കെ. ടി. ജലീലും മദ്രസയിൽ പോയിട്ടുണ്ടല്ലോ,അങ്ങനെയെങ്കിൽ എന്തുകൊണ്ടാണ് അദ്ദേഹം ലഹരി കേസിൽ പെടാത്തതെന്നും റഹ്മത്തുള്ള സഖാഫി ചോദ്യമുന്നയിച്ചു
കെ. ടി. ജലീൽ എംഎൽഎയുടെ വിവാദ പ്രസ്താവനക്കെതിരെ സുന്നി കാന്തപുരം വിഭാഗം രംഗത്ത്. മദ്രസയിൽ പോയി മതപഠനം നടത്തിയവരാണ് ലഹരി മരുന്ന് കേസുകളിൽ പിടിയിലാകുന്നതെന്നായിരുന്നു കെ. ടി. ജലീലിൻ്റെ പ്രസ്താവന. മാർച്ച് എട്ടിന് മലപ്പുറത്ത് നടന്ന വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷന്റെ ഇഫ്താർ പരിപാടിയിലായിരുന്നു കെ. ടി. ജലീലിൽ ഇത്തരത്തിലൊരു പരാമർശം നടത്തിയത്.
ഇതിനെതിരെയാണ് എസ്‌വൈഎസ് നേതാവ് റഹ്മത്തുള്ള സഖാഫി എളമരം രംഗത്തെത്തിയത്. മദ്രസകളിലെ പഠനത്തിൽ കെ. ടി. ജലീൽ സംശയം പ്രകടിപ്പിച്ചതിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. "മദ്രസയിൽ പോയതുകൊണ്ട് ആരും ലഹരിയുടെ ആളാവില്ലെന്നും, റഹ്മത്തുള്ള സഖാഫി പറഞ്ഞു. മദ്യവും മയക്കുമരുന്നും വളരെ ദൂരത്തേക്ക് വലിച്ചെറിയാനാണ് മദ്രസകളിൽ പഠിപ്പിക്കുന്നത്",റഹ്മത്തുള്ള സഖാഫി എളമരം പറഞ്ഞു.
കെ. ടി. ജലീലും മദ്രസയിൽ പോയിട്ടുണ്ടല്ലോ,അങ്ങനെയെങ്കിൽ എന്തുകൊണ്ടാണ് അദ്ദേഹം ലഹരി കേസിൽ പെടാത്തതെന്നും റഹ്മത്തുള്ള സഖാഫി ചോദ്യമുന്നയിച്ചു. സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്നവർ കെ. ടി. ജലീലിൻ്റെ പ്രസ്താവനയെ ദുരുപയോഗം ചെയ്യുമെന്നും റഹ്മത്തുള്ള സഖാഫി എളമരം ന്യൂസ് മലയാളത്തോട് പറഞ്ഞു.