കടവന്ത്രയിലെ ഫ്‌ളാറ്റില്‍ നടത്തിയ റെയ്ഡിലാണ് കൊക്കെയ്‌നുമായി നടന്‍ ഷൈന്‍ ടോം ചാക്കോയും മോഡലുകളും പിടിയിലാവുന്നത്
ലഹരികേസിൽ നടൻ ഷൈൻ ടോം ചാക്കോ അടക്കമുള്ള അഞ്ച് പ്രതികളെയും വിചാരണ കോടതി വെറുതെവിട്ടു. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. കടവന്ത്രയിലെ ഫ്‌ളാറ്റില്‍ നടത്തിയ റെയ്ഡിലാണ് കൊക്കെയ്‌നുമായി നടന്‍ ഷൈന്‍ ടോം ചാക്കോയും മോഡലുകളും പിടിയിലാവുന്നത്. 2015 ജനുവരി 30നായിരുന്നു സംഭവം. ഏഴ് ഗ്രാം കൊക്കെയ്‌നുമായാണ് അഞ്ച് പേരെ പിടികൂടിയത്.
ALSO READ: വടകരയിൽ ഒൻപത് വയസുകാരിയെ കോമയിലാക്കിയ വാഹനാപകടം; പ്രതി ഷെജീലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും
കേസിൽ 2018 ഒക്ടോബറിലായിരുന്നു എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ ആരംഭിച്ചത്. പോലീസ് റെയ്ഡിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഒന്നാം പ്രതിയായ രേഷ്മ രംഗസ്വാമി, ബ്ലെസി സില്‍വസ്റ്റര്‍ എന്നിവര്‍ ഫോണില്‍ പകര്‍ത്തിയ കൊക്കെയ്‌നിന്റെ ചിത്രം അടക്കമുള്ള ഡിജിറ്റൽ തെളിവുകളും ഫൊറന്‍സിക് പരിശോധന ഫലവും അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാൽ പ്രതികൾക്കെതിരെയുള്ള കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനായില്ലെന്ന് കോടതി വ്യക്തമാക്കി.
കേരളത്തിലെ ആദ്യത്തെ കൊക്കെയ്ന്‍ കേസായിരുന്നു ഇത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ രാത്രി പന്ത്രണ്ട് മണിക്ക് നടത്തിയ റെയ്ഡിലാണ് ഷൈന്‍ ടോം ചാക്കോയും മോഡലുകളും പിടികൂടിയത്. അറസ്റ്റിലാകുമ്പോള്‍ ഇവര്‍ മയക്ക് മരുന്ന് ഉപയോഗിച്ച നിലയിലായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. എന്നാല്‍ ഈ പരിശോധനയില്‍ കൊക്കെയ്‌ന്റെ സാന്നിധ്യം കണ്ടെത്താനായിരുന്നില്ല. കാക്കനാട്ടെ ഫോറന്‍സിക് ലാബില്‍ ആയിരുന്നു ആദ്യം പരിശോധനയ്ക്കായി അയച്ചിരുന്നത്. എട്ട് പ്രതികളായിരുന്നു കേസിലുണ്ടായിരുന്നത്. ഇവരില്‍ ഒരാള്‍ ഒഴികെ എല്ലാവരും വിചാരണ നേരിട്ടിരുന്നു.