ജനകീയ സമരങ്ങൾ മുന്നിൽ നിന്ന് നയിച്ചതിൻ്റേയും സംഘടനാ പാടവത്തിൻ്റേയും മികവിൽ സിപിഐഎം പോളിറ്റ് ബ്യൂറോയിലേക്ക് ഇക്കുറി വരുന്നത് എട്ട് പുതുമുഖങ്ങളാണ്.
ജനകീയ സമരങ്ങൾ മുന്നിൽ നിന്ന് നയിച്ചതിൻ്റേയും സംഘടനാ പാടവത്തിൻ്റേയും മികവിൽ സിപിഐഎം പോളിറ്റ് ബ്യൂറോയിലേക്ക് ഇക്കുറി വരുന്നത് എട്ട് പുതുമുഖങ്ങളാണ്. വിജൂ കൃഷ്ണൻ, മറിയം ധാവ്‌ളെ, യു വാസുകി, ആർ അരുൺകുമാർ, ജിതേന്ദ്ര ചൗധരി, കെ ബാലകൃഷ്ണൻ, അംറാ റാം, ശ്രീദീപ് ഭട്ടാചാര്യ എന്നിവരാണ് 18 അംഗ പൊളിറ്റ് ബ്യൂറോയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ടത്.
വിജൂ കൃഷ്ണൻ
രാജ്യത്ത് കർഷകസമരത്തിന് ലക്ഷക്കണക്കിന് കർഷകരെ അണിനിരത്തിയ നേതൃപാടവവുമായാണ് വിജൂ കൃഷ്ണൻ സിപിഐഎം പോളിറ്റ് ബ്യൂറോയിലേക്കെത്തുന്നത്. അഖിലേന്ത്യാ കിസാൻസഭയുടെ ജനറൽ സെക്രട്ടറിയാണ്. 2009 മുതൽ കിസാൻസഭ മുഴുവൻസമയ പ്രവർത്തകനാണ്. കിസാൻസഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജനറൽ സെക്രട്ടറി എന്ന റെക്കോർഡും അദ്ദേഹത്തിനുണ്ട്.
51കാരനായ വിജൂ കൃഷ്ണൻ 1995ൽ ജെഎൻയുവിൽ എസ്എഫ്ഐ പ്രവർത്തകനായാണ് പൊതുരംഗത്തെത്തിയത്. 2004ൽ എസ്എഫ്ഐ ഡൽഹി സംസ്ഥാന സെക്രട്ടറിയും കേന്ദ്ര എക്സിക്യൂട്ടീവ് അംഗവുമായി. കാർഷിക സമ്പദ് വ്യവസ്ഥ വിഷയത്തിൽ ഡോക്ടറേറ്റ് നേടിയ ശേഷം ബെംഗളൂരു സെൻ്റ് ജോസഫ് കോളേജ് പൊളിറ്റിക്കൽ സയൻസ് ബിരുദാനന്തര ബിരുദ വിഭാഗം മേധാവിയായി. 2008ൽ അധ്യാപനം നിർത്തി കർഷകരുടെ പ്രശ്നങ്ങൾ ഏറ്റെടുത്ത് പൊതുരംഗത്ത് സജീവമായി.
2018ൽ മഹാരാഷ്ട്രയിൽ നടന്ന കിസാൻ ലോങ് മാർച്ച് മുതൽ ഡൽഹി കർഷക പ്രക്ഷോഭം വരെയുള്ള സമരങ്ങളിൽ മുഖ്യ നേതൃത്വം വഹിച്ചു. വേൾഡ് ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയനിൽ അഫിലിയറ്റ് ചെയ്ത ട്രേഡ് യൂണിയൻ ഇന്റർനാഷണൽ ഇൻ അഗ്രികൾച്ചറിന്റെ സെക്രട്ടറിയറ്റ് അംഗമാണ്. കണ്ണൂർ കരിവെള്ളൂരിലെ ഡോ. പി. കൃഷ്ണന്റെയും വൈക്കത്ത് ശ്യാമളയുടെയും മകനാണ്. ഭാര്യ - സമത, മകൾ - റിയ.
മറിയം ധാവ്ളെ
മഹാരാഷ്ട്ര സ്വദേശിനിയായ മറിയം ധാവ്ളെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ ജനറൽ സെക്രട്ടറിയാണ്. ഗോത്രമേഖലയിലെ സ്ത്രീകളുടെ അവകാശങ്ങൾക്കായി സജീവമായി രംഗത്തിറങ്ങുന്ന ജനകീയ നേതാവാണ് ഇവർ. സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം അശോക് ധാവ്ളെയാണ് ഭർത്താവ്.
1979ൽ എസ്എഫ്ഐയിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. 1988ൽ മഹാരാഷ്ട്രയിലെ എസ്എഫ്ഐയുടെ ആദ്യ വനിതാ സെക്രട്ടറിയായി. 1994ൽ മഹിളാ അസോസിയേഷൻ അംഗമായി. താനെ ജില്ലയിൽ ഗോത്രവർഗക്കാർക്കിടയിൽ സജീവമായി പ്രവർത്തിച്ച് അവരുടെ അവകാശങ്ങൾക്കായി നിലകൊണ്ടിരുന്നു. മുംബൈയിലെ വിൽസൺ കോളേജിൽനിന്നാണ് ബിരുദം നേടിയത്.
യു. വാസുകി
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ ദേശീയ വൈസ് പ്രസിഡന്റാണ് യു. വാസുകി. തമിഴ്‌നാട് സ്വദേശിയാണ്. ബിരുദ പഠനത്തിന് ശേഷമാണ് സിപിഐഎമ്മിൽ സജീവമാകുന്നത്. ബാങ്ക് ഉദ്യോഗസ്ഥയായ വാസുകി 2000ൽ ജോലി ഉപേക്ഷിച്ച് മുഴുവൻ സമയ പൊതുപ്രവർത്തകയായി. മുൻ സിപിഐഎം നേതാക്കളായ ആർ. ഉമാനാഥിന്റേയും പാപ്പ ഉമാനാഥിന്റേയും മകളാണ്.
ആർ. അരുൺ കുമാർ
സിപിഐഎം ആസ്ഥാനമായ ഡൽഹി എ.കെ.ജി ഭവനിൽ വിദേശകാര്യ വിഭാഗം സഹചുമതലക്കാരനാണ് ആർ. അരുൺ കുമാർ. അവിഭക്ത ആന്ധ്രാ പ്രദേശിലെ വിദ്യാർഥി പ്രക്ഷോഭങ്ങളിലൂടെയാണ് പൊതുപ്രവർത്തന രംഗത്തെത്തിയത്. എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റായും സെക്രട്ടറിയായും പ്രവർത്തിക്കവെ നടന്ന ഹോസ്‌റ്റൽ സമരങ്ങൾ നയിച്ചു. ഈ സമരങ്ങളിലൂടെ സർക്കാരിനെ മുട്ടുകുത്തിച്ചു.
ആന്ധ്രാ പ്രദേശിലായിരിക്കെ ബഹുജന സമരങ്ങളിലും സജീവമായി. എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായതോടെ ആണ് അരുൺ കുമാർ പ്രവർത്തന കേന്ദ്രം ഡൽഹിയിലേക്ക് മാറ്റുന്നത്. സിഐടിയു അഖിലേന്ത്യ പ്രസിഡന്റ് ഡോ. കെ. ഹേമലതയുടെയും ഡൽഹിയിലെ സിപിഐഎം പ്രവർത്തകൻ ശ്യാം സുന്ദറിന്റെയും മകനാണ്. പീപ്പിൾസ് ഡെമോക്രസിയിലെ മാധ്യമ പ്രവർത്തക മമതയാണ് ഭാര്യ. മകൻ അർണവ്.
ജിതേന്ദ്ര ചൗധരി
സിപിഐഎം ത്രിപുര സംസ്ഥാന സെക്രട്ടറിയാണ് 66കാരനായ ജിതേന്ദ്ര ചൗധരി. ത്രിപുരയിലെ പ്രതിപക്ഷ നേതാവ് കൂടിയാണ്. ആദിവാസി അധികാർ രാഷ്ട്രീയ മഞ്ചിന്റെ ദേശീയാധ്യക്ഷനായും പ്രവർത്തിക്കുന്നു. 1993 മുതൽ 2014 വരെയുള്ള കാലഘട്ടത്തിലെ ദശരഥ് ദേബ്, മാണിക് സർക്കാർ മന്ത്രിസഭകളിൽ വനം, കായിക, വ്യവസായ, വാണിജ്യ വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. 2014–19 കാലയളവിൽ ത്രിപുര ഈസ്റ്റ് മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്‌സഭയിലും എത്തി.
കെ. ബാലകൃഷ്ണൻ
സിപിഐഎം തമിഴ്‌നാട് മുൻ സംസ്ഥാന സെക്രട്ടറിയായ കെ. ബാലകൃഷ്‌ണൻ 1970കളിൽ വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവർത്തന രംഗത്ത് പ്രവേശിച്ചത്. വിദ്യാർഥി സമരത്തെ തുടർന്ന് അണ്ണാമല സർവകലാശാലയിൽ നിന്ന് പുറത്താക്കപ്പെട്ടു. 1972ൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായി. 1982 മുതൽ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗമായ അദ്ദേഹം 1989 മുതൽ കടലൂർ ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചു.
അടിയന്തരാവസ്ഥ കാലത്ത് ഒളിവിൽ പ്രവർത്തിച്ചു. കർഷക സംഘം സംസ്ഥാന പ്രസിഡന്റായി. 2011ൽ ചിദംബരത്ത് നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം സിപിഐഎം ചീഫ് വിപ്പായിരുന്നു.
അംറാ റാം
സിപിഐഎം രാജസ്ഥാൻ സംസ്ഥാന സെക്രട്ടറിയാണ് അംറാ റാം. സിക്കറിൽ നിന്നുള്ള ലോക്‌സഭാംഗവുമാണ്. 2013 മുതൽ 2017 വരെയുള്ള കാലയളവിൽ അഖിലേന്ത്യാ കിസാൻസഭയുടെ ദേശീയ അധ്യക്ഷനായിരുന്നു. നിലവിൽ സംഘടനയുടെ വൈസ് പ്രസിഡന്റാണ്. 2011ൽ രാജസ്ഥാൻ സർക്കാരിന്റെ മികച്ച എംഎൽഎയ്‌ക്കുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണ് പൊതുപ്രവർത്തന രംഗത്തേക്കുള്ള അംറ റാമിൻ്റെ വരവ്. 2017ൽ സിക്കറിൽ തുടങ്ങിയ കർഷക സമരത്തിൽ നിർണായക പങ്ക് വഹിച്ചു.
ശ്രീദീപ് ഭട്ടാചാര്യ
പശ്ചിമ ബംഗാളിൽ നിന്നുള്ള സിപിഐ എം നേതാവാണ് ശ്രീദീപ് ഭട്ടാചാര്യ. ഹൗറ ജില്ലക്കാരനാണ്. ഷിപ്പൂർ എൻജിനീയറിങ് കോളേജിൽ നിന്ന് റാങ്കോട് കൂടി പാസായി. എസ്എഫ്ഐയിലൂടെ ആണ് പൊതുരംഗത്തേക്ക് കടന്നുവന്നത്. സിപിഐഎം പശ്ചിമ ബംഗാൾ സംസ്ഥാന സെക്രട്ടറിയറ്റംഗമാണ്. പഠനം പൂർത്തായാക്കിയ ഉടനെ പാർട്ടിയുടെ മുഴുവൻ സമയ പ്രവർത്തകനായി. ബംഗാളിലെ ജനകീയ ശാസ്ത്ര മൂവ്മെന്റിലെ പ്രധാന സംഘാടകനുമാണ്.