മസ്കിൻ്റെ കുട്ടികളുടെ അമ്മയാകാൻ തയാറുള്ള സ്ത്രീകളെ സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് 'റിക്രൂട്ട്' ചെയ്യുന്നത്
14 കുട്ടികളുടെ പിതാവാണ് ശതകോടീശ്വരനും ടെസ്ല ഉടമയുമായ ഇലോൺ മസ്ക്. എന്നാൽ 14 കുട്ടികൾ പോര, മറിച്ച് കുട്ടികളുടെ 'സൈന്യം' തന്നെ ഉണ്ടാക്കണമെന്നാണ് മസ്കിൻ്റെ ആഗ്രഹം. വാടക ഗർഭധാരണത്തിലൂടെ കൂടുതൽ കുട്ടികളെയുണ്ടാക്കാനുള്ള ശ്രമം മസ്ക് തുടങ്ങികഴിഞ്ഞെന്നാണ് അന്താരാഷ്ട്ര മാധ്യമമായ വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നത്.
മസ്കിൻ്റെ കുട്ടികളുടെ അമ്മയാകാൻ തയാറുള്ള സ്ത്രീകളെ സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് 'റിക്രൂട്ട്' ചെയ്യുന്നത്. പുതിയ തലമുറയെ ഉണ്ടാക്കാനായി ജപ്പാനിലെ ഒരു ഹൈപ്രൊഫൈൽ യുവതിക്ക് മസ്ക് ബീജം നൽകിയതായും സൂചനയുണ്ട്. ഇതിനായി ജപ്പാനിലെ ഉദ്യോഗസ്ഥരെ സമീപിച്ചെന്നും വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു.
നിലവിൽ 14 കുട്ടികളുടെ അച്ഛനാണ് മസ്ക്. സെന്റ് ക്ലെയർ, ഗായിക ഗ്രിംസ്, ന്യൂറലിങ്ക് എക്സിക്യൂട്ടീവ് ഷിവോൺ സിലിസ്, മുൻ ഭാര്യ ജസ്റ്റിൻ മസ്‌ക് എന്നിവരാണ് കുട്ടികളുടെ അമ്മമാർ. എന്നാൽ യഥാർഥ കുട്ടികളുടെ എണ്ണം ഇതിലും കൂടുതലായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ALSO READ: തിരിച്ചടിച്ച് ട്രംപ്! ചൈനയ്ക്കുള്ള ഇറക്കുമതി തീരുവ 245% ഉയർത്തി
പതിമൂന്നാമത്തെ കുഞ്ഞിൻ്റെ അമ്മയായ ആഷ്‌ലി സെന്റ് ക്ലെയറാണ് മസ്കിന് ഇനിയും കുട്ടികളെ വേണമെന്ന് ആഗ്രഹമുണ്ടെന്ന കാര്യം വെളിപ്പെടുത്തിയത്. വീണ്ടും ആഷ്‌ലിയെ കല്യാണം കഴിക്കണമെന്ന ആഗ്രഹം മസ്ക് പ്രകടിപ്പിച്ചതായും അവർ പറയുന്നു. ലോകത്ത് വലിയൊരു ദുരന്തമുണ്ടാകുന്നതിന് മുൻപായി കുട്ടികളുടെ ഒരു സൈന്യം തന്നെ ഉണ്ടാക്കാനാണ് മസ്കിൻ്റെ ലക്ഷ്യമെന്നാണ് റിപ്പോർട്ട്. ചില രഹസ്യ ധാരണകളുടെ അടിസ്ഥാനത്തിലാണ് കുട്ടികളുടെ അമ്മമാരുമായുള്ള മസ്കിൻ്റെ ഇടപെടലുകളെന്നാണ് പുറത്തുവരുന്ന വിവരം.
മസ്‌കിന്റെ പേര് ജനന സർട്ടിഫിക്കറ്റിൽ നിന്ന് ഒഴിവാക്കാനും പിതാവാണെന്ന് വെളിപ്പെടുത്താതിരിക്കാനും സമ്മതിച്ചാൽ, 15 കോടി ഡോളറും പ്രതിമാസം 1 ലക്ഷം ഡോളറും നൽകാമെന്നായിരുന്നു ആഷ്‌ലിക്ക് ലഭിച്ച വാഗ്ദാനം. മസ്‌കിന്റെ അടുത്ത സഹായി ജാരെഡ് ബിർച്ചാൽ വഴിയാണ് ഈ ഓഫർ ലഭിച്ചത്. ഈ ഓഫർ ആഷ്‌ലി സ്വീകരിച്ചില്ലെങ്കിലും ഔദ്യോഗിക രേഖകളിൽ ഇപ്പോഴും മസ്കിൻ്റെ പേരില്ല. ഫെബ്രുവരിയിൽ മസ്കുമായുള്ള ബന്ധം വെളിപ്പെടുത്തിയതിന് പിന്നാലെ ആഷ്‌ലിക്ക് പ്രതിമാസം നൽകി വന്നിരുന്ന 1 ലക്ഷം ഡോളർ 20,000 ആയി കുറച്ചെന്നും വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ടിൽ പറയുന്നു.
ലോക ചരിത്രത്തിലെ ഏറ്റവും വലിയ ധനികനാണ് ശതകോടീശ്വരൻ ഇലോൺ മസ്ക്. ബ്ലൂംബെർഗ് പുറത്തു വിട്ട പട്ടിക പ്രകാരം 348 ബില്യൺ ഡോളറാണ് മസ്കിൻ്റെ ആസ്തി. കഴിഞ്ഞ ഒരു വർഷത്തിനിടെ മസ്കിൻ്റെ ആസ്തിയിൽ 119 ബില്യൺ ഡോളറിൻ്റെ വർധനയാണ് രേഖപ്പെടുത്തിയത്.
തന്റെ കുട്ടികളുടെ അമ്മമാര്‍ക്ക് സാമ്പത്തിക സഹായങ്ങളെല്ലാം മസ്‌ക് നല്‍കുന്നുണ്ട്. മസ്‌കിന്റെ നാല് കുട്ടികളുടെ മാതാവായ ഷിവോണ്‍ സിലിസിനാണ് അമ്മമാര്‍ക്കിടയില്‍ ഏറ്റവുമധികം പരിഗണന ലഭിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിലും, ലോകനേതാക്കളും മറ്റും പങ്കെടുക്കുന്ന അത്താഴവിരുന്നുകളിലുമെല്ലാം മസ്‌കിനൊപ്പം സിലിസ് പ്രത്യക്ഷപ്പെടാറുണ്ട്.