fbwpx
"അദ്ദേഹം അന്ത്യയാത്രയ്ക്കുള്ള ഒരുക്കത്തിലാണെന്ന് തോന്നി"; മാർപാപ്പയുമായുള്ള അവസാന കൂടിക്കാഴ്ചയെ കുറിച്ച് വാൻസ്
logo

ന്യൂസ് ഡെസ്ക്

Last Updated : 21 Apr, 2025 09:46 PM

മാർപാപ്പയോടൊപ്പം ട്രംപും, ജെഡി വാൻസുമുള്ള ചിത്രം പങ്കുവെച്ചാണ് വൈറ്റ് ഹൗസ് അനുശോചനം രേഖപ്പെടുത്തിയത്

WORLD


ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ അനുശോചനവുമായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. അവസാനമായി മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയ ലോക നേതാവാണ് ജെ.ഡി. വാൻസ്. കഴിഞ്ഞ ഞായറാഴ്ച വാൻസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രോ​ഗശയ്യയിലായിരുന്ന അദ്ദേഹം അന്ത്യയാത്രയ്ക്കുള്ള ഒരുക്കത്തിലാണെന്ന് തോന്നി എന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷമുള്ള ജെ.ഡി. വാൻസിൻ്റെ പ്രസ്താവന.

‘‘മാർപാപ്പ വിടവാങ്ങിയെന്ന് അറിഞ്ഞു. അദ്ദേഹത്തെ സ്നേഹിക്കുന്ന ലോകത്താകമാനമുള്ള ലക്ഷക്കണക്കിന് ക്രിസ്ത്യൻ വിശ്വാസികൾക്കൊപ്പമാണ് എന്റെ മനസ്സ്. വളരെയധികം ക്ഷീണിതനായിരുന്നെങ്കിലും ഇന്നലെ അദ്ദേഹത്തെ കാണാനായതിൽ സന്തോഷമുണ്ട്. കോവിഡിന്റെ ആദ്യനാളുകളിൽ അദ്ദേഹം മുന്നോട്ടുവച്ച മനോഹരമായ മാതൃക എന്നും ഓർമിക്കപ്പെടും,’’ – ജെ.ഡി.വാൻസ് എക്സിൽ കുറിച്ചു.


ALSO READ: "മാതൃകാ വ്യക്തിത്വത്തിന് ഉടമ, ലോകജനതയുടെ ദുഃഖത്തിൽ പങ്കുചേരുന്നു"; ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി


വൈറ്റ് ഹൗസ് ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ മാർപപ്പയ്ക്ക് അനുശോചനമറിയിച്ചു. മാർപാപ്പയോടൊപ്പം ട്രംപും, ജെഡി വാൻസുമുള്ള ചിത്രം പങ്കുവെച്ചാണ് വൈറ്റ് ഹൗസ് അനുശോചനം രേഖപ്പെടുത്തിയത്. ”ഫ്രാൻസിസ് പോപ്പ്, സമാധാനത്തോടെ വിശ്രമിക്കൂ” എന്ന അടിക്കുറിപ്പോടെയായിരുന്നു പോസ്റ്റ്.


ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി

ഒരു മഹാൻ ലോകത്തോട് വിടപറഞ്ഞു. ഫ്രാൻസിസ് മാർപാപ്പ പിതാവിന്റെ അടുക്കലേക്ക് മടങ്ങി. നമ്മെ വളരെയധികം വേദനിപ്പിക്കുന്ന ഒരു വാർത്ത. ഒരു മഹാനായ മനുഷ്യനും മഹാനായ ഒരു പാസ്റ്ററും നമ്മെ വിട്ടുപോയി.പരീക്ഷണങ്ങളുടെയും കഷ്ടപ്പാടുകളുടെയും സമയങ്ങളിൽ പോലും കുറയാത്ത അദ്ദേഹത്തിന്റെ സൗഹൃദവും ഉപദേശവുമെല്ലാം ആസ്വദിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്.


ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ


ബ്യൂണസ് അയേഴ്‌സ് മുതൽ റോം വരെ, ദരിദ്രർക്ക് സന്തോഷവും പ്രത്യാശയും നൽകാൻ ഫ്രാൻസിസ് മാർപാപ്പ ആഗ്രഹിച്ചു. അത് ആളുകളെ പരസ്പരവും പ്രകൃതിയുമായും ഒന്നിപ്പിക്കട്ടെ. ഈ പ്രത്യാശ അദ്ദേഹത്തിന് അപ്പുറത്തേക്ക് നിരന്തരം പുനരുജ്ജീവിപ്പിക്കട്ടെ.എളിമയുടെ മനുഷ്യനായിരുന്നു അദ്ദേഹം. ഞാനും എന്റെ ഭാര്യയും എല്ലാ കത്തോലിക്കർക്കും ദുഃഖിതരായ ലോകത്തിനും ഞങ്ങളുടെ അനുശോചനം അറിയിക്കുന്നു.


ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ്


വിശുദ്ധ ഫ്രാൻസിസ് മാർപാപ്പയുടെ വേർപാടിൽ ക്രൈസ്തവ ലോകത്തിനും, പ്രത്യേകിച്ച് വിശുദ്ധ നാടായ ഇസ്രായേലിലെ - ക്രിസ്ത്യൻ സമൂഹങ്ങൾക്കും എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. ആഴമായ വിശ്വാസവും അതിരറ്റ കാരുണ്യവും ഉള്ള വ്യക്തിയായിരുന്ന അദ്ദേഹം. ദരിദ്രരുടെ ഉന്നമനത്തിനും, പ്രശ്‌നഭരിതമായ ലോകത്ത് സമാധാനം സൃഷ്ടിക്കുന്നതിനും വേണ്ടി അദ്ദേഹം തന്റെ ജീവിതം സമർപ്പിച്ചു. ജൂത ലോകവുമായി ശക്തമായ ബന്ധം വളർത്തിയെടുക്കുന്നതിലും പരസ്പര ബഹുമാനത്തിനായുള്ള മതാന്തര സംഭാഷണം മുന്നോട്ട് കൊണ്ടുപോകുന്നതിലും വലിയ പ്രാധാന്യം അദ്ദേഹം കണ്ടിരുന്നു. അദ്ദേഹത്തിന്റെ ഓർമ്മകൾ ദയ, ഐക്യം, പ്രത്യാശ എന്നിവയ്ക്ക് പ്രചോദനം നൽകട്ടെ.



വത്തിക്കാൻ വക്താവ് കർദിനാൾ കെവിൻ ഫെറലാണ് മാർപാപ്പ കാലം ചെയ്ത വിവരം അറിയിച്ചത്. മുഴുവൻ കർത്താവിന്റെയും സഭയുടെയും സേവനത്തിനായി സമർപ്പിച്ച ജീവിതമായിരുന്നു അദ്ദേഹത്തിൻ്റേതെന്നും കർദിനാൾ കെവിൻ ഫെറൽ മരണവിവരം അറിയിച്ചുകൊണ്ട് സംസാരിച്ചു. മാർച്ച് 23ന് ആശുപത്രി വിട്ട ശേഷം അവസാനമായി ഇന്നലെ ഈസ്റ്റർ ദിനത്തിലാണ് മാർപാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്തത്. വത്തിക്കാൻ സാൻ്റാ മാർത്തയിലെ വസതിയിൽ തിങ്കളാഴ്ച രാവിലെ പ്രാദേശിക സമയം 7.35നായിരുന്നു അന്ത്യം.

Also Read
user
Share This

Popular

KERALA
WORLD
എരുമേലി നഗരത്തിൽ സംഘർഷമുണ്ടാക്കിയ പ്രതിയെ സ്റ്റേഷനിലെത്തിച്ച് ക്രൂരമായി തല്ലിചതച്ച് പൊലീസ്; മർദന ദൃശ്യങ്ങൾ പുറത്ത്