വ്യാഴാഴ്ച വൈറ്റ് ഹൗസിനു വെളിയില്‍ പ്രസിഡന്‍റ് മാധ്യമപ്രവർത്തകനു നല്‍കിയ മറുപടിയാണ് ഡെമോക്രാറ്റിക് പാർട്ടിക്ക് തിരിച്ചടിയായിരിക്കുന്നത്
ഇറാന്‍റെ എണ്ണ സംഭരണശാലകളില്‍ ഇസ്രയേല്‍ ആക്രമണം നടത്താനാനുള്ള സാധ്യതകളെക്കുറിച്ച് യുഎസ് ഭരണകൂടം ചർച്ച നടത്തി വരികയാണെന്ന് പ്രസിഡന്‍റ് ജോ ബൈഡന്‍. ഏതു തരത്തിലുള്ള ചർച്ചയാണ് നടക്കുന്നതെന്ന് പ്രസ്താവനയില്‍ നിന്നും വ്യക്തമല്ല. പശ്ചിമേഷ്യയില്‍ സംഘർഷം നിലനില്‍ക്കുന്ന സാഹചര്യത്തിലുള്ള ബൈഡന്‍റെ അവ്യക്തമായ പരാമർശം വ്യാഴാഴ്ച യുഎസില്‍ എണ്ണ വില ഉയരാന്‍ കാരണമായി. ഇത് ഡെമോക്രാറ്റിക് സ്ഥാനാർഥിയും വൈസ് പ്രസിഡന്‍റുമായ കമലാ ഹാരിസിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണത്തെ സാരമായി ബാധിക്കുമെന്നാണ് വലയിരുത്തല്‍.
വ്യാഴാഴ്ച വൈറ്റ് ഹൗസിനു വെളിയില്‍ പ്രസിഡന്‍റ് മാധ്യമപ്രവർത്തകനു നല്‍കിയ മറുപടിയാണ് ഡെമോക്രാറ്റിക് പാർട്ടിക്ക് തിരിച്ചടിയായിരിക്കുന്നത്. ഇറാന്‍റെ എണ്ണസംഭരണ ശാലകളിലേക്ക് ഇസ്രയേല്‍ ആക്രമണമുണ്ടാകുമോ എന്നായിരുന്നു മാധ്യമപ്രവർത്തകന്‍റെ ചോദ്യം. “ഞങ്ങൾ അത് ചർച്ച ചെയ്യുകയാണ്. എന്തായാലും ഞാൻ കരുതുന്നത് അതല്പം..." എന്ന് പറഞ്ഞ് മറുപടി പാതിയില്‍ നിർത്തുകയായിരുന്നു ബൈഡന്‍. യുഎസ് ഭരണകൂടം ആഭ്യന്തര ചർച്ചകൾ നടത്തുകയാണോ അതോ ഇസ്രായേലുമായി നേരിട്ട് സംസാരിക്കുകയാണോ എന്ന് ബൈഡന്‍ വ്യക്തമാക്കിയില്ല.അത്തരമൊരു ആക്രമണത്തോടുള്ള മനോഭാവം എന്താണെന്നും യുഎസ് പ്രസിഡന്‍റ് വിശദീകരിച്ചില്ല. ഇതാണ് ആശയക്കുഴപ്പം സൃഷ്ടിച്ചത്. ബൈഡന്‍റെ പ്രസ്താവന കഴിഞ്ഞ് മിനിറ്റുകള്‍ കഴിഞ്ഞതും യുഎസില്‍ എണ്ണ വില കുതിച്ചുയർന്ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കില്‍ എത്തി. ബ്രെൻ്റ് ക്രൂഡ് 5% വരെ ഉയർന്ന് ബാരലിന് 77.65 ഡോളറിലെത്തി (£59.19).
Also Read: ബെയ്റൂട്ടില്‍ വ്യോമാക്രമണം; ഹിസ്ബുള്ള നേതാവ് ഹാഷിം സഫീദ്ദീനെ ലക്ഷ്യം വെച്ച് ഇസ്രയേൽ
അതേസമയം, വലിയ തോതിലുള്ള ആക്രമണം ഇസ്രയേലിന്‍റെ ഭാഗത്തുനിന്നുമുണ്ടായാല്‍ ഇസ്രയേലിന്‍റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ പ്രത്യാക്രമണം ഉണ്ടാകുമെന്ന് ഇറാന്‍ യുഎസിനെ അറിയിച്ചു. മാത്രമല്ല ഇസ്രയേൽ ആക്രമണത്തെ സഹായിക്കുന്ന ഏതു രാജ്യവും തങ്ങളുടെ ലക്ഷ്യമാകുമെന്നും ഇറാന്‍ മുന്നറിയിപ്പ് നൽകി.
ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്റള്ളയെ കൊലപ്പെടുത്തിയതില്‍ തിരിച്ചടിയായാണ് ഇസ്രയേലിലേക്ക് ഇറാന്‍ 180ലേറെ മിസൈലുകള്‍ വർഷിച്ചത്. ഇവയില്‍ ചിലത് 10,000 എംപിഎച്ച് വേഗതയുള്ള ഹൈപ്പർസോണിക് ഫത്താഹ് മിസൈലുകളാണ്. ഭൂരിഭാഗം മിസൈലുകളും നിർജീവമാക്കിയെന്നാണ് ഇസ്രയേല്‍ അധികൃതർ പറയുന്നത്. ഈ വാദത്തെ ഇസ്രയേല്‍ പ്രതിരോധത്തെ സഹായിക്കുന്ന യുകെയും യുഎസും പിന്താങ്ങി. എന്നാല്‍, 90 ശതമാനം മിസൈലുകളും ലക്ഷ്യം കണ്ടുവെന്നാണ് റെവല്യൂഷണറി ഗാർഡുകളുടെ കണക്കുകൂട്ടല്‍.