സംഘാടനത്തിൽ എംഎൽഎയുടെ പേരുണ്ടായിരുന്നെങ്കിലും മുകേഷ് സമ്മേളനത്തിനെത്തിയില്ല. പീഡനക്കേസ് അടക്കം നിരവധി വിവാദങ്ങൾ നേരിടുന്നതിനിടെയാണ് മുകേഷിൻ്റെ അസാന്നിധ്യം ചർച്ചയാകുന്നത്.
കൊല്ലത്ത് നടക്കുന്ന സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ മുകേഷ് എംഎൽഎയ്ക്ക് അപ്രഖ്യാപിത വിലക്ക്. സംഘാടനത്തിൽ എംഎൽഎയുടെ പേരുണ്ടായിരുന്നെങ്കിലും മുകേഷ് സമ്മേളനത്തിനെത്തിയില്ല. പീഡനക്കേസ് അടക്കം നിരവധി വിവാദങ്ങൾ നേരിടുന്നതിനിടെയാണ് മുകേഷിൻ്റെ അസാന്നിധ്യം ചർച്ചയാകുന്നത്.ലൈംഗികാരോപണ കേസിൽ കുറ്റപത്രം നൽകിയ സാഹചര്യത്തിലാണ് വിലക്കെന്നാണ് റിപ്പോർട്ടുകൾ.
ഇന്ന് രാവിലെയാണ് സിപിഐഎം സംസ്ഥാന സമ്മേളനത്തിന് തുടക്കമായത്. കോടിയേരി ബാലകൃഷ്ണൻ നഗറിൽ എകെ ബാലൻ പതാക ഉയർത്തി. സമ്മേളനം പോളിറ്റ് ബ്യൂറോ കോർഡിനേറ്റർ പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു. മൂന്ന് നാൾ നീണ്ടുനിൽക്കുന്ന രാഷ്ട്രീയ വിശകലന സ്വയംവിമർശന ചർച്ചകൾക്കും പ്രവർത്തന നയരൂപീകരണത്തിനും സമ്മേളനം വേദിയാകും. 3842 ബ്രാഞ്ച് സമ്മേളനങ്ങളും, 2444 ലോക്കൽ സമ്മേളനങ്ങളും, 210 ഏരിയാ സമ്മേളനങ്ങളും, 14 ജില്ലാ സമ്മേളനങ്ങളും പൂർത്തിയാക്കിയാണ് മൂന്ന് പതിറ്റാണ്ടിനുശേഷം കൊല്ലത്ത് സിപിഐഎം കേരള ഘടകത്തിൻ്റെ സംസ്ഥാന സമ്മേളനത്തിന് കൊടിയേറിയത്.
സി പി ഐ എം പോളിറ്റ് ബ്യുറോ അംഗം പിണറായി വിജയൻ, ബൃന്ദ കാരാട്ട്, പ്രകാശ് കാരാട്ട്, തുടങ്ങി മുതിർന്ന നേതാക്കൾ ഉൾപ്പടെ 486 സമ്മേളന പ്രതിനിധികളും 44 അതിഥികളും നിരീക്ഷകരും അടക്കം ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു. സ്വാഗതപ്രസംഗത്തിൽ വിപ്ലവത്തിന്റെ രക്ത നനവാർന്ന ചരിത്രത്തെ ഓർമിപ്പിച്ച കെ എൻ ബാലഗോപാൽ, ഈ സമ്മേളനകാലത്ത് നഷ്‌ടമായ കോടിയേരി ബാലകൃഷ്ണനും, സീതാറാം യെച്ചൂരിക്കും കൊല്ലവുമായി ഉണ്ടായിരുന്ന ആത്മബന്ധത്തെയും അനുസ്മരിച്ചു.
പാർട്ടി ജനറൽ സെക്രട്ടറിയുടെ അഭാവത്തിൽ പോളിറ് ബ്യൂറോ കോർഡിനേറ്റർ പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്തു. ഇന്ത്യയിൽ ഹിന്ദുത്വ പ്രത്യയ ശാസ്ത്രത്തെ നവ ഫാഷിസത്തിൻ്റെ രൂപമായാണ് പാർട്ടി കാണുന്നതെന്നും, പ്രതിരോധിച്ചില്ലെങ്കിൽ അത് പൂർണമായും ഫാഷിസമായി മാറുമെന്നും പ്രകാശ് കാരാട്ട്. ഫാഷിസ്റ്റ് സ്വഭാവമുള്ള പ്രവണതകൾ പ്രകടിപ്പിക്കുന്ന ഹിന്ദുത്വ എന്നായിരുന്നു ഹൈദരാബാദ് പാർട്ടി കോൺഗ്രസിൻ്റെ വിലയിരുത്തൽ.
ഏഴ് വർഷം കൊണ്ട് അത് നവ ഫാഷിസ്റ്റ് സവിശേഷതകൾ കാട്ടിത്തുടങ്ങുന്ന രൂപത്തിലേക്ക് മാറിയെന്നാണ് പാർട്ടി വിലയിരുത്തുന്നത്. ബി ജെ പി ക്കെതിരെയുള്ള പോരാട്ടത്തിന് കോൺഗ്രസ്സിന്റെ സർട്ടിഫിക്കറ്റ് വേണ്ടെന്ന് കാരാട്ട് പറഞ്ഞു. സമ്മേളനത്തിൽ മുഖ്യമന്ത്രി അവതരിപ്പിക്കുന്ന നയരേഖ പാർട്ടിയുടെ ലക്ഷ്യങ്ങൾ പൂർത്തിയാക്കുന്നതിനായുള്ള കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും പോളിറ്റ് ബ്യൂറോ കോർഡിനേറ്റർ വ്യക്തമാക്കി.