ദുരന്തനിവാരണ വകുപ്പിൻ്റെ കണക്കുപ്രകാരം പ്രളയബാധിതരുടെ എണ്ണം 14.62 ലക്ഷത്തിലെത്തി
ബിഹാറിലെ പ്രളയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ദുരിതാശ്വാസ-രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. തന്റെ എക്‌സ് പോസ്റ്റിലൂടെയാണ് ഖാർഗെ ആവശ്യമുന്നയിച്ചത്. ബിഹാറിലെ വെള്ളപ്പൊക്ക സാഹചര്യം ഭയാനകമായിക്കൊണ്ടിരിക്കുകയാണ്. ദുരന്തനിവാരണ വകുപ്പിൻ്റെ കണക്കുപ്രകാരം പ്രളയബാധിതരുടെ എണ്ണം 14.62 ലക്ഷത്തിലെത്തി. 17 ജില്ലകളിലായി ഏകദേശം 15 ലക്ഷത്തോളം ആളുകളാണ് വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പുറത്തുവന്ന മരണവാർത്തകളും വേദനാജകമാണെന്ന് ഖാർഗെ എക്‌സിൽ കുറിച്ചു.
വെള്ളപ്പൊക്കത്തെ തുടർന്ന് പാലങ്ങൾ തകർന്നു. നിരവധിയാളുകളുടെ വീടുകൾ തകർന്നതായും കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു. ദുരിതബാധിതർക്ക് അടിയന്തര സഹായം ലഭിക്കുന്നതിനായി ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെടുന്നതായും ഖാർഗെ പറഞ്ഞു.
ALSO READ: വെള്ളത്തിൽ അടിയന്തര ലാൻഡിങ്ങ് നടത്തി ഹെലികോപ്റ്റർ; വെള്ളത്തിൽ ഇറങ്ങിയത് ബിഹാറിലേക്ക് ദുരിതാശ്വാസ സാമഗ്രികളുമായി എത്തിയ സംഘം
ദുഷ്‌കരമായ സാഹചര്യങ്ങളിൽ സഹായം നൽകിയ ഇന്ത്യൻ എയർഫോഴ്‌സ്, എൻഡിആർഎഫ്, എസ്‌ഡിആർഎഫ് ടീമുകൾക്കും അദ്ദേഹം നന്ദിയറിച്ചു. എന്നാൽ സംസ്ഥാന സർക്കാർ ഏജൻസികളിൽ നിന്ന് സാധ്യമായ എല്ലാ സഹായവും ഇപ്പോഴും ആവശ്യമാണെന്നും അദ്ദേഹം വ്യകതമാക്കി. ഓരോ പ്രളയബാധിതർക്കും മതിയായ നഷ്ടപരിഹാരം നൽകണം. കൃഷി നശിച്ച കർഷകർക്കും നഷ്ടപരിഹാരം ലഭിക്കണം. ഇതിനായി കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിനെ സഹായിക്കണമെന്നും ഖാർഗെ ആവശ്യപ്പെട്ടു.