ബലാത്സംഗ കൊലപാതക കേസിനൊപ്പം കേന്ദ്ര ഏജൻസി അന്വേഷിക്കുന്ന ആശുപത്രിയിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്
കൊൽക്കത്തയിൽ യുവ ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആർജി കർ മെഡിക്കൽ കോളേജിലെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ് അറസ്റ്റിൽ. സിബിഐയാണ് അറസ്റ്റ് ചെയ്തത്. ആശുപത്രിയിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ടാണ് സിബിഐ അറസ്റ്റ്. സന്ദീപ് ഘോഷിനെതിരെ കഴിഞ്ഞ മാസം 20 നാണ് സാമ്പത്തിക ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി കൊൽക്കത്ത പൊലീസ് അഴിമതിക്കേസ് രജിസ്റ്റർ ചെയ്തത്.
2021 മുതൽ ആർജി കർ മെഡിക്കൽ കോളേജിലും ആശുപത്രിയിലും നിലനിൽക്കുന്ന ആരോപണങ്ങൾ പരിശോധിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ പശ്ചിമ ബംഗാൾ സർക്കാർ രൂപീകരിച്ചിരുന്നു. ഇൻസ്‌പെക്ടർ ജനറൽ പ്രണബ് കുമാറിനായിരുന്നു അന്വേഷണ സംഘത്തിന്റെ ചുമതല. സന്ദീപ് ഘോഷ് ആയിരുന്നു ആ കാലത്തും കോളേജിന്റെ പ്രിൻസിപ്പൽ.
ALSO READ: കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകം: മൊഴിയിൽ മാറ്റമില്ലാതെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ്
ആഗസ്റ്റ് 9 ന് രാവിലെ വനിതാ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ ആർജി കർ മെഡിക്കൽ കോളേജിലെ പ്രിൻസിപ്പൽ എന്ന നിലയിൽ സന്ദീപ് ഘോഷിൻ്റെ പങ്ക് പലരും ചോദ്യം ചെയ്തിട്ടുണ്ട്. സ്ഥാപന മേധാവിയായ അദ്ദേഹം എന്തുകൊണ്ട് അടിയന്തരമായി പ്രഥമിക വിവര റിപ്പോർട്ട് നൽകിയില്ലെന്ന് സുപ്രീം കോടതി പോലും ചോദിച്ചിരുന്നു.
ഇരയുടെ മാതാപിതാക്കളെ അറിയിക്കുന്നതിലെ കാലതാമസത്തെക്കുറിച്ചും കുറ്റകൃത്യം നടന്ന സെമിനാർ ഹാളിന്റെ നവീകരണവുമായി ബന്ധപ്പെട്ട അദ്ദേഹത്തിൻ്റെ നടപടികളെക്കുറിച്ചും നേരത്തെ ആരോപണങ്ങൾ ഉയർന്നിരുന്നു. കൊലപാതകം നടന്ന രണ്ട് ദിവസത്തിനകം പ്രിൻസിപ്പൽ സ്ഥാനമൊഴിഞ്ഞ ഉടൻ തന്നെ അദ്ദേഹത്തെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയതും വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. തുടർന്ന് ചുമതലകളിൽ നിന്നും മാറി ദീർഘകാല അവധിയിൽ പ്രവേശിക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു.