മകൾക്ക് സർക്കാർ ജോലിക്കായി ശുപാർശ നൽകുമെന്നും ജില്ലാ കളക്ടർ വി. വിഘ്നേശ്വരി അറിയിച്ചു
ഇടുക്കി പെരുവന്താനത്തിനു സമീപം കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയ സോഫിയയുടെ കുടുംബത്തിന് ധനസഹായം ഇന്ന് തന്നെ കൈമാറുമെന്ന് ഇടുക്കി ജില്ലാ കളക്ടർ അറിയിച്ചു. 10 ലക്ഷം രൂപ ധനസഹായമാണ് കുടുംബത്തിന് നൽകുക. മകൾക്ക് സർക്കാർ ജോലിക്കായി ശുപാർശ നൽകുമെന്നും ജില്ലാ കളക്ടർ വി. വിഘ്നേശ്വരി അറിയിച്ചു. ഇതോടെയാണ് പ്രദേശത്ത് ഇന്നലെ ഉണ്ടായ വലിയ പ്രതിഷേധത്തിന് അവസാനമായത്.
രാത്രി വൈകിയും കൊമ്പൻപാറയിൽ ആളുകൾ തടിച്ചുകൂടി വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. ആനകളെ നീക്കാൻ വേണ്ട നടപടി കൂടി ഉറപ്പ് നൽകിയതോടെയാണ് പ്രതിഷേധത്തിന് വിരാമമായത്. പിന്നീട് സോഫിയയുടെ മൃതദേഹം മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇൻക്വസ്റ്റ് നടപടിക്ക് ശേഷം കാഞ്ഞിരപ്പള്ളി താലൂക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം സോഫിയയുടെ സംസ്കാരം ഇന്ന് നടത്തും.
ALSO READ: വടകരയിൽ ഒൻപത് വയസുകാരിയെ കോമയിലാക്കിയ വാഹനാപകടം; പ്രതി ഷെജീലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും
ഇടുക്കി പെരുവന്താനം കൊമ്പൻപാറയിൽ ടിആർ ആൻഡ് ടി എസ്റ്റേറ്റിലാണ് കഴിഞ്ഞദിവസമുണ്ടായ കാട്ടാന ആക്രമണത്തിൽ സോഫിയ ഇസ്മായിൽ കൊല്ലപ്പെട്ടത്. വീട്ടിൽ നിന്ന് സമീപത്തെ അരുവിയിലേക്ക് കുളിക്കാൻ പോയതായിരുന്നു സോഫിയ. ഏറെ നേരം കഴിഞ്ഞിട്ടും തിരികെ വരാതിരുന്നതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് സോഫിയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വനാതിർത്തിയോട് ചേർന്ന സ്ഥലത്താണ് സോഫിയയുടെ കുടുംബം താമസിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്ത് നിരവധി കാട്ടാന ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഫെബ്രുവരി ആറിന് ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. 57കാരനായ ഇടുക്കി മറയൂർ ചമ്പക്കാട്ടിൽ വിമൽ (57) ആണ് കാട്ടാനക്കലിയിൽ കൊല്ലപ്പെട്ടത്. ഒൻപത് പേരടങ്ങുന്ന സംഘം വനത്തിൽ കാട്ടുതീ പടരാതിരിക്കാൻ ഫയർ ലൈൻ ഇടാൻ പോയതായിരുന്നു. പാഞ്ഞെടുത്ത ആന വിമലിനെ ചുഴറ്റി എറിഞ്ഞു എന്നാണ് കൂടെ ഉണ്ടായവർ പ്രതികരിച്ചത്.
ALSO READ: പുന്നപ്രയിൽ ക്രൂരകൊലപാതകം; അമ്മയുടെ ആൺസുഹൃത്തിനെ മകൻ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തി
ഇടുക്കിയുടെ ഹൈറേഞ്ച് മേഖലയാകെ ഇതുവരെയില്ലാത്ത തരത്തിലുള്ള കാട്ടാന ഭീതിയിലാണ്. ജനവാസമേഖലയിലേക്ക് കാട്ടാനകൾ കൂട്ടമായി എത്തുന്നത് പതിവായിരിക്കുന്നു. കാട്ടാന ആക്രമണത്തിൽ പോയ വർഷം ഏറ്റവും കൂടുതൽ മരണം നടന്ന ജില്ല കൂടിയാണ് ഇടുക്കി. ഒരു വർഷം മാത്രം ഏഴുപേരുടെ ജീവനാണ് കാട്ടാനക്കലിയിൽ പൊലിഞ്ഞത്. ആക്രമണത്തിൽ നിന്ന് രക്ഷപെട്ട് ജീവിതം നയിക്കുന്നവരുമുണ്ട് ഇടുക്കിയിൽ.
ഭീതിപ്പെടുത്തുന്ന കണക്കാണ് കാട്ടാനക്കലിയിൽ ഇടുക്കി ജില്ലയിലുണ്ടായിട്ടുള്ളത്. 2023 ജനുവരി മുതൽ ഡിസംബർ വരെ ഏഴു പേരാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മൂന്നാർ വൈൽഡ് ലൈഫ് കണക്ക് പ്രകാരം 2003 മുതൽ 2023 വരെ 49 പേരെ കാട്ടാന കൊന്നു. വേദനപ്പിക്കുന്ന കാഴ്ചയായി ചില ജീവിതങ്ങളെയും നമുക്ക് ഇടുക്കിയിൽ കാണാം. മൂന്നാർ മേഖലയിലെ ചിന്നക്കനാലിന് പുറമേ സൂര്യനെല്ലി, ബി എൽ റാം, സിങ്കുകണ്ടം, കോഴിപ്പന്നക്കുടി, 301 കോളനി തുടങ്ങിയ ആദിവാസികൾ ഉൾപ്പെടെ താമസിക്കുന്ന ജനവാസ മേഖലകളിലാണ് കാട്ടാന ഭീതിയിലുള്ളത്. ഈ പ്രദേശങ്ങൾ കൂടാതെ ഹൈറേഞ്ചിന്റെ മറ്റു മേഖലകളായ മറയൂർ, കട്ടപ്പനയിലെ കാഞ്ചിയാർ കുമളിയിലെ വള്ളക്കടവ്, പീരുമേട് തുടങ്ങിയ പ്രദേശങ്ങളിലും മനുഷ്യന്റെ സ്വസ്ഥത ഇല്ലാതാക്കുകയാണ് കാട്ടാനകൾ.