500 വർഷങ്ങൾക്ക് മുൻപ് മരിച്ച കൊളംബസ് ജൂതൻ ആണോ ക്രിസ്ത്യാനി ആണോ എന്നും അന്ത്യവിശ്രമം കൊള്ളുന്നത് എവിടെയാണെന്നും ചരിത്രകാരൻമാർ തമ്മിൽ നിരവധി തർക്കങ്ങളുണ്ടായിട്ടുണ്ട്
ക്രിസ്റ്റഫർ കൊളംബസ് ജൂതൻ ആയിരുന്നെന്ന് ഡിഎൻഎ പരിശോധനയിലൂടെ കണ്ടെത്തി സ്പെയിനിലെ ശാസ്ത്രജ്ഞർ. നൂറ്റാണ്ടുകൾ നീണ്ട ദുരൂഹതയ്ക്കാണ് ഇതോടെ ചുരുളഴിയുന്നത്.
ഒരു പായ് കപ്പലിലൂടെ യാത്ര തിരിച്ച് അമേരിക്കൻ ഭൂഖണ്ഡത്തെ ലോകത്തിനു മുന്നിൽ പരിചയപ്പെടുത്തിയ വിഖ്യാത പര്യവേക്ഷകനാണ് ക്രിസ്റ്റഫർ കൊളംബസ്. 500 വർഷങ്ങൾക്ക് മുൻപ് മരിച്ച കൊളംബസ് ജൂതൻ ആണോ ക്രിസ്ത്യാനി ആണോ എന്നും, അന്ത്യവിശ്രമം കൊള്ളുന്നത് എവിടെയാണെന്നും ചരിത്രകാരൻമാർ തമ്മിൽ നിരവധി തർക്കങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ ഇന്ന് 20 വർഷത്തെ പഠനങ്ങൾക്കിപ്പുറം നൂറ്റാണ്ടുകൾ പഴക്കമുള്ള എല്ലാ നിഗൂഢതകൾക്കും ഉത്തരമായിരിക്കുകയാണ്.
ക്രിസ്റ്റഫർ കൊളംബസിൻ്റെ മൃതദേഹം ഒന്നിലധികം തവണ മാറ്റി സ്ഥാപിച്ചിട്ടുള്ളതിനാൽ, കുറച്ചു പാടുപെട്ടാണ് ഗവേഷകർ നിഗമനങ്ങളിൽ എത്തിയത്. കൊളംബസിനെ അടക്കിയ പള്ളി എന്ന നിലയില്‍ സെവില്ലെ കത്തീഡ്രൽ പ്രശസ്തമായിരുന്നെങ്കിലും, ഇത് ഉറപ്പിക്കാനുള്ള തെളിവുകള്‍ ഉണ്ടായിരുന്നില്ല. ഇതിനായി ഡിഎന്‍എ പരിശോധന നടത്തി. സ്പെയിനിലെ സെവിയ്യയിലുള്ള കത്തീഡ്രല്‍ ഓഫ് സെൻ്റ് മേരി ഓഫ് ദി സീയില്‍ നിന്ന് കണ്ടെത്തിയ 500 വർഷം പഴക്കമുള്ള മൃതദേഹാവശിഷ്ടങ്ങള്‍ കൊളംബസിൻ്റേതാണെന്ന് ഗവേഷകർ ഉറപ്പാക്കുകയായിരുന്നു.
ഇതോടെ കൊളംബസ് ഇറ്റലിയിലെ ജനോവയിൽ നിന്നുമുള്ള ക്രൈസ്തവനല്ലെന്നാണ് ഗവേഷകരുടെ അടുത്ത നിഗമനം. പടിഞ്ഞാറൻ യൂറോപ്പിൽ നിന്നുള്ള സെഫാർഡിക് ജൂതവംശജനാണ് കൊളംബസെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സ്പാനിഷ് സംസാരിക്കുന്ന ജൂതരെയാണ് സെഫാഡിക് എന്നു വിളിക്കുന്നത്. മതപീഡനങ്ങളിൽ നിന്ന് രക്ഷനേടാൻ ജൂത വ്യക്തിത്വം മറച്ചുവയ്ക്കുകയോ കത്തോലിക്കാ വിശ്വാസിയായി മാറിയിരിക്കുകയോ ചെയ്യാമെന്നും ഗവേഷകർ വിലയിരുത്തുന്നു. കൊളംബസിന്‍റെ സഹോദരന്‍ ഡീഗോയുടെയും മകൻ ഹെർണാണ്ടോയുടെയും ഡിഎൻഎയുമായാണ് ഗവേഷക സംഘം പരിശോധനയ്കക്കു വിധേയമാക്കിയത്. അമേരിക്ക കണ്ടുപിടിച്ച കൊളംബസ് ജൂതനായിരുന്നോ ക്രിസ്ത്യാനിയായിരുന്നോ എന്ന വാദം വംശീയമായ ഏറ്റുമുട്ടലുകൾക്കു വരെ കാരണമായിട്ടുണ്ട്.