കൊല്ലം പൂയപള്ളിയിൽ ഭാര്യയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിലാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്.
കൊല്ലം ഓയൂരില്‍ സ്ത്രീധനത്തിന്റെ പേരില്‍ തുഷാര എന്ന യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം. പ്രതികളായ ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമാണ് കൊല്ലം ജില്ലാ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഭര്‍ത്താവ് ചന്തുലാലും ഭര്‍തൃമാതാവ് ഗീതാലാലിയും കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഒരു ലക്ഷം രൂപവീതം പിഴയും കോടതി വിധിച്ചു.
2013ലാണ് പൂയപ്പള്ളി ചരുവിള വീട്ടില്‍ ചന്തുലാലും തുഷാരയും തമ്മിലുള്ള വിവാഹം നടക്കുന്നത്. വിവാഹം കഴിഞ്ഞ് അഞ്ചര വര്‍ഷമാകുമ്പോഴാണ് കണ്ണില്ലാത്ത ഈ ക്രൂരത. ഭര്‍തൃകുടുംബം ആവശ്യപ്പെട്ട സ്ത്രീധന തുകയില്‍ കുറവ് വന്ന 2 ലക്ഷം മൂന്നു വര്‍ഷത്തിനുള്ളില്‍ നല്‍കണമെന്നായിരുന്നു കരാര്‍. എന്നാല്‍ മൂന്ന് മാസം കഴിഞ്ഞത് മുതല്‍ ഈ തുക ആവശ്യപ്പെട്ട് തുഷാരയെയും കുടുംബത്തെയും പ്രതികള്‍ പീഡിപ്പിച്ചു തുടങ്ങിയിരുന്നു.
രണ്ട് പെണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയ യുവതിക്ക് സ്വന്തം കുടുംബത്തെ പോലും കാണാന്‍ അനുവാദമില്ലായിരുന്നു. 2019 മാര്‍ച്ച് 21ന് രാത്രിയിലാണ് തുഷാര മരിച്ച വിവരം മാതാപിതാക്കള്‍ അറിയുന്നത്. വിവരമറിഞ്ഞ് കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിയ കുടുംബം മൃതദേഹം കണ്ടപ്പോള്‍ ദയനീയമായി ശോഷിച്ച നിലയിലായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ പൂയപ്പള്ളി പോലീസിന് നല്‍കിയ പരാതിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയിലാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.
മൃതദേഹത്തിന്റെ ഭാരം വെറും 21 കിലോഗ്രാം മാത്രം. ആമാശയത്തില്‍ ഭക്ഷണ വസ്തുവിന്റെ അംശം ഇല്ലായിരുന്നു എന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞു. തൊലി എല്ലിനോട് ചേര്‍ന്ന് മാംസം ഇല്ലാത്ത നിലയില്‍ ആയിരുന്നു. ശാസ്ത്രീയമായ തെളിവുകള്‍ക്ക് ഉപരിയായി അയല്‍ക്കാരുടെയും തുഷാരയുടെ മൂന്നര വയസ്സുള്ള കുട്ടിയുടെ അധ്യാപികയുടെയും മൊഴികള്‍ കേസില്‍ നിര്‍ണായകമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തുഷാരയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാകുന്നത്.
കേസില്‍ കൊല്ലം അഡീഷണല്‍ ജില്ലാ കോടതി തുഷാരയുടെ ഭര്‍ത്താവ് ചന്തുലാലും ഭര്‍തൃ മാതാവ് ഗിതാ ലാലിയും കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. പ്രോസിക്യുഷന് വേണ്ടി അഡ്വ കെ.ബി.മഹേന്ദ്രയാണ് ഹാജരായത്. അന്യായമായി തടങ്കലില്‍ വച്ചു, പൊതു ഉദ്ദേശ്യത്തോടെ പ്രതികള്‍ കൊലപാതകം നടത്തി, സ്ത്രീധന പീഡന മരണത്തിനിടയാക്കി എന്നതാണ് കോടതിയുടെ കണ്ടെത്തല്‍. ഇന്ത്യയില്‍ തന്നെ ആദ്യമായായിരിക്കും ഇത്തരം ഒരു സംഭവമെന്നും കോടതി വ്യക്തമാക്കിയിരുന്നു.