ആക്രമണത്തിൽ ദുഃഖവും നടുക്കവും രേഖപ്പെടുത്തി കായിക താരങ്ങളും രംഗത്തെത്തി.
വിനോദസഞ്ചാരികളും സൈനിക ഉദ്യോഗസ്ഥരും പ്രദേശവാസികളുമടക്കം 28 പേർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തിൽ അനുശോചിച്ച് കായിക ലോകം. ആക്രമണത്തിൽ ജീവൻ നഷ്‌ടമായവർക്ക് ആദര സൂചകമായി ഐപിഎൽ മത്സരങ്ങളിൽ മാറ്റം വരുത്തിയിരിക്കുകയാണ് ബിസിസിഐ. ഐപിഎല്ലിലെ ആഘോഷ പരിപാടികളെല്ലാം മാറ്റിവെച്ചിട്ടുമുണ്ട്. ആക്രമണത്തിൽ ദുഃഖവും നടുക്കവും രേഖപ്പെടുത്തി കായിക താരങ്ങൾ രംഗത്തെത്തി.
മരണമടഞ്ഞവരോടുള്ള ആദര സൂചകമായി കളിക്കാരും അമ്പയർമാരും കൈയിൽ കറുത്ത ബാൻഡ് ധരിച്ചാകും ഇന്ന് ഗ്രൗണ്ടിലിറങ്ങുക. സൺ റൈസേഴ്‌സ്, മുംബൈ മത്സരത്തിൽ വെടിക്കെട്ടുകളോ ചിയർ ലീഡേഴ്‌സോ ഉണ്ടാകില്ല. മത്സരം ആരംഭിക്കുന്നതിന് മുൻപ് ഒരു നിമിഷം മൗനാചരണവും നടത്തും. ബിസിസിഐയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നിരപരാധികളായ ജനങ്ങൾക്ക് നേരെയുണ്ടായ ദാരുണമായ ആക്രമണങ്ങളിൽ ഞെട്ടലും ദുഃഖവും രേഖപ്പെടുത്തുന്നുവെന്ന് ക്രിക്കറ്റ് താരം സച്ചിൻ ടെൻഡുൽക്കർ കുറിച്ചു. നീതിക്കായി പ്രർഥിക്കുന്നു, ഈ ഇരുണ്ട മണിക്കൂറിൽ ഇന്ത്യയും ലോകവും ദുരിതബാധിതർക്കൊപ്പം ഐക്യപ്പെടുന്നുവെന്നും സച്ചിൻ പറഞ്ഞു. ഹീനമായ ആക്രമണത്തിൽ അഗാധമായ ദുഃഖമുണ്ടെന്നും ക്രൂരകൃത്യത്തിന് ഇരയായവർക്ക് നീതിക്കായി പ്രാർഥിക്കുകയാണെന്നും വിരാട് കോലിയും പ്രതികരിച്ചു.
ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവർക്ക് ഇന്ത്യ ഉചിതമായ മറുപടി നൽകുമെന്നാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ ഗൗതം ഗംഭീറിൻ്റെ പ്രതികരണം. ഭീരുത്വപൂർണമായ ഭീകരപ്രവർത്തനത്തിന് ഇരയായ എല്ലാവരുടെയും കുടുംബങ്ങളോടൊപ്പമാണെന്ന് ഫുട്ബോൾ താരം സുനിൽ ഛേത്രി എക്സിൽ കുറിച്ചു. ശുഭ്മാൻ ഗിൽ, പാർഥിവ് പട്ടേൽ, ആകാശ് ചോപ്ര, മനോജ് തിവാരി, യുവരാജ് സിംഗ്, ഇഷാന്ത് ശർമ, ഇർഫാൻ പത്താൻ, സുരേഷ് റെയ്ന തുടങ്ങി നിരവധി ക്രിക്കറ്റ് താരങ്ങൾ ആക്രമണത്തെ അപലപിച്ച് രംഗത്തെത്തി.