മാധബിയുടെ കൺസൾട്ടൻസി കമ്പനി മഹീന്ദ്രയടക്കമുള്ള കമ്പനികളിൽ നിന്ന് മൂന്ന് കോടി രൂപ കൈപ്പറ്റിയെന്നാണ് കോൺഗ്രസ് ആരോപണം
സെബി അധ്യക്ഷ മാധബി പുരി ബുച്ചിനും ഭർത്താവിനുമെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ്. കോൺഗ്രസ് നേതാവ് പവൻ രേഖയാണ് പുതിയ ആരോപണങ്ങളുമായി രംഗത്തെത്തിയത്. മാധബി പുരി ബുച്ചിൻ്റെ കൺസൾട്ടിങ് സ്ഥാപനമായ അഗോറ അഡ്വൈസറി പ്രൈവറ്റ് ലിമിറ്റഡ് വഴി വിവിധ കമ്പനികളിൽ നിന്നും 2.95 കോടി രൂപ കൈപ്പറ്റിയതായാണ് കോൺഗ്രസിൻ്റെ ആരോപണം. സെബിയിൽ അംഗമായ ശേഷം കൺസൾട്ടിങ് സ്ഥാപനം പ്രവർത്തിച്ചിട്ടില്ല എന്ന മാധബി ബുച്ചിൻ്റെ വാദവും കോൺഗ്രസ് തള്ളി.
സെബി മേധാവിയായ ശേഷവും മാധബിയുടെ കൺസൾട്ടൻസി മഹീന്ദ്രയടക്കമുള്ള കമ്പനികളിൽ നിന്ന് മൂന്ന് കോടി രൂപ കൈപ്പറ്റിയെന്നാണ് കോൺഗ്രസ് ആരോപണം. ഇതിന് പുറമേ, മാധബിയുടെ ഭർത്താവ് ധവൽ ബുച്ച് 2019-2021 കാലയളവിൽ മഹീന്ദ്ര ഗ്രൂപ്പിൽ നിന്ന് 4.78 കോടി രൂപ വ്യക്തിഗതമായി കൈപ്പറ്റി. കൺസൾട്ടൻസിയുടെ 99 ശതമാനം ഓഹരി മാധബി ബുച്ചിൻ്റെ ഉടമസ്ഥതയിലാണെന്നും, അവർ സേവനം തുടർന്നുവെന്നും കോൺഗ്രസ് വക്താവ് പവൻ ഖേര വെളിപ്പെടുത്തി.
മഹീന്ദ്രയെ കൂടാതെ, ഡോക്ടർ റെഡ്ഡീസ്, പിഡ്‌ലൈറ്റ്, ഐസിഐസിഐ, സെംബ്കോർപ്പ്, വിസു ലീസിംഗ് ആൻ്റ് ഫിനാൻസ് എന്നീ സ്ഥാപനങ്ങൾക്കും അഗോറ കൺസൾട്ടൻസി സേവനം നൽകി. 2016-2024 സമയത്ത് ബുച്ചിൻ്റെ സ്ഥാപനത്തിന് ലഭിച്ച മൊത്തം വരുമാനത്തിൻ്റെ 88 ശതമാനവും മഹീന്ദ്രയിൽ നിന്നാണെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു. മഹീന്ദ്രയുമായി ബന്ധപ്പെട്ട കേസുകൾ സെബി തീർപ്പാക്കുന്ന സമയത്താണ് ബുച്ചും ഭർത്താവും പണം കൈപ്പറ്റിയത്. എന്നാൽ ധവൽ ബുച്ചിന് വ്യക്തിപരമായി പണം നൽകിയെന്ന ആരോപണം മഹീന്ദ്ര നിഷേധിച്ചു. ആരോപണം തെറ്റിദ്ധരിപ്പിക്കുന്നത് ആണെന്നാണ് മഹീന്ദ്ര കമ്പനിയുടെ വാദം.
"2019 ൽ യൂണിലിവറിൽ നിന്ന് വിരമിച്ച ശേഷം മഹീന്ദ്രയിൽ ചേർന്ന ധവൽ ബുച്ചിനെ സപ്ലൈ ചെയിൻ മാനേജ്‌മെൻ്റിലെ വൈദഗ്ധ്യത്തിന് വേണ്ടിയാണ് നിയമിച്ചത്. ഇതിന് സെബിയുമായി ബന്ധമില്ല. മാധബി സെബിയിൽ നിയമിക്കുന്നതിന് മൂന്ന് വർഷം മുമ്പാണ് ധവാൽ, മഹീന്ദ്രയ്ക്ക് വേണ്ടി ജോലി ചെയ്തത്," കമ്പനി ചൂണ്ടിക്കാട്ടി. ഔഷധ നിർമാതാക്കളായ വൊക്കാർഡിൻ്റെ സ്ഥാപനമായ കാരൾ ഇൻഫോ സർവിസിൽ നിന്ന് മാധബി ബുച്ച് 2.16 കോടി കൈപ്പറ്റിയെന്ന് പവൻ ഖേര ആരോപിച്ചിരുന്നു. ഐസിഐസിഐ ലാഭവിഹിതം സെബി മേധാവിക്ക് ലഭിക്കുന്നുവെന്നും ഏഴ് വർഷത്തിനിടെ 16.80 കോടി കൈപ്പറ്റിയെന്നുമാണ് കോൺഗ്രസ് ആരോപിച്ചത്.