ഈ സാഹചര്യത്തിൽ വിമാന നിരക്ക് വർധിപ്പിക്കരുതെന്ന് എല്ലാ വിമാനക്കമ്പനികൾക്കും കർശന നിർദേശം നൽകിയിട്ടുണ്ടെന്നും ഏവിയേഷൻ മന്ത്രി വ്യക്തമാക്കി
ജമ്മു കശ്മീർ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ ആയിരക്കണക്കിനാളുകൾ പ്രദേശം വിട്ടതായി റിപ്പോർട്ട്. ഏവിയേഷൻ മന്ത്രി റാം മോഹൻ നായിഡു പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം 6 മണിക്കൂറിനിടെ 3,337 ആളുകളാണ് ശ്രീനഗറിൽ നിന്നും വിമാനം കയറിയത്. ഈ സാഹചര്യത്തിൽ വിമാന നിരക്ക് വർധിപ്പിക്കരുതെന്ന് എല്ലാ വിമാനക്കമ്പനികൾക്കും സിവിൽ ഏവിയേഷൻ മന്ത്രാലയം കർശന നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
എയർ ഇന്ത്യ, ഇൻഡിഗോ എന്നിവയുൾപ്പെടെ എല്ലാ വാണിജ്യ വിമാനക്കമ്പനികളും ശ്രീനഗറിൽ നിന്നുള്ള വിമാന സർവീസുകളുടെ ആവൃത്തി വർധിപ്പിക്കണമെന്നും, ബുക്കിങ് മാറ്റങ്ങൾക്ക് പിഴ ഒഴിവാക്കണമെന്നും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ബുധനാഴ്ച നിർദേശം നൽകി. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ശ്രീനഗർ വിമാനത്താവളത്തിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ബുധനാഴ്ച രാവിലെ 6 മണി മുതൽ ഉച്ചയ്ക്ക് 12 വരെ 20 വിമാന സർവീസുകൾ നടത്തിയെന്നും ഏവിയേഷൻ മന്ത്രി റാം മോഹൻ നായിഡു പറഞ്ഞു.
ചൊവ്വാഴ്ചത്തെ ആക്രമണത്തിന് പിന്നാലെ വിമാന നിരക്കുകൾ വർധിക്കുമെന്ന ആശങ്ക ഉയർന്നിരുന്നു. ഡൽഹി, മുംബൈ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള ടിക്കറ്റ് വിലകൾ ഗണ്യമായി ഉയർന്നു. ടിക്കറ്റ് വില 20,000 രൂപയിൽ കവിഞ്ഞെന്നും റിപ്പോർട്ടുണ്ട്. തുടർന്നാണ് ഏവിയേഷൻ മന്ത്രാലയത്തിൻ്റെ നിർദേശം പുറത്തുവന്നത്.
കശ്മീരിൽ കുടുങ്ങിക്കിടക്കുന്ന വിനോദസഞ്ചാരികളുടെ തിരിച്ചുവരവ് സുഗമമാക്കുന്നതിനായി അധിക വിമാന സർവീസുകൾ വിന്യസിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അടിയന്തര ദുരിതാശ്വാസ നടപടികളുടെ ഭാഗമായി ശ്രീനഗറിൽ നിന്ന് ഡൽഹിയിലേക്കും മുംബൈയിലേക്കും രണ്ടുവീതം നാല് പ്രത്യേക വിമാനങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. ബുധനാഴ്ച, ഡൽഹിയിലേക്കുള്ള മൂന്ന് വിമാനങ്ങൾ കൂടി ഷെഡ്യൂളിൽ ചേർത്തു. വൈകുന്നേരം 5:00 ന് പുറപ്പെടുന്ന ഇൻഡിഗോ 6E 3203, ഇൻഡിഗോ 6E 3103,22:30 ന് പുറപ്പെടുന്ന ഒരു സ്പൈസ്ജെറ്റ് വിമാനം എന്നിവയാണ് അധിക സർവീസുകൾ. കൂടുതൽ പേരെ ഒഴിപ്പിക്കേണ്ട സാഹചര്യത്തില്‍ ഉപയോഗിക്കാന്‍ അധിക വിമാനങ്ങളും സജ്ജമാണ്.
അതേസമയം പാകിസ്ഥാനെതിരെ കടുത്ത നടപടിക്കൊരുങ്ങിയിരിക്കുകയാണ് ഇന്ത്യ. നയതന്ത്രതലത്തിൽ ബന്ധം വിച്ഛേദിക്കാൻ ആലോചനയുണ്ട്. ആക്രമണത്തിന് പിന്നിലെ സൂത്രധാരനായ ലഷ്കർ ഭീകരൻ സൈയ്ഫുള്ള കസൂരിയെ വിട്ടുനൽകാനും ഇന്ത്യ ആവശ്യപ്പെടും. പാക് സൈനിക മേധാവി നടത്തിയ പ്രസ്താവനയ്ക്ക് എതിരെയും ഇന്ത്യ പ്രതിഷേധം അറിയിക്കും. ആ പ്രസ്താവന ഗൂഢാലോചനയ്ക്ക് സഹായകമായെന്നാണ് ഇന്ത്യയുടെ നിലപാട്.
ALSO READ: പഹൽഗാം ഭീകരാക്രമണം: ധനസഹായം പ്രഖ്യാപിച്ച് ജമ്മു കശ്മീർ സർക്കാർ
ഇന്ത്യയിലെ പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരെ പുറത്താക്കുക, പാകിസ്ഥാനിലെ നയതന്ത്ര കാര്യാലയത്തിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുക തുടങ്ങിയ നീക്കങ്ങളാകും ഇന്ത്യ നടപ്പാക്കുകയെന്നാണ് സൂചനകള്‍. ഇന്ത്യയിലെത്താന്‍ പാക് സ്വദേശികള്‍ക്ക് അനുവദിച്ചിരുന്ന വിസകളും റദ്ദാക്കും. ഇന്ത്യക്കാരുടെ പാകിസ്ഥാനിലേക്കുള്ള യാത്രയ്ക്കും വിലക്ക് കൊണ്ടുവന്നേക്കും. പാകിസ്ഥാനുമായുള്ള നേരിട്ടുള്ളതും അല്ലാത്തതുമായ എല്ലാ വ്യാപാരങ്ങളും അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെയ്ക്കും. പാകിസ്ഥാനില്‍ നിന്ന് മറ്റൊരു രാജ്യം വഴി ഇന്ത്യയിലേക്കുള്ള ഇറക്കുമതികളും നിരോധിച്ചേക്കും.