ഹ്രസ്വകാലാടിസ്ഥാനത്തിലുള്ള ക്ഷേമ ആശ്വാസങ്ങള്‍ക്കും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വികസനത്തിനും ബജറ്റ് ഒരുപോലെ ഊന്നല്‍ നല്‍കുന്നു
കേരള ബജറ്റ് അവതരണത്തിന് പിന്നാലെ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള നിര്‍മാണത്തിന് ആവേശകരമായ പുതിയ കുതിപ്പ് നല്‍കാനുള്ള ക്രിയാത്മ ഇടപെടലാണ് വാര്‍ഷിക പൊതുബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
മുഖ്യമന്ത്രിയുടെ പ്രതികരണം
കേന്ദ്രസര്‍ക്കാരിൻ്റെ കടുത്ത സാമ്പത്തിക വിവേചനങ്ങള്‍ക്കിടയിലും കഠിന പരിശ്രമങ്ങളിലൂടെ കേരളത്തിൻ്റെ വികസനത്തെയും കേരളീയരുടെ ജീവിതക്ഷേമത്തെയും ശക്തിപ്പെടുത്തി മുന്നോട്ടു കൊണ്ടുപോവുന്ന സമീപനമാണ് 2025-26 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റില്‍ കേരളം സ്വീകരിച്ചിട്ടുള്ളത്. ഹ്രസ്വകാലാടിസ്ഥാനത്തിലുള്ള ക്ഷേമ ആശ്വാസങ്ങള്‍ക്കും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വികസനത്തിനും ബജറ്റ് ഒരുപോലെ ഊന്നല്‍ നല്‍കുന്നു. ജനജീവിതത്തെ ഞെരുക്കാതെ വിഭവസമാഹരണം നടത്തുന്നു. വിഭവസമാഹണത്തിനായി പുതിയ മേഖലകള്‍ കണ്ടെത്തുന്നു.
ALSO READ: വയനാടിന് 750 കോടി, കിഫ്‌ബി വഴി വൻകിട പദ്ധതികൾ, ഭൂനികുതിയിൽ വർധന; പദ്ധതി പ്രഖ്യാപനങ്ങളും, വരുമാന സാധ്യതകളും ഉൾപ്പെടുത്തി കേരള ബജറ്റ്
അര്‍ഹതപ്പെട്ടതു കേന്ദ്രം തരാതിരിക്കുന്ന സാഹചര്യത്തിലും ജനജീവിതവും നാടിൻ്റെ വികസനവും ഉപേക്ഷിക്കപ്പെടില്ല എന്നത് ഉറപ്പാക്കുന്നു ഈ ബജറ്റ്. വിലക്കയറ്റത്തിൻ്റെ ദേശവ്യാപക അന്തരീക്ഷത്തിലും സാധാരണ ഉപഭോക്താക്കളുടെ താല്പര്യങ്ങളെ സംരക്ഷിക്കുന്നു. നവകേരള നിര്‍മ്മിതിക്കും വിജ്ഞാന സമ്പദ്ഘടനാ വികസനത്തിനും അടിസ്ഥാന വികസന വിപുലീകരണത്തിനും പുതുതലമുറയുടെ ഭാവി ഭദ്രമാക്കലിനും അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനും ബജറ്റ് പ്രത്യേക ശ്രദ്ധ വെച്ചിരിക്കുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉന്നത നിലവാരത്തിലാക്കുന്നതിനും പൊതുജനാരോഗ്യ സംവിധാനത്തെ കൂടുതൽ മികവുറ്റതാക്കുന്നതിനും സഹായകമാകുന്ന പ്രഖ്യാപനങ്ങളാണ് ഉണ്ടായിട്ടുള്ളത്. കേരളത്തിൻ്റെ സമസ്ത മേഖലകളെയും വികസനോന്മുഖമായി സ്പര്‍ശിക്കുന്നതും സമതുലിതമായ ഉണര്‍വ് എല്ലാ മേഖലകളിലും ഉറപ്പാക്കുന്നതുമായ ബജറ്റാണിത്. സമഗ്ര വികസനത്തിനായുള്ള കേരളത്തിൻ്റെ സാമ്പത്തിക രേഖയാണിത്. അവകാശപ്പെട്ടതു നിഷേധിക്കുന്നതിലൂടെ കേരളത്തെ സാമ്പത്തികമായി ഞെരുക്കിക്കളയാമെന്നു കരുതുന്ന രാഷ്ട്രീയ നിലപാടുകളെ ബദല്‍ വിഭവസമാഹണത്തിന്റെ വഴികള്‍ കണ്ടെത്തി കേരളം അതിജീവിക്കും എന്നതിൻ്റെ പ്രത്യാശാനിര്‍ഭരമായ തെളിവുരേഖ കൂടിയാണ് ഈ ബജറ്റെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ക്ഷേമത്തിലും വികസനത്തിലും പണം കണ്ടെത്താൻ പുതിയ വഴികൾ തുറന്നാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് അവതരിപ്പിച്ചത്. പെൻഷൻകാരുടെ 600 കോടി രൂപയുടെ കുടിശിക ഈ വർഷം തന്നെ നൽകും. രണ്ടു ഗഡു ശമ്പള പരിഷ്കാര കുടിശികയും ഈ വർഷം നൽകും. ശമ്പളക്കാരുടെ രണ്ടു ഗഡു ഡിഎ കുടിശിക പിഎഫിലേക്ക് ഈ സാമ്പത്തിക വർഷം തന്നെ ലയിപ്പിക്കും.
ഭൂനികുതിയിൽ 50 ശതമാനം വർദ്ധിപ്പിച്ചും കോടതി വ്യവഹാരച്ചെലവ് കൂട്ടിയുമാണ് അധിക വിഭവ സമാഹരണം.കോടതി ഫീസുകൾ പരിഷ്കരിക്കും. ഇതുവഴി 150 കോടി രൂപയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്. കോടതി ഫീസ് പരിഷ്കരണ കമ്മീഷന്‍ ശുപാര്‍ശ പ്രകാരമാണ് വര്‍ധനയെന്നും ധനമന്ത്രി വ്യക്തമാക്കി.
സംസ്ഥാന സർക്കാരിൻ്റെ ഈ വർഷത്തെ ബജറ്റ് പൊള്ളയായ വാക്കുകൾ കൊണ്ടുള്ള നിർമിതിയാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ പ്രതികരണം. പദ്ധതി വെട്ടിക്കുറയ്ക്കലിനേയും കടബാധ്യത തീർക്കാനുള്ള നടപടികൾ വിശദീകരിക്കാത്തതിനെയും പ്രതിപക്ഷ നേതാവ് കടുത്ത ഭാഷയിൽ വിമർശിച്ചു. ധനമന്ത്രിയുടെ പ്ലാൻ ബി എന്നത് പദ്ധതികൾ വെട്ടിക്കുറയ്ക്കലാണെന്നും വി.ഡി. സതീശൻ പരിഹസിച്ചു.