വിവാഹ മോചനത്തിന് ഭർത്താവ് സഹകരിക്കുന്നില്ലെന്നും ഷൈനി സന്ദേശത്തിൽ പറയുന്നു
ഏറ്റുമാനൂരിൽ അമ്മയും രണ്ട് പെൺമക്കളും ആത്മഹത്യ ചെയ്ത സംഭവത്തിൽ മരിച്ച ഷൈനി സുഹൃത്തിന് അയച്ച സന്ദേശം പുറത്ത്. ഷൈനി അനുഭവിച്ചിരുന്നത് കടുത്ത മാനസിക സമ്മർദം. ഒരുപാട് അന്വേഷിച്ചിട്ടും നാട്ടിൽ ജോലി കിട്ടുന്നില്ല. മക്കളെ ഹോസ്റ്റലിൽ നിർത്തിയിട്ട് എവിടേലും ജോലിക്ക് പോകണം. വിദേശത്തേക്ക് പോകണമെങ്കിലും എക്സിപീരിയൻസ് വേണം. വിവാഹ മോചനത്തിന് ഭർത്താവ് സഹകരിക്കുന്നില്ലെന്നും ഷൈനി സന്ദേശത്തിൽ പറയുന്നു.
പല തവണ നോട്ടീസ് അയച്ചിട്ടും ഭർത്താവ് നോബി അത് കൈപ്പറ്റിയില്ല. ഫെബ്രുവരി 17 ന് കോടതിയിൽ വിളിച്ചിട്ടും നോബി എത്തിയില്ല. കേസ് നീണ്ടുപോകുകയാണെന്നും എന്ത് ചെയ്യണമെന്ന് അറിയില്ലെന്നും ഷൈനി സുഹൃത്തിനയച്ച സന്ദേശത്തിൽ പറയുന്നുണ്ട്.
അതേസമയം, സംഭവത്തിൽ ഭർത്താവ് തൊടുപുഴ സ്വദേശി ചേരിയിൽ വലിയപറമ്പിൽ പ്രതി നോബി ലൂക്കോസിനെ കോടതിയിൽ ഹാജരാക്കും. ആത്മഹത്യ പ്രേരണക്കുറ്റമാണ് പ്രതിക്കെതിരെ ചുമത്തിയത്. പാറോലിക്കൽ സ്വദേശി ഷൈനിയും മക്കളായ അലീനയും(11), ഇവാനയും(10) ആണ് മരിച്ചത്. കുടുംബപ്രശ്നമാണ് ആത്മഹത്യക്ക് കാരണമെന്നായിരുന്നു പൊലീസിൻ്റെ പ്രാഥമിക നിഗമനം. ഇരുവരുടെയും വിവാഹമോചനക്കേസ് നടന്നുകൊണ്ടിരിക്കെയായിരുന്നു ഷൈനിയുടെയും മക്കളുടെയും ആത്മഹത്യ.
തൊടുപുഴ സ്വദേശിയായ ഭർത്താവ് നോബി ലൂക്കോസുമായി വേർപിരിഞ്ഞ ഷൈനി കഴിഞ്ഞ 9 മാസമായി സ്വന്തം വീട്ടിലാണ് താമസം. വിവാഹ മോചന കേസ് നടന്നുകൊണ്ടിരിക്കെയാണ് അമ്മയും മക്കളും മരണത്തിന് കീഴടങ്ങിയത്. നഴ്സായിരുന്ന ഷൈനിക്ക് ജോലി നഷ്ടമായിരുന്നു. ജോലിക്ക് ശ്രമിച്ചിട്ടും കിട്ടാത്തതിലുള്ള മനോവിഷമം ഷൈനിയെ അലട്ടിയിരുന്നതായി ബന്ധുക്കൾ പറയുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)