വയനാട്ടിൽ ഗോത്രവിഭാഗത്തിലെ യുവാക്കളുടെ ഇടയില്‍ ജീവനൊടുക്കുന്നവരുടെ നിരക്ക് കൂടുന്നു. 10 വർഷത്തിനിടെ വൈത്തിരി പഞ്ചായത്തില്‍ മാത്രം ജീവനൊടുക്കിയത് 200 ഓളം ആദിവാസികളാണ്. സുൽത്താൻ ബത്തേരിയിലെയും മാനന്തവാടിയിലെയും കണക്കുകൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
വയനാട്ടിലെ ഗോത്രവിഭാഗത്തിലുള്ള യുവാക്കൾക്കിടയിൽ ആത്മഹത്യാനിരക്ക് വർധിക്കുന്നതിൽ റിപ്പോർട്ട് തേടി സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.. ജില്ലാ കളക്ടറും പട്ടികവർഗ വികസന ഓഫീസറും പരിശോധിച്ച് മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് കമ്മീഷൻ അംഗം കെ. ബൈജൂനാഥ് നിർദേശിച്ചു. ന്യൂസ് മലയാളമാണ് ഗോത്രവിഭാഗത്തിലുള്ള യുവാക്കൾക്കിടയിൽ ആത്മഹത്യാനിരക്ക് വർധിക്കുന്നു എന്ന വാർത്ത പുറത്തുവിട്ടത്. ന്യൂസ് മലയാളം ഇംപാക്റ്റ്.
2011 ലെ ജനസംഖ്യാ കണക്കെടുപ്പ് പ്രകാരം, കേരളാ ജനസംഖ്യയുടെ 1.45 ശതമാനം മാത്രമാണ് ഗോത്ര വിഭാഗത്തിൽപ്പെട്ടവർ. വയനാട്, ഇടുക്കി, പാലക്കാട്, കാസർഗോഡ്, മലപ്പുറം ജില്ലകളിലാണ് ഗോത്രവിഭാഗങ്ങൾ കൂടുതലുള്ളത്. ആദിവാസി വിഭാഗത്തിൽ ഏറ്റവും കൂടുതൽ ആളുകൾ അധിവസിക്കുന്ന വയനാട് ജില്ലയിലെ വൈത്തിരി പഞ്ചായത്തിൽ മാത്രം 10 വർഷത്തിനിടെ ജീവനൊടുക്കിയത് 200 ഓളം ആദിവാസികളാണ്.
വയനാട്ടിൽ ഗോത്രവിഭാഗത്തിലെ യുവാക്കളുടെ ഇടയില്‍ ജീവനൊടുക്കുന്നവരുടെ നിരക്ക് കൂടുന്നു. 10 വർഷത്തിനിടെ വൈത്തിരി പഞ്ചായത്തില്‍ മാത്രം ജീവനൊടുക്കിയത് 200 ഓളം ആദിവാസികളാണ്. സുൽത്താൻ ബത്തേരിയിലെയും മാനന്തവാടിയിലെയും കണക്കുകൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
കണക്കുകൾ ചോദിക്കുമ്പോൾ, കണക്കില്ലെന്ന് പറഞ്ഞ് കൈമലർത്തുകയാണ് ട്രൈബൽ വകുപ്പ്. സുൽത്താൻ ബത്തേരി താലൂക്കിലെ നല്ലൂർ ഉന്നതിയിൽ രണ്ട് വർഷത്തിനിടെ ജീവനൊടുക്കിയത് ആറ് യുവാക്കളെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. ആദിവാസി ആരോഗ്യ ക്ഷേമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകേണ്ട പ്രത്യേക വകുപ്പ് ഉദ്യോഗസ്ഥർ വയനാട്ടിലെ ഗോത്രവിഭാഗത്തിനിടയിലെ ഇത്തരം മരണങ്ങള്‍ ഗൗരവത്തിലെടുക്കുന്നില്ല.
ഈ പ്രവണത തടയുന്നതിനുള്ള ബോധവല്‍ക്കരണ പ്രവർത്തനങ്ങളും മേഖലയിൽ അവതാളത്തിലാണ്. വിഷയം ഗൗരവതരമായി കാണുമെന്ന് മന്ത്രി ഒ.ആർ. കേളുവും നേരത്തെ പ്രതികരിച്ചിരുന്നു.
ജീവനൊടുക്കിയതില്‍ 90 ശതമാനവും യുവാക്കളാണെന്നതാണ് ആശങ്കപ്പെടുത്തുന്നത്. 40 വയസിനു താഴേയുള്ള 73 പുരുഷന്മാരും 21 സ്ത്രീകളും ഈ കാലയളവിൽ ജീവനൊടുക്കിയവരിൽ പെടുന്നു. സംഗതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഗൗരവത്തോടെ ഈ വിഷയത്തെ സമീപിക്കുമെന്നും പട്ടികവർഗ്ഗ വകുപ്പ് മന്ത്രി ഒ.ആർ കേളു അറിയിച്ചു. "ഇത് സംബന്ധിച്ച് എന്തെങ്കിലും തരത്തിലുള്ള നടപടിയിലേക്ക് കടക്കണമെന്നാണ് ചിന്തിക്കുന്നത്. ഈ വിഭാഗത്തിലെ സ്ത്രീകൾ ഇത്തരം കാര്യങ്ങളിലേക്ക് പൊകുന്നില്ല. അതേപോലെ പുരുഷന്മാരെ സംഘടിപ്പിച്ചുകൊണ്ട് ശാക്തീകരിച്ച് ഇത്തരം മാനസികാവസ്ഥയിൽ നിന്നും തിരികെകൊണ്ട് വരാനാണ് ചിന്തിക്കുന്നത്", ഒ. ആർ. കേളു പറഞ്ഞു.
Also Read; പന്നിക്കെണിയിൽ നിന്ന് രക്ഷപ്പെട്ട പുലിക്കായി തെരച്ചിൽ; ആശങ്കയോടെ കാസർഗോഡ് കൊളത്തൂർ നിവാസികൾ
അഞ്ച് ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള 4762 ഊരുകളിൽ നിന്ന് ജീവനൊടുക്കിയവരുടെ എണ്ണം ശേഖരിക്കാൻ പോലും വകുപ്പിന് കഴിയുന്നില്ല. തുടർച്ചയായ കൗൺസിലിങ്, മാനസികാരോഗ്യം വർധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ, ലഹരി ഉപയോഗത്തിനെതിരായ ബോധവൽക്കരണം എന്നിവയിലൂടെ ഈ പ്രവണത തടയാൻ കഴിയുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം