ആക്രമണത്തിൽ അലൻ്റെ അമ്മയ്ക്ക് ഗുരുതര പരിക്ക്
സംസ്ഥാനത്ത് കാട്ടാനക്കലിയിൽ വീണ്ടും ഒരു ജീവൻകൂടി പൊലിഞ്ഞു. പാലക്കാട് മുണ്ടൂരിലാണ് കാട്ടാന ആക്രമണത്തിൽ യുവാവിന് ജീവൻനഷ്ടമായത്. മുണ്ടൂർ ഒടുവങ്ങാട് സ്വദേശി അലൻ ആണ് മരിച്ചത്. ആക്രമണത്തിൽ അലൻ്റെ അമ്മയ്ക്ക് ഗുരുതര പരിക്കേറ്റും. സംഭവത്തിൽ പ്രതിഷേധിച്ച് നാളെ മുണ്ടൂർ മേഖലയിൽ സിപിഐഎം ഹർത്താൽ ആചരിക്കും. ഉച്ചയ്ക്ക് രണ്ടു മണി വരെയാണ് ഹർത്താൽ.
ഞായറാഴ്ച രാത്രി എട്ടു മണിയോടെയാണ് അലനെയും അമ്മ വിജിയെയും കാട്ടാന ആക്രമിച്ചത്. ഗുരുതര പരിക്കേറ്റ ഇരുവരെയും ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും അലന്റെ ജീവൻ രക്ഷിക്കാനായില്ല. അമ്മ വിജിയെ വിദഗ്ധ ചികിത്സക്കായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. വിജിയുടെ തോളെല്ലിനും കാലിനും പരിക്കുണ്ട്. ഈ പ്രദേശത്ത് കുറച്ച് ദിവസങ്ങളായി കാട്ടാന ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു.
സംഭവത്തില്‍ ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും ജില്ലാ കളക്ടര്‍ക്കും നിര്‍ദേശം നല്‍കി. ആനയെ പ്രദേശത്ത് നിന്നും ഉള്‍ക്കാട്ടിലേക്ക് തുരത്താനും ആവശ്യമായ പൊലീസ് സഹായം ഉള്‍പ്പെടെ നല്‍കാനും നിര്‍ദേശിച്ചു. കൂടുതല്‍ RRT അംഗങ്ങളെ പങ്കെടുപ്പിക്കും. ഫെൻസിംഗ് ഉള്ളതായി ഉറപ്പ് വരുത്തണം. മരിച്ച ആളുടെ കുടുംബത്തിന് ഉടന്‍ നഷ്ടപരിഹാരം നല്‍കും. ആശുപത്രിയില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.