗ്രൗണ്ടിൽ നടന്ന ഇഫ്താർ വിരുന്നിൽ വിജയ് പങ്കെടുത്തിരുന്നു. നോമ്പ് തുറക്കുന്നതിന് മുമ്പ് പ്രാർഥനകളിലും താരം പങ്കെടുത്തു. പങ്കെടുത്തവരോടൊപ്പം ഇരുന്ന് ഇഫ്താർ വിരുന്നും കഴിച്ചു. പരിപാടിയുടെ നിരവധി ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
2024ൽ എത്തിയ വെങ്കട്ട് പ്രഭുവിൻ്റെ 'ദി ഗോട്ട്' ആണ് അവസാനമായി റിലീസായ വിജയ് ചിത്രം. ഇപ്പോൾ എച്ച്. വിനോദിൻ്റെ 'ജനനായകൻ' എന്ന ചിത്രത്തിലാണ് വിജയ് അഭിനയിക്കുന്നത്. പൂജാ ഹെഗ്‌ഡെ, മമിത ബൈജു, ബോബി ഡിയോൾ എന്നിവരും കൂടെ അഭിനയിക്കുന്ന ഈ ചിത്രം 2026ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുമ്പുള്ള അദ്ദേഹത്തിൻ്റെ അവസാന ചിത്രമായിരിക്കും. കഴിഞ്ഞ വർഷമാണ് വിജയ് തൻ്റെ പാർട്ടിയായ 'തമിഴക വെട്രി കഴകം' പ്രഖ്യാപിച്ചത്.