അലക്സ് മാത്യുവിൻ്റെ വീട്ടിലും പനമ്പിള്ളി നഗറിലെ ഓഫീസിലുമാണ് വിജിലൻസ് പരിശോധന നടന്നത്
തിരുവനന്തപുരത്ത് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഡെപ്യൂട്ടി ജനറൽ മാനേജർ അലക്സ് മാത്യൂ അളവിൽ കൂടുതൽ സ്വത്തുകൾ സമ്പാദിച്ചതായി വിജിലൻസ്. 30 ഓളം ഭൂമിയിടപാട് രേഖകൾ അലക്സ് മാത്യുവിൻ്റെ വീട്ടിൽ നിന്നും കണ്ടെത്തി. നാല് ലക്ഷം രൂപയും വിജിലൻസ് പിടിച്ചെടുത്തിട്ടുണ്ട്. അലക്സ് മാത്യുവിൻ്റെ വീട്ടിലും പനമ്പിള്ളി നഗറിലെ ഓഫീസിലുമാണ് വിജിലൻസ് പരിശോധന നടന്നത്.
ഡിജിഎം അലക്സ് മാത്യുവിന്‍റെ വീട്ടിൽ നിന്ന് ഏഴ് ലിറ്റർ വിദേശ മദ്യവും വിജിലന്‍സ് പിടിച്ചെടുത്തു. 29 ലക്ഷം രൂപയുടെ ഫിക്സഡ് ഡെപ്പോസിറ്റ് രേഖകളും കുറച്ചു പണവും വിജിലൻസ് വീട്ടില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.
കൊല്ലത്തെ വൃന്ദാവനം ഇൻഡേൻ സർവീസ് ഉടമ മനോജ് നൽകിയ പരാതിയിലാണ് വിജിലൻസ് അലക്സ് മാത്യുവിനെതിരെ നടപടി സ്വീകരിച്ചത്. അലക്സ് മാത്യുവിൻ്റെ കാറിൽ നിന്ന് ഒരുലക്ഷം രൂപ കൂടി കണ്ടെത്തിയിരുന്നു. മറ്റൊരാളിൽ നിന്നും അലക്സ് കൈക്കൂലി വാങ്ങിയതായും സംശയമുണ്ട്.
Also Read: BIG BREAKING | കൈക്കൂലിയുമായി ഐഓസി ഡിജിഎം പിടിയില്‍; പിടിയിലായത് എറണാകുളം സ്വദേശി അലക്സ് മാത്യു
വൃന്ദാവനം ഇൻഡേൻ സർവീസ് ഏജൻസിയിലെ നിലവിലെ കസ്റ്റമേഴ്സിനെ മറ്റ് ഏജൻസികളിലേക്ക് മാറ്റുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഡെപ്യൂട്ടി ജനറൽ മാനേജർ അലക്സ് മാത്യു മാനോജിൽ നിന്നും പണം ആവശ്യപ്പെട്ടിരുന്നത്. പലതവണ ഇത്തരത്തിൽ ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങിയിട്ടുണ്ട്. 10 ലക്ഷം രൂപയാണ് ഇപ്പോൾ ആവശ്യപ്പെട്ടത്. അതിന്റെ അഡ്വാൻസ് രണ്ട് ലക്ഷം കൈപ്പറ്റുന്നതിനാണ് എറണാകുളത്തു നിന്നും കവടിയാർ പണ്ഡിറ്റ് നഗറിലുള്ള മനോജിന്റെ വീട്ടിലെത്തിയത്. വാഹനം മാറ്റി ഇട്ടതിനുശേഷം വീട്ടിലെത്തി പണം കൈപ്പറ്റിയ അലക്സ് മാത്യുവിനെ വിജിലൻസ് കയ്യോടെ പിടിക്കുകയായിരുന്നു.
2013 മുൽ അലക്സ് മാത്യു പണം വാങ്ങിയിരുന്നതായി മനോജ് പറഞ്ഞു. 10000 ,15000 ഒക്കെയാണ് നേരത്തെ ആവശ്യപ്പെട്ടിരുന്നത്. അലക്സിന്റെ പശ്ചാത്തലം വിജിലൻസ് പരിശോധിക്കുന്നുണ്ട്.