പ്രതികൾ മുസ്ലിങ്ങൾ എങ്കിൽ കൽത്തുറങ്കിൽ അടക്കുകയും അമുസ്ലിങ്ങൾ എങ്കിൽ കണ്ണടക്കുകയും ചെയ്യുന്ന സമീപനമാണ് പൊലീസിൽ നിന്ന് ഉണ്ടാകാറുള്ളത്. വെള്ളാപ്പള്ളിയുടെ കാര്യത്തിൽ അത് ആവർത്തിക്കരുതെന്ന് ലേഖനം.
വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമർശത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എ.പി വിഭാഗം സമസ്ത മുഖപത്രം സിറാജിൽ എഡിറ്റോറിയൽ.പ്രതികൾ മുസ്ലിങ്ങൾ എങ്കിൽ കൽത്തുറങ്കിൽ അടക്കുകയും അമുസ്ലിങ്ങൾ എങ്കിൽ കണ്ണടക്കുകയും ചെയ്യുന്ന സമീപനമാണ് പൊലീസിൽ നിന്ന് ഉണ്ടാകാറുള്ളത്. വെള്ളാപ്പള്ളിയുടെ കാര്യത്തിൽ അത് ആവർത്തിക്കരുത്. എസ്എൻഡിപി യോഗം പ്രാദേശിക ഘടകം വെള്ളാപ്പള്ളിക്കൊരുക്കുന്ന സ്വീകരണ പരിപാടിയിൽ മന്ത്രിമാർ പങ്കെടുക്കരുതെന്നും എഡിറ്റോറിയൽ.
എസ്എന്‍ഡിപി യോഗം നിലമ്പൂർ യൂണിയൻ സംഘടിപ്പിച്ച കൺവെൻഷനിലായിരുന്നു വെള്ളാപ്പള്ളി നടേശന്റെ വിവാദ പരാമർശം. മലപ്പുറം പ്രത്യേക രാജ്യമാണെന്നും, ഈഴവർക്ക് ജില്ലയിൽ അവഗണയാണന്നുമാണ് വെള്ളാപ്പള്ളി പറഞ്ഞത്. നിങ്ങൾ പ്രത്യേക രാജ്യത്തിനിടയിൽ പേടിച്ച് ഭയന്ന് ജീവിക്കുന്നവരാണ്. സ്വതന്ത്രമായ വായു ശ്വസിച്ചും, അഭിപ്രായം പറഞ്ഞും മലപ്പുറത്ത് ജീവിക്കാൻ കഴിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
Also Read; ആശാ സമരത്തിലെ വിവാദ നിലപാട്: ആർ. ചന്ദ്രശേഖരന് KPCCയുടെ താക്കീത്, INTUCയെ സർക്കാർ വിലാസം സംഘടനയാക്കാൻ അനുവദിക്കില്ലെന്ന് കെ. മുരളീധരൻ
സ്വാതന്ത്ര്യത്തിന്റെ ഗുണഫലത്തിന്റെ ഒരംശം പോലും പിന്നാക്ക വിഭാഗങ്ങൾക്ക് മലപ്പുറത്ത് ലഭിച്ചിട്ടില്ല. എല്ലാവർക്കും വോട്ട് കൊടുക്കാൻ മാത്രം വിധിക്കപ്പെട്ട വോട്ടുകുത്തിയന്ത്രങ്ങളാണ് നമ്മൾ. നിങ്ങൾക്ക് പഠിക്കാൻ മലപ്പുറത്ത് കുടിപ്പള്ളിക്കൂടമെങ്കിലും തരുന്നുന്നുണ്ടോ. തൊഴിലുറപ്പിൽ വളരെ പ്രാതിനിധ്യമുണ്ട് എന്നാൽ മറ്റെന്തിലാണ് പ്രാതിനിധ്യമുള്ളതെന്നും വെള്ളാപ്പള്ളി ചോദിച്ചിരുന്നു.
നിരവധിപ്പേരാണ് വെള്ളാപ്പള്ളിയുടെ പ്രസ്താവനയ്ക്കെതിരെ പ്രതികരിച്ചത്. വിവാദ പരാമർശത്തിൽ പ്രതികരണവുമായി സിപിഐഎം നേരത്തെ രംഗത്തെത്തിയിരുന്നു. എസ്എൻഡിപി ജനറൽ സെക്രട്ടറി സ്ഥാനത്തിരുന്ന് പറയാൻ പറ്റുന്ന വാക്കുകൾ അല്ല വെള്ളാപ്പള്ളി പറഞ്ഞതെന്ന് കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചിരുന്നു.
പ്രസംഗത്തെ വളച്ചൊടിച്ചെന്ന വിശദീകരണവുമായി പിന്നീട് വെള്ളാപ്പള്ളിയും പ്രതികരിച്ചിരുന്നു. മലപ്പുറത്തെ ഈഴവരുടെ പിന്നാക്കാവസ്ഥയെ കുറിച്ചാണ് പ്രസംഗിച്ചത്. തന്നെ വർഗീയവാദിയായി ചിത്രീകരിക്കാൻ ലീഗ് ശ്രമം നടത്തി. മലപ്പുറത്തെ വിദ്യാഭ്യാസ മേഖല നിയന്ത്രിക്കുന്നത് ലീഗിലെ സമ്പന്നരെന്നുമായിരുന്നു ന്യായീകരണം.