ചെന്നൈയില്‍ വെച്ച് നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു കല്‍പ്പന രാഘവേന്ദര്‍ വ്യാജ വാര്‍ത്തകള്‍ മൂലം തനിക്കുണ്ടായ മാനസിക ക്ലേശത്തെ കുറിച്ച് തുറന്ന് പറഞ്ഞത്.
മാര്‍ച്ച് നാലിനാണ് ഗായിക കല്‍പ്പന രാഘവേന്ദറിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഹൈദരബാദിലെ വസതിയില്‍ വെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍ തനിക്കെതിരെ തെറ്റായി പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരെ പ്രതികരിച്ചിരിക്കുകയാണ് കല്‍പ്പന ഇപ്പോള്‍. ചെന്നൈയില്‍ വെച്ച് നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു കല്‍പ്പന രാഘവേന്ദര്‍ വ്യാജ വാര്‍ത്തകള്‍ മൂലം തനിക്കുണ്ടായ മാനസിക ക്ലേശത്തെ കുറിച്ച് തുറന്ന് പറഞ്ഞത്.
താന്‍ അറിയാതെ ഉറക്കഗുളിക അമിതമായി കഴിച്ചതിനെ തുടര്‍ന്നാണ് ബോധരഹിതയായി ആശുപത്രിയിലെത്തിയത്. എന്താണ് സംഭവിച്ചതെന്ന് അറിയാതെ ഊഹാപോഹങ്ങള്‍ നടത്തരുത്. ആരോഗ്യ പ്രശ്‌നങ്ങള്‍, ഉറക്കമില്ലായിമ, എല്‍എല്‍ബി പഠനം, സംഗീത ജീവിതം തുടങ്ങിയ കാരണങ്ങളാല്‍ തനിക്ക് സമ്മര്‍ദ്ദം ഏറെയാണ്. അതുകൊണ്ട് തനിക്കൊന്ന് ഉറങ്ങിയാല്‍ മാത്രം മതിയായിരുന്നു. എന്നാല്‍ കുടുംബ പ്രശ്‌നം മൂലം താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന വാര്‍ത്തകള്‍ മാനസിക ക്ലേശമുണ്ടാക്കിയെന്നും കല്‍പ്പന പറഞ്ഞു. ചില ഗോസിപ് യൂട്യൂബ് ചാനലുകള്‍ ഇക്കാര്യം പ്രചരിപ്പിച്ച് വഷളാക്കിയെന്നും കല്‍പ്പന ചൂണ്ടിക്കാട്ടി.
ALSO READ : "ഇഫ്താർ വിരുന്നിൽ പങ്കെടുത്തത് മദ്യപാനികളും റൗഡികളും, മുസ്ലീങ്ങളെ അപമാനിച്ചു"; നടൻ വിജയ്‌ക്കെതിരെ പരാതി നൽകി മുസ്ലീം സംഘടന
കഴിഞ്ഞ ചൊവ്വാഴ്ച്ച കല്‍പ്പനയുടെ ഭര്‍ത്താവാണ് അവള്‍ ഫോണ്‍ എടുക്കുന്നില്ലെന്ന് അയല്‍ക്കാരെ അറിയിക്കുന്നത്. തുടര്‍ന്ന് പൊലീസ് എത്തി ബോധരഹിതയായി കിടക്കുന്ന അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആത്മഹത്യയാണെന്ന് ആദ്യം സംശയിച്ചെങ്കിലും ബോധം വന്ന കല്‍പ്പന അബ്ദ്ധത്തില്‍ ഉറക്ക ഗുളിക അധികം കഴിച്ചതാണെന്ന് പൊലീസിനോട് പറയുകയായിരുന്നു.
ഉറക്കഗുളിക അധികം കഴിച്ചതില്‍ തന്റെ ഭര്‍ത്താവിനോ മകള്‍ക്കോ ഒരു പങ്കുമില്ലെന്ന് പറഞ്ഞുകൊണ്ട് തമിഴിലും തെലുങ്കിലും കല്‍പ്പന വീഡിയോകള്‍ റിലീസ് ചെയ്തിട്ടുണ്ട്. ഉറക്കമില്ലായ്മയ്ക്ക് തനിക്ക് ഡോക്ടര്‍ പറഞ്ഞ ഗുളികയാണ് താന്‍ കഴിച്ചതെന്നും അറിയാതെ ഓവര്‍ ഡോസ് ആയിപോയതാണെന്നുമാണ് കല്‍പ്പന വീഡിയോയില്‍ പറയുന്നത്. തന്റെ ഭര്‍ത്താവിനെ ജീവന്‍ രക്ഷിച്ചതിന് കല്‍പ്പന നന്ദി അറിയിക്കുകയും ചെയ്തു.