"ന്യായമായ സമരം സ്ത്രീകൾ ചെയ്താൽ വായിൽ തോന്നിയതെല്ലാം വിളിച്ചു പറയുന്നവരാണ് കമ്മ്യൂണിസ്റ്റുകാർ"
ആശാ വർക്കർമാരുടെ സമരത്തിനെതിരായ സിഐടിയു നേതാക്കളുടെ പരാമർശത്തിൽ പ്രതികരിച്ച് പൊമ്പളൈ ഒരുമൈ സമര നേതാവ് ജി. ഗോമതി. സമരങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്നത് കമ്മ്യൂണിസ്റ്റുകാരുടെ സ്ഥിരം പരിപാടിയെന്ന് ജി. ഗോമതി ആരോപിച്ചു. സമരം ചെയ്ത് അവകാശങ്ങൾ നേടി തരേണ്ടത് അവരാണ്. ന്യായമായ സമരം സ്ത്രീകൾ ചെയ്താൽ വായിൽ തോന്നിയതെല്ലാം വിളിച്ചു പറയുന്നവരാണ് കമ്മ്യൂണിസ്റ്റുകാർ. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിലും സമരത്തെ അടിച്ചമർത്താതിരിക്കാൻ ശ്രമിച്ചു കൂടെയെന്നും ഗോമതി ചോദിച്ചു.
ALSO READ: ഇടത് മുന്നണിക്ക് ഭരണം ഉറപ്പ്, പിണറായി കേരളത്തിലെ ഉന്നത നേതാവ്: ടി.പി. രാമകൃഷ്ണൻ
സമരത്തെ തകർക്കാൻ രാഷ്ട്രീയക്കാർ എപ്പോഴും പുറകിൽ ഉണ്ടാവും. ഒറ്റ കെട്ടായി നിൽക്കണം. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിലും ന്യായമായ സമരത്തെ അടിച്ചമർത്താതിരിക്കാൻ ശ്രമിച്ചു കൂടെ. സമരത്തിന് എല്ലാ പിന്തുണയും. പൊമ്പളൈ ഒരുമൈ സമരം കൊണ്ട് ഒരുപാട് അനുഭവിച്ചു. ഭരണകൂടം ഒരു കുടുംബത്തെ തന്നെ ഇല്ലാതാക്കി. ഭരണകൂടത്താൽ അടിച്ചമർത്തപ്പെട്ടവൾ ആണ് ഞാൻ. ജീവിക്കാൻ പോലും അനുവദിച്ചില്ല. ജനിച്ച് വളർന്ന സ്ഥലത്ത് നിന്നും മാറേണ്ടി വന്നു. പൊലീസ് ശല്യം സ്ഥിര സംഭവമാണ്. സിപിഎമ്മിന്റെ സമരം അടയാള സമരങ്ങൾ മാത്രമെന്നും ജി. ഗോമതി ആരോപിച്ചു.
ആശാ വർക്കർമാരുടെ സമരത്തിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രതികരിച്ചിരുന്നു. സുരേഷ് ഗോപി രാഷ്ട്രീയം കളിക്കുകയാണെന്ന് കെ.എൻ. ബാലഗോപാൽ വിമർശിച്ചു. കേന്ദ്ര മന്ത്രി ആശാ വർക്കർമാർക്കിടയിൽ വന്ന് തെറ്റിദ്ധാരണ പരത്തുകയാണ്. സുരേഷ് ഗോപിയുടെ നടപടി ഗിമ്മിക്കാണെന്നും ചാനൽ ദൃശ്യം കണ്ടാൽ ജനങ്ങൾക്ക് അത് ബോധ്യപ്പെടുമെന്നും ധനമന്ത്രി പറഞ്ഞു. ഭരണഘടന പരമായ കാര്യങ്ങളിൽ കേന്ദ്രമന്ത്രി രാഷ്ട്രീയം കളിക്കരുത്. ഞങ്ങളാരും ഇത്തരം നിലപാടുകൾ സ്വീകരിക്കാറില്ലെന്നും കെ.എൻ. ബാലഗോപാൽ പറഞ്ഞു.
ALSO READ: മുഖ്യമന്ത്രിയായി പിണറായി വിജയന് മൂന്നാം ഊഴം നൽകുന്നതിനെ പിന്തുണച്ച് സിപിഐ
പിണറായി സർക്കാരിൻ്റെ തുടർച്ചയുണ്ടാകുമെന്നാണ് പൊതുവികാരമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കോൺഗ്രസിന്റെ രഹസ്യ സർവേയിൽ മൂന്നാം തവണയും സർക്കാരിന്റെ തുടർച്ച ഉണ്ടാകുമെന്നാണ് പറയുന്നതെന്നും കെ.എൻ. ബാലഗോപാൽ പറഞ്ഞു.