നബാത്തിയയിലെ മുൻസിപ്പൽ കെട്ടിടത്തിന് നേരെ ഇന്നുണ്ടായ വ്യോമാക്രമണത്തിൽ മേയറടക്കം ആറ് പേർ കൊല്ലപ്പെട്ടു
ലെബനനിൽ വീണ്ടും ഇസ്രയേൽ വ്യോമാക്രമണം. തെക്കൻ ലെബനനിലെ, നബാത്തിയയിൽ മുൻസിപ്പൽ കെട്ടിടത്തിന് നേരെ ഇന്നുണ്ടായ വ്യോമാക്രമണത്തിൽ മേയർ അഹമ്മദ് കാഹിലടക്കം ആറ് പേർ കൊല്ലപ്പെട്ടു.
വ്യോമാക്രമണങ്ങളിലും, വർധിച്ചു വരുന്ന മരണനിരക്കിലും അമേരിക്ക കഴിഞ്ഞ ദിവസം ഇസ്രയേലിനെ ആശങ്കയറിയിച്ചിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് ലെബനനിലെ മുൻസിപ്പൽ കെട്ടിടത്തിന് നേരെ ആക്രമണമുണ്ടായത്.
ALSO READ: ലബനനില്‍ ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശത്ത് ഇസ്രയേല്‍ വ്യോമാക്രമണം; 21 പേർ കൊല്ലപ്പെട്ടു
കഴിഞ്ഞ ദിവസം, വടക്കന്‍ ലബനനില്‍ ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായ ഐറ്റോയിലുണ്ടായ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ 21 പേർ കൊല്ലപ്പെട്ടിരുന്നു. ട്രിപ്പോളിക്ക് സമീപമുള്ള തീരദേശ ഗ്രാമമാണ് ഐറ്റോ. ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവിലേക്ക് റോക്കറ്റുകള്‍ തൊടുത്താണ് ഹിസ്ബുള്ള ആക്രമണത്തോട് പ്രതികരിച്ചത്.
2023 ഒക്ടോബർ മുതൽ ലബനനിലെ ഇസ്രയേൽ ആക്രമണത്തിൽ 2,309 മരിച്ചതായും 10,782 പേർക്ക് പരുക്കേറ്റതായും ലബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. സെപ്റ്റംബർ 23ന് ശേഷം മാത്രം ഇസ്രയേൽ വ്യോമാക്രമണങ്ങളില്‍ കുറഞ്ഞത് 1,542 പേർ കൊല്ലപ്പെടുകയും 4,555 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. 1.34 ദശലക്ഷത്തിലധികം ആളുകളെയാണ് മാറ്റിപ്പാർപ്പിച്ചത്.