കർഷക സമരത്തിൽ കർഷകരുടെ ഒപ്പമാണെന്നും, പ്രശ്നത്തിന് പരിഹാരം എത്രയും പെട്ടന്ന് കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് രോഹിത് പങ്കുവച്ച കുറിപ്പ് ഷെയർ ചെയ്താണ്, കങ്കണ കർഷകരെയും രോഹിത്തിനെയും അപമാനിച്ചത്.
ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ വിവാദത്തിലായ കോൺഗ്രസ് നേതാവ് ഷമ മുഹമ്മദിൻ്റെ പുതിയ പോസ്റ്റും വിവാദത്തിൽ. ബിജെപി എംപിയും നടിയുമായ കങ്കണ റണൗട്ടിൻ്റെ പഴയ ട്വിറ്റർ പോസ്റ്റ് ‘കുത്തിപ്പൊക്കിയാണ്’ ഷമ മുഹമ്മദ് വീണ്ടും വിവാദത്തിലായത്.
2021ൽ കർഷക സമരത്തിൽ കർഷകരെ പിന്തുണച്ചതിന്റെ പേരിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിതിനെ അസഭ്യം പറഞ്ഞ കങ്കണ റണാവത്തിൻ്റെ കുറിപ്പാണ് ഷമ പങ്കുവച്ചത്. ഇതേക്കുറിച്ച് ബിജെപിക്കും മൻസുഖ് മാണ്ഡവ്യയ്ക്കും എന്താണ് പറയാനുള്ളതെന്ന് ചോദിച്ചു കൊണ്ടായിരുന്നു ഷമയുടെ പോസ്റ്റ്. ഷമ പങ്കുവച്ച കുറിപ്പ് കങ്കണയുടെ അക്കൗണ്ടിൽ നിന്ന് ഇപ്പോൾ അപ്രത്യക്ഷമാണ്.
കർഷക സമരത്തിൽ കർഷകരുടെ ഒപ്പമാണെന്നും, പ്രശ്നത്തിന് പരിഹാരം എത്രയും പെട്ടന്ന് കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് രോഹിത് പങ്കുവച്ച കുറിപ്പ് ഷെയർ ചെയ്താണ്, കങ്കണ കർഷകരെയും രോഹിത്തിനെയും അപമാനിച്ചത്.
കഴിഞ്ഞ ദിവസം രോഹിത് ശർമയ്ക്ക് എതിരെ ഷമ മുഹമ്മദ് നടത്തിയ പരാമർശം വലിയ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. തടി കൂടിയ കായികതാരമാണ് രോഹിത് എന്നു കുറിച്ച ഷമ, രോഹിത് ഭാരം കുറയ്ക്കണമെന്നും ഇന്ത്യ കണ്ട ഏറ്റവും മോശം ക്യാപ്റ്റൻമാരിൽ ഒരാളാണെന്നും എന്നുമായിരുന്നു ഷമയുടെ പോസ്റ്റ്.
വിവിധ കോണുകളിൽ നിന്നും രൂക്ഷമായ വിമർശനമുയർന്ന് സംഭവം വിവാദമായതോടെ പോസ്റ്റ് ഷമ തന്നെ ഒടുവിൽ പിൻവലിച്ചു. ചാമ്പ്യൻസ് ട്രോഫി മത്സരത്തിൽ ന്യൂസിലൻഡിനെതിരെ രോഹിത് 17 പന്തിൽ 15 റൺസിന് പുറത്തായതിനെ തുടർന്നാണ് ഷമ ഇന്ത്യൻ ക്യാപ്റ്റനെ വിമർശിച്ചു കൊണ്ട് പോസ്റ്റിട്ടത്. എന്നാൽ മത്സരത്തിൽ ഇന്ത്യ 44 റൺസിന് വിജയിച്ചിരുന്നു.
സോഷ്യൽ മീഡിയ ചർച്ച ചൂടു പിടിച്ചതോടെ പിന്നാലെ ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവല്ല ഉൾപ്പെടെ പലരും വിമർശനവുമായി രംഗത്തെത്തി. ഇതോടെ ഷമ പോസ്റ്റ് ഡിലീറ്റ് ചെയ്യ്തു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ 90 തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടവർക്ക് രോഹിതിനെ മോശം ക്യാപ്റ്റൻ എന്ന് വിളിക്കാൻ ഒരു അവകാശവുമില്ലെന്നും പൂനവല്ല പരിഹസിച്ചിരുന്നു. ഷമയുടെ പ്രസ്ഥാവനയ്ക്കെതിരെ ബിസിസിഐയും മുൻ ഇന്ത്യൻ താരങ്ങളും മറ്റു സഹതാരങ്ങളും രംഗത്തെത്തിയിരുന്നു . തുടർന്നാണ് ഷമ കങ്കണ രണാവത്തിൻ്റെ പഴയ ട്വിറ്റർ പോസ്റ്റ് കുത്തിപ്പൊക്കി ചർച്ചയാക്കിയത്