ആശുപത്രിയിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് സന്ദീപ് ഘോഷിനെയും മറ്റ് മൂന്ന് പ്രതികളെയും സിബിഐ എട്ട് ദിവസത്തേക്ക് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പാൾ സന്ദീപ് ഘോഷിന് പിന്നിൽ വലിയ സാമ്പത്തിക ശൃംഖലയുണ്ടെന്ന് സിബിഐ. കൊൽക്കത്ത ഹൈക്കോടതിക്ക് മുൻപാകെയാണ് സിബിഐ ഇക്കാര്യം വെളിപ്പെടുത്തിയത്. വിശദമായ ചോദ്യം ചെയ്യൽ അനിവാര്യമെന്ന് അന്വേഷണസംഘം കോടതിയിൽ വ്യക്തമാക്കി. ആശുപത്രിയിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് സന്ദീപ് ഘോഷിനെയും മറ്റ് മൂന്ന് പ്രതികളെയും സിബിഐ എട്ട് ദിവസത്തേക്ക് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
തിങ്കളാഴ്ചയാണ് ആർജി കാർ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ്, അദ്ദേഹത്തിൻ്റെ സെക്യൂരിറ്റി ഗാർഡ് ഉൾപ്പെടെ മൂന്ന് പേരെ സിബിഐ അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് വിശദമായ ചോദ്യം ചെയ്യൽ അനിവാര്യമാണെന്ന് സിബിഐ കോടതിയിൽ പറഞ്ഞു. അന്വേഷണസംഘം 10 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും എട്ട് ദിവസമാണ് കൊൽക്കത്ത ഹൈക്കോടതി അനുവദിച്ചത്.
അഴിമതി നിരോധന നിയമത്തിലെ ഏഴാം വകുപ്പ്, ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസ വഞ്ചന എന്നീ വകുപ്പുകൾ ചുമത്തിയാണ് സന്ദീപിനെതിരെ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയിലധികമായി അന്വേഷണ സംഘം ഘോഷിനെ ചോദ്യം ചെയ്ത് വരികയായിരുന്നു. മുൻ ഡെപ്യൂട്ടി സൂപ്രണ്ട് ഡോക്ടർ അക്തർ അലിയുടെ ആരോപണത്തെ തുടർന്നാണ് ആർജി കാർ മെഡിക്കൽ കോളജിലെ സാമ്പത്തിക ക്രമക്കേടിനെക്കുറിച്ചുള്ള അന്വേഷണം സിബിഐ ഊർജിതമാക്കിയത്.
എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് അന്വേഷണം ആവശ്യപ്പെട്ട് അക്തർ അലി ഹർജി സമർപ്പിച്ചതോടെ ഓഗസ്റ്റ് 23ന് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ അന്വേഷണം സിബിഐക്ക് കൈമാറാൻ കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടു. ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഘോഷിനെതിരെ നിരവധി ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടത്.
ALSO READ: കൊൽക്കത്തയിലെ ബലാത്സംഗക്കൊല: ആർജി കർ മെഡിക്കൽ കോളേജിലെ മുൻ പ്രിൻസിപ്പൽ അറസ്റ്റിൽ
അവകാശികളില്ലാത്ത ശവശരീരങ്ങൾ അനധികൃതമായി വിൽക്കുന്നു, മെഡിക്കല്‍ വേസ്റ്റ് അഴിമതി, സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്യല്‍, സ്വജനപക്ഷപാതം തുടങ്ങിയവയാണ് ആരോപണങ്ങൾ. ഘോഷിന്റെ വസതിയിൽ ഒരു ദിവസം നീണ്ടുനിന്ന തെരച്ചിലിനൊടുവിലാണ് സിബിഐ സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്.