ജസ്റ്റിസുമാരായ അശ്വിനി കുമാര്‍ മിശ്ര, ഡൊണഡി രമേഷ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്
ആരാധനാലയങ്ങിൽ ഉച്ചഭാഷിണി സ്ഥാപിക്കാൻ സംസ്ഥാന അധികൃതർക്ക് നിർദേശം നൽകണമെന്ന റിട്ട് ഹർജി തള്ളി അലഹബാദ് ഹൈക്കോടതി. പിലിഭിത് നിവാസിയായ മുഖ്തിയാർ അഹമ്മദ് സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്. ജസ്റ്റിസുമാരായ അശ്വിനി കുമാര്‍ മിശ്ര, ഡൊണഡി രമേഷ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.
ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും പ്രാര്‍ത്ഥന നടത്താനുള്ളതാണെന്നും ഉച്ചഭാഷിണിയുടെ ഉപയോഗം അവകാശമായി കാണാനാകില്ലെന്നുമാണ് കോടതിയുടെ നിരീക്ഷണം. “മതസ്ഥലങ്ങൾ പ്രാർഥിക്കാനുള്ളതാണ്, ഉച്ചഭാഷിണി ഉപയോഗിക്കുന്നത് ഒരു അവകാശമായി കാണാനാകില്ല. പ്രത്യേകിച്ചും ഇത്തരം ഉച്ചഭാഷിണികളുടെ ഉപയോഗം പലപ്പോഴും പ്രദേശവാസികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നും ബെഞ്ച് പറഞ്ഞു.
ഹർജിക്കാരൻ ഒരു മുതവല്ലിയല്ലെന്നും അതിനാൽ റിട്ട് നിലനിർത്തുന്നതിനെ സംസ്ഥാന അഭിഭാഷകൻ എതിർത്തു. ഹർജിക്കാരൻ 'ലോക്കസ്' അല്ലാത്തതിനാൽ റിട്ട് പെറ്റീഷൻ ഫയൽ ചെയ്യാൻ സാധിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 'ലോക്കസ്' എന്ന പദം ഒരു വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ നിയമനടപടികളിൽ പങ്കെടുക്കുന്നതിനോ കേസ് ഫയൽ ചെയ്യുന്നതിനോ ഉള്ള അവകാശത്തെ സൂചിപ്പിക്കുന്ന ഒരു നിയമപരമായ ആശയമാണ്.