ഹിസ്ബുള്ളയുടെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥനയാണ് ഇസ്രയേൽ ലക്ഷ്യമിട്ടതെന്നാണ് റിപ്പോർട്ട്
സെൻട്രൽ ബെയ്റൂട്ടിലെ ജനവാസ മേഖലകളിൽ കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേൽ. ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു. ഇറാൻ-ഇസ്രയേൽ സംഘർഷം ആരംഭിച്ചതിന് ശേഷം, സെൻട്രൽ ബെയ്റൂട്ടിന് നേരേ ഇസ്രയേൽ നടത്തുന്ന ഏറ്റവും മാരകമായ ആക്രമണമാണിത്. മരിച്ചവരിൽ തെക്കൻ ബെയ്റൂട്ടിൽ നിന്ന് സെൻട്രൽ ബെയ്റൂട്ടിലേക്ക് പലായനം ചെയ്ത മൂന്ന് കുട്ടികളുൾപ്പെടെ എട്ട് പേരടങ്ങുന്ന കുടുംബവുമുണ്ടെന്നാണ് റിപ്പോർട്ട്.
ബെയ്‌റൂട്ടിൻ്റെ ഹൃദയഭാഗത്തുള്ള തൊഴിലാളികൾ തിങ്ങി പാർക്കുന്ന അപ്പാർട്ട്‌മെൻ്റുകളും കെട്ടിടങ്ങളുമുള്ള പ്രദേശത്താണ് ഇസ്രയേൽ ആക്രമണം നടത്തിയത്. തെക്കൻ ബെയ്റൂട്ടിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ സ്ഥിരമായി ബോംബ് വർഷം നടത്തുന്ന ഇസ്രയേൽ, ഇതാദ്യമായാണ് സെൻട്രൽ ബെയ്റൂട്ടിലെ പ്രാന്തപ്രദേശങ്ങളിൽ ആക്രമണം നടത്തുന്നത്.
ALSO READ: ഗാസയിലെ അഭയാര്‍ഥി ക്യാംപില്‍ ഇസ്രയേല്‍ വ്യോമാക്രമണം; 28 പേര്‍ കൊല്ലപ്പെട്ടു
ഹിസ്ബുള്ളയുടെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥനായ വാഫിഖ് സഫയെ ലക്ഷ്യം വെച്ചായിരുന്നു ഇസ്രയേൽ ആക്രമണെമന്നാണ് റിപ്പോർട്ടുകൾ. എന്നാൽ വാഫിഖ് സഫ വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
അതേസമയം ബെയ്‌റൂട്ടിൻ്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ നിന്ന് ഒഴിഞ്ഞുപോകാൻ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഇസ്രയേൽ. പ്രദേശത്ത് ആക്രമണമുണ്ടാവുമെന്നും തെക്കൻ ബെയ്റൂട്ടിലേക്ക് മടങ്ങരുതെന്ന് ഇസ്രായേൽ ലെബനൻ പൗരന്മാർക്ക് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.