ആരെങ്കിലും സ്വയം കാതോലിക്കാ എന്ന് പ്രഖ്യാപിക്കുന്നതിനെ മലങ്കരസഭ മുഖവിലയ്ക്കെടുക്കുന്നില്ലെന്ന് കാതോലിക്കാബാവ വ്യക്തമാക്കി
മലങ്കര സഭ ഒന്നേയുള്ളൂ. ഒന്നായി നിൽക്കാൻ മാത്രമേ സഭയ്ക്ക് കഴിയൂവെന്ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ പറഞ്ഞു. മലങ്കരസഭയുടെ പള്ളികൾ കാത്ത് സൂക്ഷിക്കാനുള്ള ഉത്തരവാദിത്വം സഭയ്ക്കുണ്ടെന്നും അതിന് ഏതറ്റം വരെയും പോകുമെന്നും കാതോലിക്കാബാവ പറഞ്ഞു.
ആരെങ്കിലും സ്വയം കാതോലിക്കാ എന്ന് പ്രഖ്യാപിക്കുന്നതിനെ മലങ്കരസഭ മുഖവിലയ്ക്കെടുക്കുന്നില്ലെന്ന് കാതോലിക്കാബാവ വ്യക്തമാക്കി. ബദൽ കാതോലിക്കയ്ക്ക് ഒരു ബിഷപ്പിനെ വാഴിക്കണമെങ്കിൽ പാത്രിയർക്കീസിന്റെ അനുമതി വേണം. എന്നാൽ മലങ്കരസഭയുടെ കാതോലിക്കയ്ക്ക് അതിന് ആരുടെയും അനുമതി ആവശ്യമില്ല. ഇതാണ് പൗരസ്ത്യ കാതോലിക്കായും ബദൽ കാതോലിക്കായും തമ്മിലുള്ള വ്യത്യാസമെന്നും കതോലിക്കാബാവ വ്യക്തമാക്കി.
അതേസമയം വഖഫിന് പിന്നാലെ ചർച്ച് ബിൽ കൊണ്ടുവരുമെന്ന് പറഞ്ഞ ആർഎസ്എസിന് കാതോലിക്കാബാവ നേരത്തെ മറുപടി നൽകിയിരുന്നു. സഭ ഒരു ബില്ലിനെയും ഭയക്കുന്നില്ലെന്ന് കതോലിക്കാബാവ വ്യക്തമാക്കി. അങ്ങനെ ഒരു ബിൽ വന്നാൽ കോടതിയിൽ ചോദ്യം ചെയ്യപ്പെടും. അതുകൊണ്ടു തന്നെ ബില്ലിന്റെ പേരിൽ ആശങ്കപ്പെടുന്നില്ലെന്നും കതോലിക്കബാവ പറഞ്ഞു.
വഖഫ് ബിൽ പോലെ ചർച്ച് ബില്ലും കൊണ്ടുവരാൻ നീക്കം നടക്കുന്നതായി മാധ്യമവാർത്തകൾ കണ്ടെന്ന് പറഞ്ഞുകൊണ്ടായിരുന്നു കാതോലിക്കാബാവയുടെ പ്രതികരണം. നൂറ്റാണ്ടുകളായി പീഡനങ്ങൾ സഹിച്ചാണ് സഭ വളർന്നതെന്ന് കതോലിക്കബാവ പറഞ്ഞു. പ്രീണിപ്പിക്കാനും, പീഡിപ്പിക്കാനും ചിലർക്ക് സാധിച്ചേക്കാം. പക്ഷേ ഒരു രാഷ്ട്രീയ പാർട്ടിയെയും ആശ്രയിച്ചല്ല മലങ്കരസഭ നിലനിൽക്കുന്നത്. ഏത് രാഷ്ട്രീയപാർട്ടി എതിരെ നിന്നാലും സഭയ്ക്ക് ദോഷമുണ്ടാകില്ലെന്നും പരിശുദ്ധ കാതോലിക്കാബാവാ കൂട്ടിച്ചേർത്തു.