യോഗത്തിലെ പ്രധാന തീരുമാനങ്ങളെക്കുറിച്ചും വി.എൻ. വാസവൻ വ്യക്തമാക്കി. പൊങ്കാല നടത്തിപ്പിനായി എക്സൈസ്, പൊലീസ്, ഷാഡോ പൊലീസ് പ്രത്യേക സ്ക്വാഡ് രൂപീകരിക്കും
തിരുവനന്തപുരം ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട അവലോകന യോഗത്തിൻ്റെ അവസാനറൗണ്ട് പൂർത്തിയായി. പൊങ്കാലയ്ക്ക് എത്തുന്നവർക്ക് ശുദ്ധജലം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ വ്യക്തമാക്കി. ഇതിനാവശ്യമായ പരിശോധന ശക്തമാക്കണം. കടകളിൽ വിൽക്കുന്ന ഭക്ഷണവും കേട്ടില്ലാത്തതാണെന്ന് ഉറപ്പുവരുത്തണമെന്ന് പൊങ്കാലയ്ക്കുള്ള ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട അവലോകന യോഗത്തിൽ മുഖ്യമന്ത്രി നിർദേശിച്ചു.
വിവിധ വകുപ്പുകളിലെ വനിതാ ജീവനക്കാരെ കൂടുതലായി നിയോഗിച്ചത് നല്ല കാര്യമാണെന്നും പൊങ്കാലയ്ക്ക് എത്തുന്നത് കൂടുതലും സ്ത്രീകളാണെന്നതിനാൽ ഇത് ഗുണകരമാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മാർച്ച് 5ാം തീയതി ആരംഭിക്കുന്ന പൊങ്കാല 13 ആം തീയതി അവസാനിക്കും.
ദേവസ്വം മന്ത്രി വി.എൻ. വാസവനാണ് ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് അവസാന റൗണ്ട് അവലോകന യോഗം നടന്നതായി അറിയിച്ചത്. യോഗത്തിലെ പ്രധാന തീരുമാനങ്ങളെക്കുറിച്ചും വി.എൻ. വാസവൻ വ്യക്തമാക്കി. പൊങ്കാല നടത്തിപ്പിനായി എക്സൈസ്, പൊലീസ്, ഷാഡോ പൊലീസ് പ്രത്യേക സ്ക്വാഡ് രൂപീകരിക്കും. ഓരോ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് മെഡിക്കൽ ക്യാമ്പ് നടത്തുമെന്ന് വി.എൻ. വാസവൻ പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ആംബുലൻസ് വിന്യസിക്കും. ആരോഗ്യവകുപ്പും ഭക്ഷ്യവകുപ്പും സംയുക്തമായി ചേർന്ന് കുടിവെള്ള പരിശോധന നടത്തും. പൊങ്കാല ദിവസങ്ങളിൽ കെഎസ്ആർടിസിയുടെ പ്രത്യേക സർവീസ് ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
മാലിന്യനിർമാർജനത്തിനു വേണ്ടി ശുചിത്വമിഷനുമായി ചേർന്ന് എല്ലാ സംവിധാനങ്ങളും ഏർപ്പെടുത്തിയെന്നും വി.എൻ. വാസവൻ അറിയിച്ചു. വൈദ്യുതി തടസ്സപ്പെടാതിരിക്കാൻ കെഎസ്ഇബി പ്രത്യേക കൺട്രോൾ റൂം തുറക്കും. കൂടുതൽ സിസിടിവികൾ വിന്യസിക്കുമെന്നും ശുദ്ധജളം ഉറപ്പാക്കുമെന്നും വി.എൻ. വാസവൻ കൂട്ടിച്ചേർത്തു.