കൊച്ചി കണിയാമ്പുഴയിലെ ഫ്ലാറ്റിൽ എത്തി നടത്തിയ പരിശോധനയിലാണ് മാലയിലുണ്ടായിരുന്നത് പുലിപ്പല്ല് തന്നെയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചത്
പ്രമുഖ റാപ്പർ വേടൻ്റെ മാലയിലുള്ളത് പുലിപ്പല്ല് തന്നെയെന്ന് സ്ഥിരീകരിച്ച് വനംവകുപ്പ്. കൊച്ചി കണിയാമ്പുഴയിലെ ഫ്ലാറ്റിൽ എത്തി നടത്തിയ പരിശോധനയിലാണ് മാലയിലുണ്ടായിരുന്നത് പുലിപ്പല്ല് തന്നെയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചത്. സംഭവത്തിൽ വേടനെന്ന ഹിരണ്‍ ദാസ് മുരളിക്കെതിരെ വനംവകുപ്പ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.
പൊലീസിൻ്റെ ലഹരി പരിശോധനയ്ക്ക് പിന്നാലെയാണ് വനംവകുപ്പ് വേടൻ്റെ ഫ്ലാറ്റിലെത്തി പരിശോധന നടത്തിയത്. തുടർന്ന് മാലയിലുണ്ടായിരുന്നത് പുലിപ്പല്ല് തന്നെയാണെന്ന് സ്ഥിരീകരിക്കുകയും വേടനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്തു. വേടനെ കോടനാട് ഫോറസ്റ്റ് ഓഫീസിലേയ്ക്ക് കൊണ്ട് പോകാനൊരുങ്ങുകയാണ് വനംവകുപ്പ്. നാളെ കോടതിയിൽ ഹാജരാക്കാനും തീരുമാനമായി.
പുലിയുടെ പല്ല് തായ്‌ലന്‍ഡില്‍നിന്ന് കൊണ്ടുവന്നതാണെന്ന് വേടന്‍ പൊലീസിനോട് സമ്മതിച്ചിരുന്നു. പിന്നാലെയാണ് കോടനാട് നിന്നുള്ള വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വേടൻ്റെ ഫ്ലാറ്റിലെത്തി പരിശോധന നടത്തിയത്. വന്യജീവികളുടെ നഖം, പല്ല് എന്നിവ സൂക്ഷിക്കുന്നത് നിയമവിരുദ്ധമാണ്. നാളെ തൃപ്പൂണിത്തുറ സ്റ്റേഷനിൽ നിന്ന് വേടനെ കോടനാടേയ്ക്ക് കൊണ്ടുപോകും.
ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയതിനെ തുടർന്ന് വേടനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തൃപ്പൂണിത്തുറ പൊലീസ് നടത്തിയ പരിശോധനയിലാണ് വേടൻ വാടകയ്ക്കെടുത്ത ഫ്ലാറ്റിൽ നിന്ന് 7 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. എന്നാൽ ദേഹപരിശോധനയില്‍ വേടന്റെ ശരീരത്തില്‍ നിന്നും കഞ്ചാവ് കണ്ടെത്തിയിട്ടില്ലെന്നും സൂചനയുണ്ട്. ഫ്‌ളാറ്റില്‍ നിന്നും കഞ്ചാവ് കണ്ടെത്തിയതിനു പിന്നാലെ, സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷ പരിപാടിയില്‍ നിന്ന് വേടനെ ഒഴിവാക്കി. ആഘോഷ പരിപാടിയില്‍ വേടന്റെ റാപ്പ് ഷോ നേരത്തേ തീരുമാനിച്ചിരുന്നു. ഈ പരിപാടി ഒഴിവാക്കിയതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.