ബംഗ്ലാദേശ് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് മോദിയുടെ കത്ത്
ബംഗ്ലാദേശ് ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനസിന് കത്തെഴുതി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗ്ലാദേശ് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് മോദിയുടെ കത്ത്. സ്വാതന്ത്ര്യദിനാശംസകൾ അറിയിച്ച മോദി, ഇരു രാജ്യങ്ങളുടെയും താൽപ്പര്യങ്ങൾക്കും ആശങ്കകൾക്കും മുൻതൂക്കം നൽകികൊണ്ടു പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും കത്തിൽ വ്യക്തമാക്കി.
ഇന്ത്യയുമായുള്ള ഉഭയകക്ഷി പങ്കാളിത്തത്തിന് അടിത്തറ പാകിയ ചരിത്രത്തിന്റെയും ത്യാഗങ്ങളുടെയും സാക്ഷ്യമാണ് ഈ ദേശീയ ദിനമെന്ന് കുറിച്ചുകൊണ്ടാണ് മോദി കത്ത് ആരംഭിച്ചത്. "ബംഗ്ലാദേശിന്റെ വിമോചന യുദ്ധം നമ്മുടെ ബന്ധത്തിന്റെ വഴികാട്ടിയായി തുടരുന്നു. അത് രാജ്യത്തെ പല മേഖലകളെയും അഭിവൃദ്ധിപ്പെടുത്തുകയും ജനങ്ങൾക്ക് ഗുണകരമാവുകയും ചെയ്തിട്ടുണ്ട്. സമാധാനം, സ്ഥിരത, സമൃദ്ധി തുടങ്ങിയ പൊതു ലക്ഷ്യങ്ങളിൽ അധിഷ്ഠിതമായ പങ്കാളിത്തം മുന്നോട്ടു കൊണ്ടുപോകുന്നതിന് ഇന്ത്യ പ്രതിജ്ഞാബദ്ധരാണ്" മോദി കത്തിൽ കുറിച്ചു.
ALSO READ: യുഎസിലേക്കുള്ള കാറുകളുടെ ഇറക്കുമതിക്ക് 25% തീരുവ ഏർപ്പെടുത്തും; പ്രഖ്യാപനവുമായി ട്രംപ്
ഇന്ത്യയുടെ ദീർഘകാല സഖ്യകക്ഷിയായിരുന്ന ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് സർക്കാരിൻ്റെ പതനത്തിന് പിന്നാലെ ഇന്ത്യ- ബംഗ്ലാദേശ് ഉഭയകക്ഷി ബന്ധത്തിൽ വിള്ളൽ വീണിരുന്നു. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളെക്കുറിച്ച് ഇന്ത്യ ആശങ്കകൾ പങ്കുവെച്ചപ്പോൾ, ആക്രമണങ്ങൾ വർഗീയമല്ല മറിച്ച് രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു ധാക്കയുടെ മറുപടി.
അതേസമയം ഏപ്രിൽ 3-4 തീയതികളിലായി ബാങ്കോക്കിൽ നടക്കുന്ന ബിംസ്റ്റെക് ഉച്ചകോടിയിൽ നരേന്ദ്ര മോദിയും മുഹമ്മദ് യൂനസും പങ്കെടുക്കും. ഉഭയകക്ഷി കൂടിക്കാഴ്‌ചയ്ക്കായി ബംഗ്ലാദേശ് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും വിഷയത്തിൽ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. വിഷയം പരിഗണനയിലാണെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ നേരത്തെ വ്യക്തമാക്കിയിരുന്നു.