പി.വി. അൻവറിൻ്റെ സ്വാധീനം പാർട്ടി വിലയിരുത്തിയിട്ടുണ്ടെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു
ആര്യാടൻ ഷൗക്കത്ത്
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയത്തിൽ കോൺഗ്രസിൽ തർക്കങ്ങളില്ലെന്ന് ആര്യാടൻ ഷൗക്കത്ത്. ഹൈക്കമാൻഡ് പ്രഖ്യാപിച്ച സ്ഥാനാർഥി വിജയിക്കും. പി.വി. അൻവറിൻ്റെ സ്വാധീനം പാർട്ടി വിലയിരുത്തിയിട്ടുണ്ടെന്ന് പറഞ്ഞ ഷൗക്കത്ത് താൻ ഇടതു സ്ഥാനാർഥിയാകും എന്നത് മാധ്യമങ്ങളുടെ സൃഷ്ടിയാണെന്നും വ്യക്തമാക്കി. കോൺഗ്രസുകാരനായി മരിക്കാനാണ് ആഗ്രഹിക്കുന്നതെന്നായിരുന്നു ആര്യാടൻ ഷൗക്കത്തിന്റെ പ്രതികരണം.
Also Read: അൻവറിൻ്റെ പുതിയ 'യു' ടേൺ: യുഡിഎഫ് പ്രവേശം ഉടൻ വേണം; ഇല്ലെങ്കിൽ നിലമ്പൂരിൽ ഒറ്റയ്ക്ക് മത്സരിക്കും
അതേസമയം, രാഷ്ട്രീയകേരളം ഉറ്റുനോക്കുന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനെ സമ്മർദത്തിലാക്കാൻ പുതിയ തന്ത്രവുമായി രംഗത്തെത്തിയിരിക്കുകയാണ് പി.വി. അൻവർ. ഏറെനാളായുള്ള യുഡിഎഫ് പ്രവേശം തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സാധ്യമാക്കാനാണ് അൻവറിന്റെ നീക്കം. യുഡിഎഫ് മുന്നണിയുടെ ഭാഗമാക്കിയില്ലെങ്കിൽ ഉപതെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാനുള്ള നീക്കമാണ് അൻവറും തൃണമൂൽ കോൺഗ്രസും നടത്തുന്നത്. രണ്ടു ദിവസം മുൻപ് കെപിസിസി ജനറൽ സെക്രട്ടറി എ.പി. അനിൽകുമാറുമായി ചർച്ച നടത്തിയ അൻവർ യുഡിഎഫ് പ്രവേശം ചർച്ച ചെയ്തിരുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷവും തീരുമാനമുണ്ടാകാത്ത സാഹചര്യത്തിലാണ് അൻവർ അടവ് മാറ്റുന്നത്. അനുകൂലമായ ഒരു മറുപടിയും ലഭിക്കുന്നില്ലെങ്കിൽ പി.വി. അൻവർ സ്ഥാനാർഥിയാകണമെന്ന പ്രചാരണവും നടക്കുന്നുണ്ട്.
കോൺഗ്രസിലെ സ്ഥാനാർത്ഥി നിർണയത്തിൽ അൻവർ നേരത്തെ അഭിപ്രായം പറഞ്ഞതിൽ കോൺഗ്രസിനുള്ളിൽ എതിർപ്പുയർന്നിരുന്നു. ഉപതെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിനെ മൽസരിപ്പിക്കാനാകില്ലെന്ന ഉറച്ച നിലപാടാണ് അൻവർ അദ്യം മുതൽ സ്വീകരിച്ചിരിക്കുന്നത്. ഡിസിസി പ്രസിഡന്റ് വി.എസ്. ജോയിക്കാണ് മുൻ എംഎൽഎയുടെ പിന്തുണ. അതിനിടെയാണ് തെരഞ്ഞെടുപ്പിന് മുൻപുള്ള യുഡിഎഫ് പ്രവേശം എന്ന അൻവറിൻ്റെ ആവശ്യം. എന്നാൽ, സമ്മർദത്തിന് വഴങ്ങേണ്ട എന്നാണ് കോൺഗ്രസിലെ ഒരു വിഭാഗത്തിൻ്റെ അഭിപ്രായം.