പ്രസ്താവനയില്‍ ആരാകും നസ്‌റള്ളയുടെ പിന്‍ഗാമിയെന്ന് വ്യക്തമാക്കുന്നില്ല
ഹസന്‍ നസ്‌റള്ള കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ച് ഹിസ്ബുള്ള. 32 വർഷമായി ഹിസ്ബുള്ളയെ നയിക്കുന്ന സെക്രട്ടറി ജനറല്‍ നസ്‌റള്ള വെള്ളിയാഴ്ച ബെയ്‌റൂട്ടിൽ നടന്ന ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് ഹിസ്ബുള്ള പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.
ഹിസ്ബുള്ളയുടെ പ്രസ്താവന ഇങ്ങനെ: "ശ്രേഷ്ഠനും, പ്രതിരോധത്തിന്‍റെ നേതാവുമായ ആ നീതിമാന്‍, മഹത്തായ രക്തസാക്ഷിത്വത്തില്‍ പ്രസാദിച്ച തന്‍റെ യജമാനന്‍റെ പക്കലേക്ക് കടന്നുപോയിരിക്കുന്നു. ശത്രുവിനെ (ഇസ്രയേലിനെ) നേരിടുന്നതിനും ഗാസയെയും പലസ്തീനെയും പിന്തുണയ്ക്കുന്നതിനും ലെബനനെയും അതിലെ ജനങ്ങളെ സംരക്ഷിക്കുന്നതിനുമായി ജിഹാദ് തുടരുമെന്നും ഹിസ്ബുള്ളയുടെ നേതൃത്വം പ്രതിജ്ഞ ചെയ്യുന്നു."
Also Read: ഹിസ്ബുള്ള നേതാവ് ഹസൻ നസ്റള്ള കൊല്ലപ്പെട്ടു? ഔദ്യോഗിക സ്ഥിരീകരണവുമായി ഇസ്രയേൽ സൈന്യം
പ്രസ്താവനയില്‍ ആരാകും നസ്‌റള്ളയുടെ പിന്‍ഗാമിയെന്ന് വ്യക്തമാക്കുന്നില്ല. മാത്രമല്ല, നേതാവിന്‍റെ കൊലപാതകത്തില്‍ ഹിസ്ബുള്ളയുടെ പ്രതികരണം ഏതുതരത്തിലാകുമെന്നും സൂചനകളില്ല. ഇസ്രയേലുമായുള്ള പോരാട്ടം തുടരുമെന്ന് മാത്രമാണ് ഹിസ്ബുള്ളയുടെ പ്രസ്താവന പറയുന്നത്.
Also Read: ഹിസ്ബുള്ള നേതാവ് ഹസൻ നസ്റള്ള കൊല്ലപ്പെട്ടു? ഔദ്യോഗിക സ്ഥിരീകരണവുമായി ഇസ്രയേൽ സൈന്യം
മുന്‍ഗാമിയായ അബ്ബാസ് അൽ മുസാവിയെ ഇസ്രയേല്‍ വധിച്ചതിന് പിന്നാലെയാണ് 1992 ഫെബ്രുവരിയില്‍ നസ്റള്ള ഹിസ്ബുള്ളയുടെ തലപ്പത്തേക്ക് എത്തുന്നത്. 1985ൽ ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡിന്‍റെ പിന്തുണയോടെ ഹിസ്ബുള്ള എന്ന ഷിയാ സൈന്യം രൂപീകരിക്കുമ്പോള്‍ മുന്നണി പോരാളിയായിരുന്നു നസ്റള്ള. അമേരിക്കയേയും സോവിയറ്റ് യൂണിയനേയും മുഖ്യ ശത്രുക്കളായി പ്രഖ്യാപിച്ച്, ഇസ്ലാമിന്‍റെ ഭൂമിയില്‍ നിന്ന് ഇസ്രയേലിനെ ഉന്മൂലനം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്ത് കൊണ്ടാണ് ഹിസ്ബുള്ള സ്ഥാപിതമായത്. ലബനന്‍ സൈന്യത്തേക്കാള്‍ വലിയ ആയുധ ശക്തി ഹിസ്ബുള്ളയ്ക്ക് ഉണ്ടെന്നാണ് കരുതപ്പെടുന്നത്.